Wednesday, January 22, 2014

മഹമൂദ് ദർവീശ് - ജീവിതം, ഒരു തുള്ളി വയ്ക്കാതെ

darwish3

 


ഒരാൾ എന്നോടിങ്ങനെ ചോദിച്ചുവെന്നിരിക്കട്ടെ:“നിങ്ങൾ നാളെ മരിക്കുമെന്നു വയ്ക്കൂ, എങ്കിൽ നിങ്ങൾ എന്തു ചെയ്യും?” അതിനു മറുപടി പറയാൻ എനിക്കേറെ നേരമൊന്നും വേണ്ട. ഉറക്കം വന്നാൽ ഞാനുറങ്ങും. ദാഹം തോന്നിയാൽ എന്തെങ്കിലും കുടിക്കും. എഴുതുന്ന നേരമാണെങ്കിൽ അപ്പോഴെഴുതുന്നതിനെ എനിക്കിഷ്ടമായെന്നും ചോദ്യം ഞാനവഗണിച്ചുവെന്നും വരും. ആഹാരത്തിന്റെ നേരമാണെങ്കിൽ ഇറച്ചി പൊരിച്ചതിന്റെ കൂടെ അല്പം കടുകും കുരുമുളകും കൂട്ടിയെന്നു വരാം. ഷേവു ചെയ്യുകയാണെങ്കിൽ കാതൊന്നു മുറിഞ്ഞുവെന്നുമാവാം. കാമുകിയെ ചുംബിക്കുകയാണെങ്കിൽ അത്തിപ്പഴങ്ങൾ പോലവളുടെ ചുണ്ടുകൾ ഞാൻ ആർത്തിയോടെ കവരും. വായിക്കുകയാണെങ്കിൽ ചില താളുകൾ ഞാൻ തള്ളിവിടും. ഉള്ളി തൊലിക്കുകയാണെങ്കിൽ കണ്ണു നനഞ്ഞേക്കാം. നടക്കുകയാണെങ്കിൽ നടത്തയുടെ വേഗത ഞാനൊന്നു കുറച്ചുവെന്നു വരാം. നാളെ ഞാനുണ്ടെങ്കിൽ, ഇന്നത്തെപ്പോലെ, ഇല്ലാതാവുന്നതിനെക്കുറിച്ചു ഞാൻ ചിന്തിക്കുകയില്ല. ഇനി, ഞാനില്ലെങ്കിൽ ആ ചോദ്യം എന്നെ ബാധിക്കുകയുമില്ല. മൊസാർട്ടിന്റെ സംഗീതം കേൾക്കുകയാണെങ്കിൽ മാലാഖമാരുടെ ദേശത്തായിരിക്കും ഞാൻ. ഉറക്കമാണെങ്കിൽ ഞാൻ ആ ഉറക്കം തുടരുകയും ഗാർഡേനിയാപ്പൂക്കളെക്കുറിച്ചു സുന്ദരസ്വപ്നങ്ങൾ കാണുകയും ചെയ്യും. ചിരിക്കുകയാണെങ്കിൽ ആ വാർത്തയോടുള്ള ആദരസൂചകമായി ഞാൻ ചിരി പാതിക്കു വച്ചു നിർത്തിയെന്നും വരാം. ഇതല്ലാതെ ഞാനെന്തു ചെയ്യാൻ, ഒരു വിഡ്ഡിയെക്കാൾ ധൈര്യവാനും ഹെർക്കുലീസിനെക്കാൾ ബലവാനുമാണു ഞാനെങ്കിൽക്കൂടി?


No comments: