Sunday, June 30, 2013

ഫൈസ് അഹമ്മദ് ഫൈസ് - എന്തു വേണമെന്നു നിങ്ങൾ തന്നെ പറയൂ


 


ദുരിതപ്പുഴയുടെ വെള്ളപ്പെരുക്കത്തിൽ
ജീവിതത്തിന്റെ തോണിയിറക്കുമ്പോൾ
ഞങ്ങളുടെ കൈകൾക്കെന്തു കരുത്തായിരുന്നു,
സിരകളിൽ ചോരയ്ക്കെന്തു ചുവപ്പായിരുന്നു!
ഒന്നല്ലെങ്കിൽ രണ്ടു തുഴയെറിഞ്ഞാൽ മതി,
തോണി കടവടുക്കുമെന്നും ഞങ്ങൾ കരുതി.

കാര്യങ്ങളങ്ങനെയായില്ല, പക്ഷേ.
ഓരോ ഒഴുക്കിനടിയിലുമുണ്ടായിരുന്നു,
ഞങ്ങളറിയാത്ത അടിയൊഴുക്കുകൾ.
തുഴക്കാർ പരിചയഹീനരായിരുന്നു,
തുഴകൾ വെള്ളം തൊടാത്തവയും.
ഇനി നിങ്ങളിഴ കീറിപ്പരിശോധിച്ചോളൂ,
പാഴി ചാരാനാരെയും കണ്ടോളൂ.
പുഴയതു തന്നെ, തോണിയുമതു തന്നെ;
എന്തു ചെയ്യണമെന്നു നിങ്ങൾ തന്നെ പറയൂ,
ഞങ്ങളെങ്ങനെ കര കയറുമെന്നു പറയൂ.

താൻ പിറന്ന നാടിന്റെ മുറിവുകൾ
സ്വന്തം ഹൃദയം കാരുന്ന മുറിവുകളാവുമ്പോൾ
ഞങ്ങൾക്കെന്തു വിശ്വാസമായിരുന്നു,
വൈദ്യന്മാക്കറിയാമതിന്റെ നിദാനമെന്ന്,
ഹക്കീമുകൾക്കറിയാം ഒറ്റമൂലികളെന്ന്.
കാര്യങ്ങളങ്ങനെയായില്ല, പക്ഷേ.
രോഗങ്ങളത്ര പഴകിയവയായിരുന്നു,
നിദാനമറിയാത്തവയായിരുന്നു,
മരുന്നും മന്ത്രവും ഫലിക്കാത്തവയായിരുന്നു.

ഇനി നിങ്ങളിഴകീറിപ്പരിശോധിച്ചോളൂ,
പഴി ചാരാനാരെയും കണ്ടോളൂ.
ഉടലതു തന്നെ, മുറിവുകളുമതു തന്നെ;
എന്തു ചെയ്യണമെന്നു നിങ്ങൾ തന്നെ പറയൂ,
ഈ മുറിവുകളുണങ്ങാനെന്തു വേണമെന്നു പറയൂ.

1981


No comments: