Tuesday, August 19, 2014

മരീന സ്വെറ്റായെവ - ബാല്യത്തിന്റെ തടവുകാരി

svetaeva_marina_3

“പ്രവാസം, അവഗണന, പീഡനം, ആത്മഹത്യ- വിപ്ളവകാലത്തിനു ശേഷമുള്ള റഷ്യൻ കവികളുടെ വിധി ഇതായിരിക്കാം; എന്നാൽ ഇതെല്ലാം ഒരുമിച്ചനുഭവിക്കേണ്ടി വന്നത് മരീന സ്വെറ്റായെവക്കു മാത്രമാണ്‌,” സിമോൺ കാർലിൻസ്കി എഴുതുന്നു. വിപ്ളവപൂർവ്വറഷ്യയിലെ അഭിജാതസംസ്കാരത്തിൽ വളർന്ന മരീന രണ്ടു പെണ്മക്കളുമായി എടുത്തെറിയപ്പെട്ടത് യുദ്ധകാലകമ്മ്യൂണിസത്തിന്റെ കാലത്തെ കലാപഭരിതമായ മോസ്ക്കോവിലേക്കാണ്‌. ഇളയ കുട്ടി അവിടെ വച്ച് പട്ടിണി മൂലം മരിച്ചു. പിന്നീട് ഭർത്താവായ സെർഗി എഫ്രോണിനോടൊപ്പം ബർലിൻ, പ്രാഗ്, പാരീസ് എന്നിവിടങ്ങളിൽ പ്രവാസിയായി കഴിഞ്ഞു. 1939ൽ റഷ്യയിലേക്കു മടങ്ങിയ മരീനയെ അവിടെ നേരിട്ടത് തിരസ്കാരമായിരുന്നു; പ്രവാസികളാവട്ടെ, അവരെ വഞ്ചകിയെന്നു തള്ളിപ്പറയുകയും ചെയ്തു. സ്റ്റാലിൻ ഭീകരതയുടെ കാലത്താണ്‌ അവർ സോവിയറ്റ് യൂണിയനിലേക്കു തിരിച്ചുചെല്ലുന്നത്. ശേഷിച്ച മകളും സഹോദരിയും ഗുലാഗിലേക്കയക്കപ്പെട്ടു. ഭർത്താവ് അറസ്റ്റിലാവുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്തു. 15 വയസ്സായ മകനു വേണ്ടി ജീവൻ നിലനിർത്താൻ മരീന ശ്രമിച്ചു- പക്ഷേ 1941ൽ അവർ തൂങ്ങിമരിച്ചു.

1892 ഒക്റ്റോബർ 9നാണ്‌ മരീന സ്വെറ്റായെവ ജനിച്ചത്. അച്ഛൻ വ്ളദിമിറോവിച്ച് സ്വെറ്റായെവ് മോസ്ക്കോ യൂണിവേഴ്സിറ്റിയിൽ കലാവിഭാഗം പ്രൊഫസ്സറായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു അത്. അമ്മ മരിയ അലെക്സാൻഡ്രോവ മെയ്ൻ നല്ല പിയാനിസ്റ്റ് ആയിരുന്നു. പഠനത്തിലും മോസ്ക്കോയിൽ ഒരു മ്യൂസിയം (പിന്നീടത് പുഷ്കിൻ മ്യൂസിയമായി) സ്ഥാപിക്കുന്നതിലും മാത്രം ശ്രദ്ധ പോയ അച്ഛൻ മരീനയ്ക്കു കൈയെത്താത്ത ദൂരത്തിലായിരുന്നു. ഒരാദ്യപ്രണയത്തിന്റെ ഓർമ്മകളിലും പോളിഷ് അഭിജാതപാരമ്പര്യത്തിന്റെ നഷ്ടപ്രതാപങ്ങളിലും നിമഗ്നയായ അമ്മയും അത്രതന്നെ അപ്രാപ്യയായി. മരീനയുടെ ആദ്യകാലകവിതകൾ അച്ഛനമ്മമാർ തമ്മിലുള്ള ഇണക്കമില്ലായ്മയും അവർക്കു കുട്ടികളുമായുള്ള അകലവും പ്രതിഫലിപ്പിക്കുന്നവയാണ്‌. 1912ൽ എഴുതിയ “ഉപദേശം” എന്ന കവിതയിൽ ഒരച്ഛൻ മകളോടു ചോദിക്കുന്നു: “നിന്റെ അമ്മയുടെ കണ്ണുകളിൽ തങ്ങിനിന്നു വിറയ്ക്കുന്ന കണ്ണുനീർത്തുള്ളികളെ മറയ്ക്കാൻ ഞാനെന്തു ചെയ്യണം, മോളേ?” അതിനു കുട്ടി ഇങ്ങനെ പറയുന്നു: “ഞാൻ പറയാം, പപ്പാ; ചുംബനങ്ങൾ കൊണ്ടമ്മയുടെ കണ്ണുകൾ പൊതിയൂ.” മറ്റൊരു കവിതയിൽ തങ്ങൾക്കു ചുറ്റുമുള്ള കുടുംബജീവിതത്തിൽ സജീവമായി പങ്കുകൊള്ളാതെ തങ്ങൾക്കായി അവരവര്‍ കണ്ടുപിടിച്ച റോളുകളിൽ ഒളിക്കുന്ന രക്ഷിതാക്കളെ മരീന അവതരിപ്പിക്കുന്നു:

മടുത്ത കളികൾ

കസേരയിൽ നിന്നു ഞാനൊരു
പൊട്ടപ്പാവയെ പൊക്കിയെടുത്തു
ഞാനതിനെ ഉടുപ്പിടീച്ചു.


പാവയെ  ഞാൻ നിലത്തേക്കെറിഞ്ഞു.
മമ്മാ കളിച്ചെനിക്കു മടുത്തു.


ആ കസേരയിൽ കയറിയിരുന്നു
ഞാനേറെനേരമൊരു പുസ്തകത്തിൽ കണ്ണു നട്ടു.


പുസ്തകം ഞാൻ തറയിലേക്കെറിഞ്ഞു.
പപ്പാ കളിച്ചെനിക്കു മടുത്തു.


അതെ: മമ്മായ്ക്ക് പാവയെ ഒരുക്കുന്നതിലേ ശ്രദ്ധയുള്ളു; പപ്പായ്ക്ക് പുസ്തകത്തിന്റെ പിന്നിലൊളിക്കാനും. വൈകാരികമായ ബന്ധങ്ങളില്ല, ജീവിതത്തോട് ഒരടുപ്പവുമില്ല- തന്റെ അച്ഛനമ്മമാരുടെ ജീവിതത്തിൽ  കണ്ട മടുപ്പിനെ തന്നെയാണ്‌ മരീന തന്റെ ജീവിതത്തിൽ ഏറെ ഭയപ്പെട്ടതും.

കവിതയിൽ തന്റെ ആദ്യകാലപരിശ്രമങ്ങൾക്ക് എവിടെ നിന്നും ഒരു പ്രോത്സാഹനം കിട്ടിയില്ലെന്നതിൽ കുട്ടിയായ മരീനയ്ക്ക് വേദനയും കോപവുമുണ്ടായിരുന്നു; അതിലുപരി അമ്മയുടെ സ്വകാര്യലോകത്ത് തങ്ങൾ കുട്ടികൾക്കു പ്രവേശനമില്ലായിരുന്നു എന്നത് അതിലും വലിയ ഒരു മുറിവായിരുന്നു. അന്യയായിപ്പോയ ഒരമ്മയെക്കുറിച്ച് മരീനയുടെ ഒരാദ്യകാലകവിത ഇങ്ങനെ:

അമ്മ വായിക്കുന്നു

“...അടക്കിയ മന്ത്രണങ്ങൾ...വെട്ടിത്തിളങ്ങുന്ന കഠാരകൾ.”

“മമ്മാ, എനിക്കൊരു കളിവീടുണ്ടാക്കിത്തരൂ.”


മമ്മാ ഒരു ചെറിയ പുസ്തകം
വികാരാധിക്യത്തോടെ നെഞ്ചോടു ചേർത്തു പിടിക്കുന്നു.


“...പ്രഭുവിന്റെ കണ്ണുകൾ കോപം കൊണ്ടു ജ്വലിക്കുന്നു:
‘വിധിയുടെ ഔദാര്യം കൊണ്ടു രാജകുമാരീ, ഞാനിതാ വന്നു.’”


“മമ്മാ, കടലിൽ വീണാൽ ജിറാഫു മുങ്ങിച്ചാവില്ലേ?”


അമ്മയുടെ മനസ്സകലെയെങ്ങോ അലയുന്നു.

“മമ്മാ, നോക്കൂ! എന്റെ റൊട്ടിയിലൊരുറുമ്പ്!”

കുട്ടിയുടെ സ്വരത്തിൽ ശകാരവും ഭീഷണിയും.
അമ്മയുടെ മനോരഥം മണ്ണിലേക്കിറങ്ങുന്നു:
കുട്ടികൾ കയ്ക്കുന്ന ഗദ്യമാണ്‌.


തന്റെ പുസ്തകങ്ങളുടെ ലോകത്തു ജീവിച്ച, തനിക്കിഷ്ടപ്പെട്ട കഥകൾ തന്നെ കുട്ടികൾ കേൾക്കണമെന്നു നിർബന്ധം പിടിച്ച അമ്മയ്ക്ക് അവരുടെ കേൾവിക്കാരിയാകാൻ നേരവും മനസ്സുമില്ലായിരുന്നു. ആ കുറവു നികത്തിയത് അനിയത്തി ആസ്യയുടെ ആയയും അവരുടെ കൂട്ടുകാരിയായ ഒരു തുന്നൽക്കാരിയുമായിരുന്നു. അവരിൽ നിന്നാണ്‌ മരീന “ജിപ്സികൾ” എന്ന, പ്രണയത്തെയും സ്വാതന്ത്ര്യത്തെയും പ്രതികാരത്തെയും മരണത്തെയും കുറിച്ചുള്ള പുഷ്കിന്റെ കവിത കേൾക്കുന്നത്; ആ ജിപ്സിപ്രകൃതം മരീന തന്റേതായി സ്വാംശീകരിക്കുകയും ചെയ്തു.

(അവലംബം Marina Tsvetaeva The Double Beat of Heaven and Hell by Lily Fieler)tsevtaeva

No comments: