Wednesday, October 28, 2009

റിയുച്ചി തമുരാ(1923-1998)-കവിതകൾ


കറുപ്പ്‌
ഗോതമ്പു കൊയ്ത പാടത്ത്‌
മനുഷ്യരുടെ വേനൽക്കാലം വന്നിറങ്ങുന്നു.
തഴച്ച പച്ചപ്പിനുള്ളിലാണ്‌
പണ്ടു കണ്ട പാതകൾ.

കാണാത്തതു കണ്ടെടുക്കലാണു
കവിയുടെ പണിയെങ്കിൽ
തലയിൽ വൈക്കോൽത്തൊപ്പിയും വച്ചുനടക്കുന്ന
ഇടത്തരം കവിയ്ക്ക്‌
ദുരിതകാലമാണീ മനുഷ്യരുടെ വേനൽക്കാലം.

നെൽപ്പാടത്തെ വരമ്പത്തു കൂടെ
മെലിഞ്ഞൊരു വിദ്വാൻ പാഞ്ഞുപോകുന്നുണ്ട്‌
മനോഹരമായ കവിതയ്ക്കുള്ളിൽ
ഒരു വിഷപ്പാമ്പൊളിച്ചിരുപ്പുണ്ട്‌
നിങ്ങളെ ചതിപ്പെടുത്താൻ
എന്നു ചിലർ പറയുന്നുണ്ട്‌.
പാമ്പുകടി കൊള്ളാതിരിക്കാൻ
ഗ്രാമം വിട്ടു പായുകയാണയാളെന്നു തോന്നുന്നു.

വീട്ടിലേക്കുള്ള വഴി

ഞാനെന്തിനു ഭാഷ പഠിക്കാൻ പോയി?
അർത്ഥങ്ങൾക്കു ഗൗരവമില്ലാത്ത
വാക്കുകളില്ലാത്ത ഒരു ലോകത്തായിരുന്നെങ്കിൽ
ഞാൻ ഗുണം പിടിച്ചേനെ.
സുന്ദരപദങ്ങൾ നിന്നോടു പക വീട്ടാൻ വരുന്നെങ്കിൽ
അതു നിന്റെ പാട്‌
നിശ്ശബ്ദമായ വാക്കുകൾ നിങ്ങളുടെ ചോര വീഴ്ത്തുന്നുവെങ്കിൽ
അതു നിന്റെ പാട്‌.
നിന്റെ ആർദ്രനേത്രങ്ങളിലെ കണ്ണീരും
മിണ്ടാത്ത നാവിൽ നിന്നിറ്റുന്ന നോവും
വെറുതേയൊന്നു നോക്കി ഞാൻ എന്റെ പാട്ടിനു പോയേനെ
നമ്മുടെ ലോകത്തു വാക്കുകളില്ലായിരുന്നെങ്കിൽ.
ഒരു പഴത്തിന്റെ കാമ്പു പോലെ
നിന്റെ കണ്ണീരിനുള്ളിൽ അർത്ഥമടങ്ങിയിരുപ്പുണ്ടോ?
നിന്റെയൊരു ചോരത്തുള്ളിയിലുണ്ടോ
അന്തിവെളിച്ചത്തിന്റെ മാറ്റൊലി?
ഞാൻ വാക്കുകൾ പഠിക്കരുതായിരുന്നു
ജാപ്പനീസ്ഭാഷയും ഒരു വിദേശഭാഷയുടെ കോണും മൂലയും
അറിയാമെന്നതു കൊണ്ടു മാത്രം
നിന്റെ കണ്ണീരിനുള്ളിൽ നിശ്ചലനായി വന്നു ഞാൻ നിൽക്കുന്നു
നിന്റെ ചോരയിലേക്ക്‌ ഏകനായി ഞാൻ കടന്നുവരുന്നു.

No comments: