Tuesday, October 27, 2009

റിയുച്ചി തമുരാ(1923-1998)-നാലായിരം പകലുകളും രാവുകളും

ഒരേയൊരു കവിതയ്ക്കു ജന്മമെടുക്കാൻ Tamura_Ryuichi
എനിക്കും നിനക്കും
പ്രിയപ്പെട്ടവയെ കൊല്ലേണ്ടിവരുന്നു.
നാമവയെ വെടിവച്ചുകൊല്ലുന്നു
പതിയിരുന്നുകൊല്ലുന്നു
വിഷം കൊടുത്തു കൊല്ലുന്നു.
നോക്കൂ!
നാലായിരം പകലുകളുടെയും രാവുകളുടെയും
ആകാശത്തു നിന്ന്
നമുക്കൊരു കിളിക്കുഞ്ഞിന്റെ
വിറയാർന്ന നാവു വേണമായിരുന്നു;
അതിനായി
നാലായിരം രാവുകളുടെ നിശ്ശബ്ദതയെ
നാലായിരം പകലുകളുടെ വെളിച്ചത്തെ
നീയും ഞാനും വെടിവച്ചു കൊന്നു.
കേൾക്കുക!
തോരാത്ത മഴയും
ഉരുക്കുന്ന ചൂളകളും
ചുടുവേനൽ കത്തുന്ന തുറമുഖങ്ങളും
കൽക്കരിഖനികളും നിറഞ്ഞ
നഗരങ്ങളിൽ നിന്ന്
ഒരേയൊരു വിശക്കുന്ന പൈതലിന്റെ
കണ്ണീരു വേണമായിരുന്നു;
അതിനായി
സ്നേഹത്തിന്റെ നാലായിരം പകലുകളെ
അനുതാപത്തിന്റെ നാലായിരം രാവുകളെ
നീയും ഞാനും പതിയിരുന്നു കൊന്നു.
ഓർക്കുക!
നാം കാണാത്തതു കാണുന്ന
നാം കേൾക്കാത്തതു കേൾക്കുന്ന
ഒരേയൊരു തെണ്ടിപ്പട്ടിയുടെ ഭീതി
നമുക്കു വേണമായിരുന്നു;
അതിനായി
നാലായിരം രാവുകളുടെ കൽപനകളെ
നാലായിരം പകലുകളുടെ തണുക്കുന്ന സ്മൃതികളെ
നീയും ഞാനും വിഷം കൊടുത്തു കൊന്നു.
ഒരേയൊരു കവിതയ്ക്കു വന്നുചേരാൻ
എനിക്കും നിനക്കും
പ്രിയപ്പെട്ടവയെ കുരുതി കൊടുക്കേണ്ടിവരുന്നു;
മരിച്ചുപോയവരെ ജീവിതത്തിലേക്കു മടക്കിവിളിക്കാൻ
ഒരു വഴിയേയുള്ളു.
നമുക്കും ആ വഴിയേ പോകേണ്ടിവരുന്നു.

4 comments:

shine അഥവാ കുട്ടേട്ടൻ said...

വിവർത്തനത്തിനു നന്ദി. എന്താണീ 4000 ത്തിന്റെ കണക്ക്‌? അതിനെക്കുറിച്ചു വല്ലതും അറിയുമോ?

Melethil said...

Ishtaayi

മഷിത്തണ്ട് said...

nalla shramathinu nanni...:)

thudaroo

വി.രവികുമാർ said...

kavithayil kanakkO maashe!