Thursday, June 12, 2014

ബോർഹസ് - കാവ്യകല

jorge-luis-borges

ജലവും കാലവുമൊഴുകുന്ന പുഴയെ നോക്കിനില്ക്കുമ്പോൾ
കാലം തന്നെയും മറ്റൊരു പുഴയാണെന്നോർക്കുക,
നാം നിലയ്ക്കും, ഒഴുക്കു നിലയ്ക്കുമ്പോലെയെന്നും
മുഖങ്ങളലിയും, ജലം പോലെയെന്നുമറിയുക.

ഉറങ്ങുകയല്ലെന്നു സ്വപ്നം കാണുന്ന മറ്റൊരുറക്കമാണുണർച്ചയെന്നും
നമ്മുടെയുടലിനെ കിടിലം കൊള്ളിയ്ക്കുന്ന മരണം
എന്നും രാത്രിയിൽ വന്നുപോകുന്ന അതേ മരണമാണെന്നും
ഉറക്കമെന്നാണതിനു പേരെന്നും ബോധവാനാവുക.

ഒരു ദിവസത്തെ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ
 
മനുഷ്യന്റെ ദിവസങ്ങളുടെയും അവന്റെ വർഷങ്ങളുടെയും പ്രതീകമായി കാണുക,
ഒരു സംഗീതമായി, ഒരു മന്ത്രണമായി, ഒരു പ്രതീകമായി
കാലം ചെയ്യുന്ന കൊടിയ ദ്രോഹത്തെ രൂപം മാറ്റുക.

മരണത്തിൽ നിദ്രയെ കാണുക, അസ്തമയത്തിൽ
വിഷാദം പുരണ്ട പൊൻനിറവും- അതാണു കവിത.
ചിരന്തനവും ദരിദ്രവുമാണത്, കവിത;
ഉദയം പോലെ, അസ്തമയം പോലെ അതു മടങ്ങുകയും ചെയ്യുന്നു.

സായാഹ്നങ്ങളിൽ ചിലനേരം നമുക്കു കാണാം,
ഒരു കണ്ണാടിയുടെ കയത്തിൽ നിന്നൊരു മുഖം നമ്മെ നോക്കുന്നു;
ആ കണ്ണാടി പോലെയാവണം കവിത,
അതു നമ്മെ നമ്മുടെ തന്നെ മുഖം കാണിച്ചുതരുന്നു.

അത്ഭുതങ്ങൾ ചെടിച്ച യുളീസസിനെക്കുറിച്ചു പറയാറില്ലേ,
തന്റെ ഇത്താക്ക, വിനീതവും ഹരിതവുമായ ഇത്താക്ക,
അതു കാഴ്ചയിൽ വന്നപ്പോളയാൾ കരഞ്ഞുപോയെന്ന്;
അത്ഭുതങ്ങളുടേതല്ല, ഹരിതനിത്യതയുടെ ഇത്താക്ക- അതാണു കല.

ഒഴുകുമ്പോഴും ശേഷിക്കുന്ന പുഴയെപ്പോലനന്തവുമാണു കല,
ഒന്നായിരിക്കെ മറ്റൊന്നാകുന്ന ഹെറാക്ളിറ്റസിന്റെ കണ്ണാടിയാണത്,
താനായിരിക്കെത്തന്നെ മറ്റൊരാളാകുന്ന ഹെറാക്ളിറ്റസ്,
അന്തമെന്നതില്ലാതൊഴുകുന്ന പുഴയെപ്പോലെ തന്നെ.

No comments: