Saturday, April 18, 2015

അന്തോണിയോ മച്ചാദോ - റുബേൻ ദാരിയോയുടെ മരണത്തെക്കുറിച്ച്

idarior001p1


ലോകത്തിന്റെ ലയമെല്ലാം നിന്റെ കവിതകളിലുണ്ടെങ്കിൽ,
ദാരിയോ, ലയം തേടി നീ എവിടെയ്ക്കു പോയി?
ഹെസ്പേരിയായിലെ തോട്ടക്കാരാ, കടലുകളിലെ രാപ്പാടീ,
ആകാശഗോളങ്ങളുടെ സംഗീതത്താൽ വിസ്മിതഹൃദയനായവനേ,
ഡയോണീസസ് നിന്നെ കൈ പിടിച്ചു കൊണ്ടുപോയതു നരകത്തിലേക്കോ?
ഇന്നു നറുംപനിനീർപ്പൂക്കളുമായി വിജയിയായി നീ മടങ്ങുകയോ?
ഫ്ളോറിഡായിലെ നിത്യയൗവനത്തിന്റെ ഉറവ സ്വപ്നം കണ്ടവനേ,
അതു തേടിപ്പോയി നിനക്കു മുറിപ്പെട്ടുവോ, കപ്പിത്താനേ?
ആ ദീപ്താഖ്യാനം അതിന്റെ മാതൃഭാഷയിൽത്തന്നെ പറയപ്പെടട്ടെ;
സ്പാനിഷ് ദേശങ്ങളിലെ ഹൃദയങ്ങളേ, കരയൂ.
കടലുകൾക്കപ്പുറത്തു നിന്നു വാർത്ത വന്നിരിക്കുന്നു:
റുബേൻ ദാരിയോ തന്റെ സുവർണ്ണദേശത്തു വച്ചു ജീവൻ വെടിഞ്ഞിരിക്കുന്നു.
സ്പാനിഷുകാരേ, മാർബിളിന്റെ നിശിതലാളിത്യത്തിൽ നാം കാത്തുവയ്ക്കുക,
അവന്റെ പേരും കിന്നരവും പുല്ലാങ്കുഴലും ഇങ്ങനെയൊരേയൊരാലേഖനവും:
ഈ കിന്നരമാരുമിനി മീട്ടാതിരിക്കട്ടെ, അപ്പോളോയല്ലാതെ,
ഈ പുല്ലാങ്കുഴലാരുമിനി വായിക്കാതിരിക്കട്ടെ, പാനെന്ന ദേവനല്ലാതെ.


*റുബേൻ ദാരിയോ(1867-1916)- സ്പാനിഷ് കവിതയിൽ ആധുനികതയ്ക്കു തുടക്കമിട്ട നിക്കരാഗ്വൻ കവി.
*ഹെസ്പേരിയ- യവനപുരാണത്തിൽ ഒരേയൊരാപ്പിൾ മരം വളരുന്ന ഉദ്യാനം
*ഡയോണീസസ്- മദ്യത്തിന്റെയും ഉന്മാദത്തിന്റെയും യവനദേവൻ
*ഫ്ളോറിഡായിലെ ഉറവ- പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് പര്യവേക്ഷകനായ ഹുവാൻ പോൺസ് ദെ ലിയോൺ തേടിപ്പോയതായി പറയപ്പെടുന്ന നിത്യയൗവനത്തിന്റെ ഉറവ
*അപ്പോളോ- കവിതയുടെയും സംഗീതത്തിന്റെയും യവനദേവൻ
*പാൻ- ഗ്രാമ്യസംഗീതത്തിന്റെ ഇടയദേവൻ


No comments: