Friday, November 6, 2009

കവാഫി-ഒരു വൃദ്ധൻ


Cavafy3

ഇരമ്പുന്ന കാപ്പിക്കടയുടെ മൂലയ്ക്ക്‌
മേശയ്ക്കു മേൽ തലചായ്ച്ച്‌
മുന്നിലൊരു പത്രക്കടലാസ്സുമായി
കൂട്ടിനാരുമില്ലാതെ ഒരു കിഴവൻ.

വാർദ്ധക്യത്തിന്റെ നികൃഷ്ടമായ വൈരസ്യത്തോടെ
അയാൾ ഓർക്കുകയാണ്‌:
തനിക്കു ചന്തവും ബലവും വാക്കിനൂറ്റവുമുണ്ടായിരുന്നപ്പോൾ
ജീവിതസുഖമെന്തെന്ന് താനറിഞ്ഞേയില്ലല്ലോ.

തനിക്കിപ്പോൾ പ്രായമേറിയെന്ന് അയാൾക്കു ബോധമുണ്ട്‌:
അയാളതറിയുന്നുണ്ട്‌, കാണുന്നുമുണ്ട്‌.
എന്നാലും ഇന്നലെ വരെ താൻ ചെറുപ്പമായിരുന്ന പോലെ;
എത്ര ഹ്രസ്വമായൊരു കാലം, എത്ര ഹ്രസ്വം.

വിധി തന്നെ കബളിപ്പിച്ചുവല്ലോയെന്നോർക്കുകയാണയാൾ;
താനവളെ എന്തുമാത്രം വിശ്വസിച്ചു-എന്തൊരു വിഡ്ഢിത്തം!-
"നാളെയാകട്ടെ. ഇഷ്ടംപോലെ സമയമുണ്ടല്ലോ."
ആ നുണച്ചി പറയുകയായിരുന്നു.

സ്വയം തടയിട്ട വികാരങ്ങൾ;
കുരുതി കൊടുത്ത സന്തോഷങ്ങൾ.
നഷ്ടമായ ഓരോ അവസരവും
അയാളുടെ മൂഢമായ കരുതലിനെ കൊഞ്ഞനം കുത്തുകയാണ്‌.

പക്ഷേ അത്രയധികം ചിന്തയും ഓർമ്മയുമായപ്പോൾ
കിഴവനു തല തിരിയുകയാണ്‌.
മേശയ്ക്കു മേൽ തല ചായ്ച്ച്‌
അയാൾ ഉറക്കമാവുന്നു.
(1897

2 comments:

rajavu said...

thani malayaali vrudhan

Anonymous said...

Raajavinte vazhiye...njaanum