Tuesday, August 12, 2014

ഡി. എഛ്. ലോറൻസ് - പ്രണയം എന്ന അലങ്കോലം

d h lawrence

 


പ്രണയത്തെ ഒരാദർശമാക്കിയതില്പിന്നെ
നാമതിനെ ആകെ അലങ്കോലമാക്കിക്കളഞ്ഞു.

ജീവിതകാലമുടനീളം ഒരു സ്ത്രീയെ,
പ്രത്യേകിച്ചൊരു സ്ത്രീയെത്തന്നെ,
പ്രേമിച്ചോളാമെന്നു  വാക്കു കൊടുക്കുന്ന നിമിഷം
ഞാനവളെ വെറുത്തു തുടങ്ങുകയുമായി.
നിന്നെ ഞാൻ സ്നേഹിക്കുന്നു!-
എന്നൊരുവളോടു ഞാനൊന്നു പറയുന്ന നിമിഷം
എന്റെ പ്രണയത്തിനു കാര്യമായ ഇടിവു തട്ടുകയായി.

അന്യോന്യമറിഞ്ഞു ചെയ്യേണ്ടതൊന്നാണു
പ്രണയമെന്നു വരുന്ന നിമിഷം,
നമുക്കുറപ്പിക്കാം,
അതൊരു തണുത്ത മുട്ടയാകുന്നു,
അതു പിന്നെ പ്രണയമല്ലാതാകുന്നു.

പ്രണയം ഒരു പൂവു പോലെയാണ്‌,
അതു വിടരണം, അതു വാടുകയും വേണം;
വാടുന്നില്ല അതെങ്കിൽ, അതു പൂവായിരിക്കില്ല,
വെറുമൊരു കടലാസുപൂവായിരിക്കും,
അല്ലെങ്കിൽ ശവപ്പറമ്പിനു ചേർന്ന വാടാമല്ലി.

പ്രണയത്തിൽ മനസ്സിടങ്കോലിടുന്ന നിമിഷം,
ഇച്ഛ പറ്റിപ്പിടിക്കുന്ന നിമിഷം,
വ്യക്തിസത്ത സ്വഗുണമായി അതിനെ കരുതുന്ന നിമിഷം,
അഹംബോധമതിനെ കൈക്കലാക്കുന്ന നിമിഷം
അതു പ്രണയമല്ലാതായിക്കഴിഞ്ഞു,
അതു പിന്നെ വെറുമൊരലങ്കോലം മാത്രം.
പ്രണയത്തെ നാം ആകെ അലങ്കോലമാക്കിക്കളഞ്ഞു,
മനസ്സു  ദുഷിപ്പിച്ച, ഇച്ഛ ദുഷിപ്പിച്ച,
അഹംബോധം ദുഷിപ്പിച്ച പ്രണയം.


No comments: