Friday, February 13, 2015

ബോദ്‌ലേർ - നികൃഷ്ടഭിക്ഷു

പണ്ടുകാലത്തെ സന്ന്യാസാശ്രമങ്ങളുടെ ചുമരുകൾ
സത്യവേദത്തിന്റെ ഉചിതചിത്രശാലകളായിരുന്നു,
ഭക്തി മുഴുത്ത ഹൃദയങ്ങൾക്കതൊരാനന്ദമായിരുന്നു,
ആശ്രമകാർക്കശ്യത്തിനതൊരയവും നല്കിയിരുന്നു.

സുവിശേഷത്തിന്റെ വിത്തുകൾ മുളച്ചുതഴച്ച നാളുകളിൽ
എത്രയോ സന്ന്യാസിമാർ, ഇന്നാരുമോർക്കാത്തവർ,
ശവപ്പറമ്പുകളിൽ നിന്നു പ്രചോദനമുൾക്കൊണ്ടവർ,
സരളമായ വരകളാൽ മരണത്തെ മഹത്വപ്പെടുത്തിയിരുന്നു.

ആത്മാവെന്ന കുഴിമാടത്തിൽ ഞാനുമൊരാശ്രമവാസി:
അലഞ്ഞ യാത്രയ്ക്കു നിത്യമായി വിധിക്കപ്പെട്ടവൻ;
ഈ നികൃഷ്ടാശ്രമത്തിന്റെ ചുമരുകളെപ്പക്ഷേ യാതൊന്നുമലങ്കരിക്കുന്നില്ല.

മടിയനായ സന്ന്യാസി! ഇനിയെന്നാണു ഞാൻ പഠിക്കുക,
എന്റെ ജീവിതമെന്ന യാതനാനാടകത്തെ
സ്വന്തം കൈ കൊണ്ടു വരയ്ക്കാൻ, അതു കണ്ടാനന്ദിക്കാൻ?

(പാപത്തിന്റെ പൂക്കൾ)

 

No comments: