Monday, September 8, 2014

റൂമി - അവനറിയാം

DSC_0277


ചാർച്ച


ഒരേ ഭാഷ സംസാരിക്കുന്നതു ചാർച്ചയുടെ ഒരു രൂപം,
ശരിക്കും നമ്മെ ഒരുമിപ്പിക്കുന്നതു പക്ഷേ, ഉള്ളിലുള്ള ഭാഷ.

ഒരു തുലുക്കനും മറ്റൊരുവനും ഒരേ ഭാഷക്കാരാവാം,
ഒരേ സംഗീതമാവുമോ പക്ഷേ, ഹൃദയം പാടുമ്പോളവർ കേൾക്കുക?


അറിഞ്ഞതും അറിയാത്തതും


നശ്വരജീവിതത്തിന്റെ മണൽത്തരികൾ പാറിപ്പോകുംമുമ്പേ
അറിയാത്തതിനെ അറിയുന്നതാക്കുന്നതു മാത്രമറിഞ്ഞുവയ്ക്കൂ.
കൈയിൽ കിട്ടിയതെന്നു നിങ്ങൾ കരുതിയതു വെറും ശൂന്യത,
കൈയിലുള്ള കിളി പറന്നുപോയ മറ്റേക്കിളിയത്രെ!



രൂപം

എത്ര വ്യർത്ഥം രൂപവും ലയവും,
കാതുകൾ കേൾക്കില്ല,
കണ്ണുകൾ കാണില്ലയെങ്കിൽ.



ചെള്ളുകൾ

ഒരേയൊരു ചെള്ളു കേറിയെന്നതിനാൽ
വിരിപ്പെടുത്തെരിക്കരുതേ!
നിന്നെപ്പോലെ തന്നെ പിഴവുകളുള്ള
മനുഷ്യജീവിയിൽ നിന്നകലരുതേ!



പ്രവാചകന്മാർ

വെളിച്ചത്തിലേക്കു തുറക്കുന്ന ജനാലകളാണു പ്രവാചകന്മാർ,
ഒരാൾ ശരി, മറ്റൊരാൾ തെറ്റെന്നു നിങ്ങൾക്കു പറയാനാവില്ല.
അവരെല്ലാം ഒന്നു തന്നെ, അവരുടെ സന്ദേശവും ഒന്നു തന്നെ:
വെളിച്ചത്തിനു ദാഹിക്കുകയെന്നാൽ സൂര്യനുണ്ടെന്നു പറയുക തന്നെ.



ഗുരു

വഴികാട്ടിയുടെ പിന്നാലെ പോവുക, യാത്രികാ,
ഭൂപടങ്ങളെ വിശ്വസിക്കരുതേ;
ഈ പെരുവഴികളിലും ഇടവഴികളിലും
നിങ്ങൾക്കു വഴി പിണയുമെന്നോർക്കുക.
നാമെല്ലാം യാത്ര പോകുന്നതു
മുമ്പു നാം പോയിട്ടില്ലാത്ത വഴികളിലൂടെ;
അതിനാലവനെ വിശ്വസിക്കുക,
അവന്റെ പിന്നാലെ തന്നെ പോവുക,
അവൻ നിങ്ങളെ കൊണ്ടുപോകും,
നിങ്ങൾക്കെത്തേണ്ട വാതിലുകളിലൊക്കെ.



ക്ഷമ വേണം

കുഞ്ഞിനമ്മിഞ്ഞയപ്പോൾത്തന്നെ കിട്ടണം,
ക്ഷമിച്ചിരിക്കാനതിനിയും പഠിച്ചിട്ടില്ല.
ക്ഷമാണാനന്ദത്തിന്റെ താക്കോൽ,
യാത്രികാ, ഇത്ര തിടുക്കം വേണ്ട!



മരണമെന്ന കള്ളൻ

വരുമെന്നുറപ്പുള്ള കള്ളനാണു മരണം,
ആരിൽ നിന്നെടുക്കുന്നു,
എന്തെടുക്കുന്നുവെന്നവനു നോട്ടവുമില്ല.
അതിനാൽ, കടന്നുപോകുന്നവനേ,
നിങ്ങളേറ്റവുമിഷ്ടപ്പെടുന്നതിനെ
കൈവിടാതെ പിടിക്കൂ;
മരണവും കള്ളനും കൊണ്ടുപൊയ്ക്കോട്ടെ,
പിന്നെ ശേഷിച്ചതൊക്കെയും.



അവനറിയാം

‘അവനെന്തറിയുമെന്നെനിക്കറിയില്ല,
അവനറിയാമെന്നെന്നാലെനിക്കറിയാം,’
അങ്ങനെ നിറഞ്ഞവനായി
ശിഷ്യൻ ഗുരുവിൽ നിന്നു പോകുന്നു.


 

No comments: