Wednesday, August 6, 2014

കാഫ്കയുടെ അവസാനവാക്കുകൾ

 

article_inset_ozick

 

മരിക്കുന്നതിനു മുമ്പുള്ള രണ്ടു മാസം കാഫ്ക ഓസ്ട്രിയയിലെ കീർലിങ്ങിൽ ഒരു സാനിട്ടോറിയത്തിൽ ചികിത്സയിലായിരുന്നു. ക്ഷയരോഗം ശ്വാസനാളത്തെ കീഴടക്കിക്കഴിഞ്ഞിരുന്നു. സംസാരിക്കരുതെന്ന് ഡോക്ടർമാർ വിലക്കിയതിനാൽ കടലാസുതുണ്ടുകളിൽ എഴുതിക്കൊടുത്താണ്‌ അദ്ദേഹം മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇവയിൽ ഭൂരിഭാഗവും അവസാനം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഡോറ ഡയമന്റ്, റോബർട്ട് ക്ളോപ്സ്റ്റോക്ക്, നഴ്സുമാർ ഇവർക്കുള്ളതായിരുന്നു.സ്വന്തം ശാരീരികാവശ്യങ്ങളായിരുന്നു മിക്കതുമെങ്കിലും ചിലതൊക്കെ മരണാസന്നനായ ഒരെഴുത്തുകാരന്റെ ലോകനിരീക്ഷണങ്ങളുമായിരുന്നു.

-എന്നെ കൊല്ലൂ, അല്ലെങ്കിൽ നീയൊരു കൊലയാളിയാണ്‌.
(തനിക്കു മോർഫിൻ കുത്തിവയ്ക്കാൻ വിസമ്മതിച്ച ക്ളോപ്സ്റ്റോക്കിനോട്)

-എന്റെ ശ്വാസനാളം ഇത്ര വേദനിക്കുന്നത് മണിക്കൂറുകളായി ഞാനതിനെ ഉപയോഗപ്പെടുത്താത്തതു കൊണ്ടാണോ?

-അല്പം വെള്ളം; ഈ ഗുളികയുടെ കഷണങ്ങൾ കുപ്പിച്ചില്ലുകൾ പോലെ കഫത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു.

-ഒരുകാലത്ത് ഒരു കവിളു നിറയെ വെള്ളം കുടിച്ചിറക്കാൻ എനിക്കു കഴിയുമായിരുന്നുവെന്നോർക്കുമ്പോൾ.

-ആ ലൈലാക്കുകളെ വെയിലത്തേക്കു നീക്കിവയ്ക്കൂ.

-മുറിയിൽ ഒരു കിളി വന്നിരുന്നു.

-എത്ര കൊല്ലമാണു നിങ്ങളിതു സഹിക്കുക? എത്ര കൊല്ലമാണു നിങ്ങൾ ഇതു സഹിക്കുന്നതു ഞാൻ സഹിക്കുക?

- ഞാൻ ഇപ്പോൾ കഴിക്കുന്ന ഭക്ഷണം ദേഹത്തിനു സ്വയം സുഖപ്പെടുത്താൻ വേണ്ടത്ര അളവിലല്ലെന്നതു സത്യമാണെങ്കിൽ (അതു ശരിയാവാനാണു സാദ്ധ്യത)ഇനി ഒന്നും പ്രതീക്ഷിക്കാനില്ല, ദിവ്യാത്ഭുതങ്ങളല്ലാതെ.

-ലൈലാക്കുകളെ നോക്കൂ, രാവിലത്തെക്കാൾ പുതുമയോടെ.

-ആരാണു ഫോൺ ചെയ്തത്? മാക്സ് ആകാൻ വഴിയുണ്ടോ?

-അതു കാരണമല്ലേ നമുക്കു തുമ്പികളെ ഇഷ്ടം.

- ഞാൻ ഇന്നൊരല്പം ഐസ് ക്രീം കഴിച്ചാലോ?

-ആ കൈ ഒരു നിമിഷം എന്റെ നെറ്റിയിൽ വയ്ക്കൂ, എനിക്കൊരു ധൈര്യത്തിനായി.

-സഹായമതാ പോകുന്നു, സഹായിക്കാതെ.
(ഡോക്ടർ വന്നുപോയപ്പോൾ)


 

 

No comments: