വരാനുള്ള നാളുകൾ     
കൊളുത്തിവച്ച മെഴുകുതിരികൾ പോലെ     
നമുക്കു മുന്നിൽ നിരന്നുനിൽക്കുന്നു...     
സൗവർണ്ണമായ,ഊഷ്മളമായ     
ജീവൻ തുടിക്കുന്ന കുഞ്ഞുമെഴുകുതിരികൾ.     
നമുക്കു പിന്നിലുണ്ട് പൊയ്പ്പോയ നാളുകൾ,     
കെട്ടുപോയ മെഴുകുതിരികളുടെ ശോകാകുലമായ ഒരു നിര.     
തൊട്ടടുത്തുള്ളവ അപ്പോഴും പുകയുന്നു.     
ഉരുകിത്തീർന്ന തണുത്ത മെഴുകുതിരികൾ     
വളഞ്ഞുപോയ മെഴുകുതിരികൾ.     
എനിക്കവയെ കാണേണ്ട;     
അവയുടെ കോലം കണ്ടെനിക്കു സങ്കടമാവുന്നു,     
എന്തു വെളിച്ചമായിരുന്നവയ്ക്ക്.     
മുന്നിലെ കൊളുത്തിയ മെഴുകുതിരികളിലേക്കു നോക്കി     
ഞാനിരിക്കുന്നു.     
തിരിഞ്ഞുനോക്കാനെനിക്കു വയ്യ,     
കാണുന്നതുകണ്ടെന്റെ നെഞ്ചു പിടഞ്ഞുപോകും-     
അണഞ്ഞ നിര നീളുന്നതെത്രവേഗം,     
കെട്ട മെഴുകുതിരികൾ പെരുകുന്നതെത്രവേഗം.     
(1899) 
Wednesday, November 11, 2009
കവാഫി-മെഴുകുതിരികൾ
Labels:
കവാഫി,
കവിത,
ഗ്രീക്ക്,
ഗ്രീസ്,
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
No comments:
Post a Comment