Tuesday, September 30, 2014

ഈഡിത്ത് സോഡെർഗ്രാൻ - എന്റെ ബാല്യത്തിലെ വൃക്ഷങ്ങൾ

Edith Sodergran6


എന്റെ ബാല്യത്തിലെ വൃക്ഷങ്ങൾ


എന്റെ ബാല്യത്തിലെ വൃക്ഷങ്ങൾ പുല്പുറത്തു നെട്ടനെ നില്ക്കുന്നു,
തല കുലുക്കിക്കൊണ്ടവർ ചോദിക്കുന്നു: നിനക്കെന്തു പറ്റി?
സ്തംഭനിരകൾ ആരോപണങ്ങൾ കണക്കെ നിരന്നുനില്ക്കുന്നു:
ഞങ്ങൾക്കടിയിലൂടെ നടക്കാൻ നിനക്കെന്തർഹതയാണുള്ളത്?
നീ കുട്ടിയാണ്‌, നീ സർവതുമറിഞ്ഞിരിക്കണം;
രോഗത്തിന്റെ കെണിയിൽ നീയെങ്ങനെ ചെന്നുപെട്ടു?
നീയിന്നു വെറുപ്പു തോന്നുന്ന, വിചിത്രയായൊരു മനുഷ്യജീവിയായിരിക്കുന്നു.
കുട്ടിയായിരുന്നപ്പോൾ നീ ഞങ്ങളുമായി ദീർഘസംഭാഷണങ്ങളിൽ മുഴുകിയിരുന്നു.,
നിന്റെ കണ്ണുകളിലന്നു വിവേകമുണ്ടായിരുന്നു.
ഇനി ഞങ്ങൾ നിന്നോട് നിന്റെ ജീവിതരഹസ്യമെന്താണെന്നു പറയട്ടെ:
സർവരഹസ്യങ്ങളിലേക്കുമുള്ള താക്കോൽ കിടക്കുന്നത്
റാസ്പ്ബറികൾ വളരുന്ന കുന്നുമ്പുറത്തെ പുല്പരപ്പിലത്രെ.
ഉറങ്ങുന്നവളേ, നിന്നെ കുലുക്കിയുണർത്താൻ ഞങ്ങളാഗ്രഹിച്ചിരുന്നു,
മരിച്ചവളേ, ഉറക്കത്തിൽ നിന്നു നിന്നെ വിളിച്ചുണർത്താൻ ഞങ്ങളാഗ്രഹിച്ചിരുന്നു.



ജനാലയ്ക്കൽ ഒരു മെഴുകുതിരി

ജനാലയ്ക്കൽ ഒരു മെഴുകുതിരി
സാവധാനമതുരുകിയെരിയുന്നു
ഉള്ളിലാരോ മരിച്ചുകിടക്കുന്നുവെന്നതു പറയുന്നു
മൂടൽമഞ്ഞിൽ മറഞ്ഞൊരു സിമിത്തേരിയിൽ
പൊടുന്നനേ ചെന്നു നിലയ്ക്കുന്ന പാതയ്ക്കരികിൽ
ഒരു നിര ദേവതാരങ്ങൾ.
ഒരു കിളി ചൂളം കുത്തുന്നു-
ആരാണുള്ളിൽ?



വാക്കുകൾ

ഊഷ്മളമായ വാക്കുകൾ, സുന്ദരമായ വാക്കുകൾ, ഗഹനമായ വാക്കുകൾ...
കണ്ണില്പെടാത്തൊരു നിശാപുഷ്പത്തിന്റെ വാസന പോലെയാണവ.
അവയ്ക്കു പിന്നിൽ പതുങ്ങിനില്ക്കുന്നതു ശൂന്യത...
പ്രണയത്തിന്റെ ഊഷ്മളമായ വീട്ടകങ്ങളിൽ നിന്നുയരുന്ന
പുകച്ചുരുളുകളാവുമോ, ഒരുവേളയവ?



ഒരഭിലാഷം

സൂര്യവെളിച്ചം നിറഞ്ഞ ഈ ലോകത്തോ-
ടൊന്നേയൊന്നേ ഞാൻ ചോദിക്കുന്നുള്ളു:
ഉദ്യാനത്തിൽ ഒരു സോഫ,
അതിൽ വെയിലു കാഞ്ഞും കൊണ്ടൊരു പൂച്ചയും.

നെഞ്ചോടു ചേർത്തൊരു കത്തുമായി
അതിൽ ഞാനിരിക്കണം,
തീരെച്ചെറിയൊരു കത്ത്, ഒരേയൊരെണ്ണം.
അതുപോലിരിക്കും, എന്റെ സ്വപ്നം.


 

 

 

No comments: