Sunday, November 1, 2015

ഫെർണാണ്ടോ പെസ്സൊവ - അന്യദേശങ്ങളിലുദിക്കുന്ന സൂര്യൻ



അന്യദേശങ്ങളിലുദിക്കുന്ന സൂര്യൻ അനുഗൃഹീതനാവട്ടെ,
എല്ലാ മനുഷ്യരെയും എന്റെ സഹോദരങ്ങളാക്കുന്നതവനാണല്ലോ.
എന്തെന്നാൽ,  ഏതു മനുഷ്യനും പകൽ ഒരു നിമിഷത്തിൽ
എന്നെപ്പോലെതന്നെ അവനെ നോക്കുന്നുണ്ടല്ലോ.
ആ വിശുദ്ധനിമിഷത്തിൽ,
നിർമ്മലരും ആർദ്രഹൃദയരുമായി,
കണ്ണുകളിൽ നനവും എത്രയും നേർത്തൊരു നെടുവീർപ്പുമായി
അവർ മടങ്ങിപ്പോവുകയാണ്‌-
യഥാർത്ഥവും ആദിമവുമായ മനുഷ്യനിലേക്ക്,
സൂര്യനുദിക്കുന്നതു കണ്ടുനിന്ന,
എന്നാൽ അവനെ ആരാധിക്കാൻ തുടങ്ങിയിട്ടില്ലാത്ത
ആദ്യനിലേക്ക്.
അതു തന്നെയാണ്‌ സ്വാഭാവികവും-
സ്വർണ്ണത്തെയും ദൈവത്തെയും
കലയേയും സദാചാരത്തെയും
ആരാധിക്കുന്നതിനെക്കാൾ സ്വാഭാവികം.

(ആല്ബെർട്ടോ കെയ്‌റോ എന്ന അപരനാമത്തിൽ എഴുതിയത്)

No comments: