Saturday, September 6, 2014

റൂമി

images


വീഴ്ചയിൽ നിന്നുയർച്ച


ഗോതമ്പിടിച്ചുപൊടിക്കാതെ അപ്പമുണ്ടാകില്ല,
ഈയത്തെ പൊന്നാക്കാൻ ഒരു രാസവിദ്യക്കുമാവില്ല.

ഉള്ളഴുക്കുന്ന മഹാരോഗം പുറത്തെടുക്കാൻ
വൈദ്യനു കത്തി വയ്ക്കാതെ പറ്റില്ല.

തുണി വെട്ടിത്തുന്നാതെ കുപ്പായമുണ്ടാവില്ല,
കുഞ്ഞാടിനെയറുത്തിട്ടല്ലാതെ വിരുന്നുമുണ്ടാവില്ല.

ഇടിഞ്ഞതിനു മേലല്ലാതെ പുതിയതു പണിയാനാവില്ല,
കള പറിച്ചുകളഞ്ഞിട്ടല്ലാതെ പൂച്ചെടി നടാനുമാവില്ല.

അതിനാലെന്റെ ചങ്ങാതീ, ആകെപ്പുതുതാകാൻ
സ്വന്തമാത്മാവിനെ തട്ടിനിരത്തെന്നേ!



അവനിച്ഛിക്കയാൽ

ഓരോ കണികയുമിളകുന്നതവനിച്ഛിക്കയാൽ,images2
ഓരോ ചിറകുമടിക്കുന്നതവൻ പറയുകയാൽ.
ഇതിനു വിശദീകരണമില്ല, അതിനു ശ്രമിക്കയും വേണ്ട,
‘എന്തു കൊണ്ടെ’ന്ന ചോദ്യത്തിനനന്തത മറുപടി പറയുകയുമില്ല.
ശാസ്ത്രം കൊ'ണ്ടെങ്ങനെ’യെന്നു നാം ചോദിച്ചാലും
അവനു മുന്നിലടി പണിയാതാവുകയുമില്ല.
നമ്മെ, നമ്മുടെ ജീവിതങ്ങളെ, സ്വേച്ഛയെ നാമവനു കൊടുക്കുക,
പകരമൊരുപഹാരത്തെക്കുറിച്ചു ചിന്തിക്കുകയുമരുത്.
നമ്മുടെ ഈ ജീവിതങ്ങളിൽ, അല്ലെങ്കിലടുത്തതിൽ
ഈ സരളസത്യം നിങ്ങളുടെ മനസ്സു കുഴപ്പിക്കുന്നുവോ?
എങ്കിൽ, മോക്ഷത്തിനംശമാണു തൃപ്തിയെന്നറിയുക,
പ്രണയത്തിനാഗ്രഹിക്കാതെ ചുംബനത്തിനു ചുണ്ടു കൊടുക്കുക.
പറുദീസക്കായുഴന്നു നടക്കരുതേ, സൂഫീ,
ഈ ഭൂമി കൊണ്ടു തൃപ്തനാവുക, ഈ ആകാശം കൊണ്ടും.


No comments: