Saturday, February 8, 2014

മഹമൂദ് ദർവീശ് - കാമസൂത്രത്തിൽ നിന്നൊരു പാഠം

Mujer caminando. 2
 

ഇന്ദ്രനീലം പതിച്ച ചഷകവുമായി
അവളെക്കാത്തുനില്ക്കുക,
സായാഹ്നത്തിൽ, തടാകക്കരയിൽ, പനിനീർപ്പൂക്കളുടെ പരിമളത്തിനിടയിൽ
അവളെക്കാത്തുനില്ക്കുക,
മലയിറങ്ങാൻ പരിശീലിച്ച കുതിരയുടെ ക്ഷമയുമായി
അവളെക്കാത്തുനില്ക്കുക,
ഒരു രാജാവിന്റെ ഉന്നതരുചികളുമായി
അവളെക്കാത്തുനില്ക്കുക,
വെണ്മേഘങ്ങൾ നിറച്ച ഏഴു തലയിണകളുമായി
അവളെക്കാത്തുനില്ക്കുക,
സ്ത്രൈണസുഗന്ധമെരിയുന്ന ധൂപപാത്രവുമായി
അവളെക്കാത്തുനില്ക്കുക,
കുതിരപ്പുറങ്ങളിൽ പൌരുഷത്തിന്റെ ചന്ദനഗന്ധവുമായി
അവളെക്കാത്തുനില്ക്കുക,
അവൾ വരാൻ വൈകിയെന്നാൽക്കൂടി
അവളെക്കാത്തുനില്ക്കുക,
അവൾ നേരത്തെയെത്തിയെന്നാൽക്കൂടി
അവളെക്കാത്തുനില്ക്കുക,
അവളുടെ മുടിപ്പിന്നലിൽ നിന്നു കിളികളെ വിരട്ടിയോടിക്കാതെ
അവളെക്കാത്തുനില്ക്കുക,
ഉദ്യാനത്തിൽ തന്റെ സൌന്ദര്യത്തിന്റെ സിംഹാസനത്തിൽ
അവൾ സ്വസ്ഥം വന്നിരിക്കും വരെ
അവളെക്കാത്തുനില്ക്കുക,
ഈ വിചിത്രഗന്ധമവൾ നെഞ്ചിലേറ്റും വരെ
അവളെക്കാത്തുനില്ക്കുക,
മേഘപാളികൾ പോലവൾ തന്റെ കാൽവണ്ണയിൽ നി-
ന്നുടയാടകളൊന്നൊന്നായുയർത്തുന്നതിനായി
അവളെക്കാത്തുനില്ക്കുക,
പാല്പതയിൽ ചന്ദ്രൻ മുങ്ങിത്താഴുന്നതു കണ്ടുനില്ക്കാനായി
മട്ടുപ്പാവിലേക്കവളെക്കൊണ്ടുപോവുക,
അവളെക്കാത്തുനില്ക്കുക,
വീഞ്ഞിനും മുമ്പേ അവൾക്കു ജലം നല്കുക,
അവളുടെ മാറത്തു മയങ്ങുന്ന രണ്ടു തിത്തിരിപ്പക്ഷികളിൽ കണ്ണുപോകാതെ
അവളെക്കാത്തുനില്ക്കുക,
വെണ്ണക്കൽത്തളിമത്തിലവൾ തന്റെ ചഷകം വയ്ക്കുമ്പോൾ
മഞ്ഞുതുള്ളി നിറയ്ക്കാനെന്ന വ്യാജേന
അവളുടെ കൈയിൽ പതിയെ സ്പർശിക്കുക,
അവളെക്കാത്തുനില്ക്കുക,
കാതരമായൊരു വയലിൻതന്ത്രിയോടു പുല്ലാങ്കുഴലെന്ന പോലെ
അവളോടു മിണ്ടുക,
നാളെയെന്താണുണ്ടാവുകയെന്നറിവുള്ളവരാണിരുവരുമെന്നപോലെ
അവളെക്കാത്തുനില്ക്കുക,
വലയം വലയമായി അവളുടെ രാത്രി വിളക്കിയെടുക്കുക,
രാത്രി നിങ്ങളോടു പറയട്ടെ:
ഈ പ്രപഞ്ചത്തിൽ ശേഷിച്ചവർ നിങ്ങളിരുപേർ മാത്രം,
നീ ആഗ്രഹിച്ച മരണത്തിലേക്കവളെക്കൊണ്ടുപോവുക,
അവളെക്കാത്തുനില്ക്കുക!…


No comments: