Sunday, April 5, 2015

നെരൂദ - മരിച്ചവൾ

work.285073.11.flat,550x550,075,f.the-poet-pablo-neruda-head-sculpture-on-the-beach-of-isla-negra-chile


പൊടുന്നനേ നീയില്ലാതായാൽ,
പൊടുന്നനേ നിനക്കു ജീവനില്ലാതായാൽ,
ഞാൻ പിന്നെയും ജീവിച്ചുപോകും.

എനിക്കു ധൈര്യമില്ല,
നീ മരിച്ചാൽ
എന്നെഴുതാനെനിക്കു ധൈര്യമില്ല.

ഞാൻ പിന്നെയും ജീവിച്ചുപോകും.
എന്തെന്നാൽ,
എവിടെ ഒരു മനുഷ്യനു ശബ്ദമില്ലാതാകുന്നു,
അവിടെ എന്റെ ശബ്ദമുയരണം.

എവിടെ കറുത്തവർക്കു തല്ലു കൊള്ളുന്നു,
അവിടെ ഞാൻ മരിച്ചവനാകരുത്.
എന്റെ സഹോദരന്മാർ തടവറയിലേക്കു കയറുമ്പോൾ
അവർക്കൊപ്പം എനിക്കും കയറണം.

വിജയം,
എന്റെ വിജയമല്ല,
അന്തിമവിജയമെത്തുമ്പോൾ,
മൂകനാണെങ്കിലും എനിക്കു സംസാരിക്കണം,
അന്ധനാണെങ്കിലും അതിന്റെ വരവെനിക്കു കാണണം.

എനിക്കു മാപ്പു തരൂ.
നീ ജീവനോടില്ലെങ്കിൽ,
എന്റെ ഓമനേ,
നീ മരിച്ചുപോയാൽ,
ഇലകളായ ഇലകളെല്ലാമെന്റെ നെഞ്ചിലേക്കു കൊഴിയും,
രാവും പകലുമെന്റെയാത്മാവിൽ മഴ പോലെ പൊഴിയും,
മഞ്ഞെന്റെ ഹൃദയം പൊള്ളിയ്ക്കും,
തീയിലും തണുപ്പിലും മരണത്തിലും മഞ്ഞിലും ഞാൻ നടക്കും,
നീ കിടക്കുന്നിടത്തേക്കു നടക്കാനെന്റെ കാലടികൾ കൊതിയ്ക്കും.
എന്നാലും ഞാൻ ജീവിക്കും,
ഒരിക്കലും ഞാൻ അടിയറവു പറയരുതെന്നു നീ ആഗ്രഹിച്ചിരുന്നുവെന്നതിനാൽ,
എന്റെ പ്രിയേ,
ഞാനെന്നാൽ ഒരാളല്ല, എല്ലാവരുമാണെന്നു നിനക്കറിയാമെന്നതിനാൽ.


 

No comments: