Sunday, June 23, 2013

സ്റ്റെഫാൻ മല്ലാർമേ - വേദന


ഇന്നു രാത്രിയിൽ ഞാൻ വന്നതു നിന്റെയുടലിനെക്കീഴടക്കാനല്ല,
ഒരു വർഗ്ഗത്തിന്റെയാകെപ്പാപങ്ങൾ സിരകളിലൊഴുകുന്ന മൃഗമേ!
എന്റെ ചുംബനങ്ങൾ ചൊരിയുന്ന മാരകമായ മടുപ്പിനടിയിൽ
നിന്റെ നാറുന്ന മുടിച്ചുരുളുകളിലൊരു കൊടുങ്കാറ്റുയർത്താനുമല്ല.

പശ്ചാത്താപമെന്തെന്നറിയാത്ത വിരിപ്പുകളിൽ പൂണ്ടുകിടക്കുമ്പോൾ
സ്വപ്നരഹിതമായൊരു ഗാഢനിദ്രയേ നിന്റെ ശയ്യയിൽ നിന്നെനിക്കു വേണ്ടു;
ശൂന്യതയെന്നാലെന്താണെന്നേതു മരിച്ചവരെക്കാളുമറിയുന്നവളേ,
നിന്റെ ഇരുണ്ട വ്യാജങ്ങൾ നടത്തിക്കഴിഞ്ഞാൽ നിനക്കുമതാസ്വദിക്കാം.

എനിക്കു സഹജമായ ധാർമ്മികതയാകെക്കരണ്ടു തിന്നതില്പിന്നെ
വന്ധ്യതയുടെ ചാപ്പ കൊണ്ടു പൊള്ളിച്ചുവല്ലോ തിന്മ, നിന്നെപ്പോലെന്നെയും;
എന്നാലൊരു പാതകവും കുറ്റബോധത്താൽ ദംശിക്കാത്ത നിന്റെ ഹൃദയം

നിന്റെ നെഞ്ചിന്റെ കല്ലിച്ച ചട്ടത്തിനുള്ളിൽ സുഭദ്രമായിരിക്കുമ്പോൾ
ശവക്കോടി പേടിച്ചു ഞാനോടുന്നു, മുഖമാകെ വിളറി, പരാജിതനായി,
ഒറ്റയ്ക്കുറങ്ങിക്കിടക്കുമ്പോൾ മരിച്ചുപോകുമോയെന്ന പേടിയോടെ.


No comments: