Friday, January 3, 2014

കാഫ്കയുടെ രണ്ടു കഥകൾ


ചക്രവർത്തിയിൽ നിന്ന് ഒരു സന്ദേശം

messge-emporror


ചക്രവർത്തി- കഥ ഇങ്ങനെ പോകുന്നു- നിങ്ങൾക്കായി, തന്റെ പ്രജകളിൽ വച്ചേറ്റവും നികൃഷ്ടനായ, രാജകീയസൂര്യനിൽ നിന്നു വിദൂരതയിലേക്കോടിമറഞ്ഞ വെറുമൊരു നിഴലായ നിങ്ങൾക്കായി, നിങ്ങൾക്കു മാത്രമായി ചക്രവർത്തി തന്റെ മരണക്കിടക്കയിൽ നിന്ന് ഒരു സന്ദേശമയച്ചിരിക്കുന്നു. അദ്ദേഹം ദൂതനെ തന്റെ കിടക്കയ്ക്കരികിൽ മുട്ടു കുത്തിച്ച് കാതിൽ സന്ദേശം മന്ത്രിച്ചുകൊടുത്തു; അത്ര പ്രധാനമാണ്‌ അതദ്ദേഹത്തിനെന്നതിനാൽ ദൂതനോട് താൻ പറഞ്ഞത് ആവർത്തിക്കാൻ ആവശ്യപ്പെടുകയാണദ്ദേഹം. അയാൾ അതു ശരിയായിത്തന്നെ ധരിച്ചിരിക്കുന്നുവെന്ന് ഒരു തലയനക്കം കൊണ്ട് അദ്ദേഹം സ്ഥിരീകരിച്ചു. പിന്നീട്, തന്റെ മരണത്തിനു സാക്ഷ്യം വഹിക്കാൻ വന്നിരിക്കുന്നവർക്കു മുന്നിൽ വച്ച്- കാഴ്ച മറയ്ക്കുന്ന മതിലുകളെല്ലാം ഇടിച്ചുനിരത്തിയിരുന്നു, ഉന്നതവും വിശാലവുമായ കോണിപ്പടികളിൽ സാമ്രാജ്യത്തിലെ പ്രമാണിമാരെല്ലാം അദ്ദേഹത്തെ വലയം ചെയ്തു തടിച്ചുകൂടിയിരുന്നു- ഇവർക്കെല്ലാം മുന്നിൽ വച്ച് ചക്രവർത്തി ദൂതനു യാത്രാനുമതി നല്കി. ദൂതൻ അപ്പോൾത്തന്നെ പുറപ്പെട്ടുകഴിഞ്ഞു: ക്ഷീണമേശാത്ത, ബലിഷ്ഠനായ ഒരു മനുഷ്യൻ; ആദ്യം ഒരു കൈ നീട്ടി, പിന്നെ മറ്റേക്കൈ നീട്ടി ജനക്കൂട്ടത്തിനിടയിലൂടെ വഴിയുണ്ടാക്കി അയാൾ കടന്നുപോകുന്നു. വഴിതടസ്സമുണ്ടാകുമ്പോൾ അയാൾ മാറത്തെ സൂര്യമുദ്ര ചൂണ്ടിക്കാട്ടുന്നു. മറ്റാരെക്കൊണ്ടും കഴിയുന്നതിലും ഭംഗിയായി അയാൾ മുന്നേറുന്നു. പക്ഷേ പുരുഷാരം അന്തമെന്നതില്ലാതെ പരന്നുകിടക്കുകയാണ്‌. അവരുടെ പാർപ്പിടങ്ങൾക്കവസാനമില്ല; തനിക്കു മുന്നിൽ തുറന്ന പാടമാണുണ്ടായിരുന്നതെങ്കിൽ അയാൾ എത്രവേഗം പറന്നെത്തിയേനെ; എത്ര മുമ്പേ നിങ്ങളുടെ വാതിലിൽ അയാളുടെ മുഷ്ടിയുടെ ഉജ്ജ്വലമായ മുഴക്കം നിങ്ങൾ കേൾക്കുമായിരുന്നു. അതിനു പകരം പക്ഷേ, എത്ര വ്യർത്ഥമാണ്‌ അയാളുടെ യത്നങ്ങൾ; അയാളിനിയും ഉൾക്കൊട്ടാരത്തിന്റെ മുറികൾ കടന്നുപോന്നിട്ടില്ല; അയാളൊരിക്കലും അവ കടന്നുതീരുകയുമില്ല; ഇനി അതിനായാൽത്തന്നെ അതുകൊണ്ടാകുന്നില്ല; അയാൾക്കു കോണിപ്പടികൾ ഇറങ്ങാൻ യത്നിക്കേണ്ടിവരും; അതിൽ വിജയിച്ചാലും അതുകൊണ്ടായില്ല; അങ്കണങ്ങൾ കടക്കേണ്ടതുണ്ട്; അങ്കണങ്ങൾ കഴിഞ്ഞാൽ രണ്ടാമത്തെ പുറംകൊട്ടാരം; വീണ്ടും കോണിപ്പടികളും അങ്കണങ്ങളും; പിന്നെയുമൊരു കൊട്ടാരം; ആയിരമായിരം വർഷങ്ങൾ അങ്ങനെ; ഒടുവിൽ എല്ലാം പിന്നിട്ട് പുറംകവാടത്തിനു പുറത്തു വരാൻ അയാൾക്കു കഴിഞ്ഞാൽത്തന്നെ- പക്ഷേ അതൊരിക്കലും, ഒരിക്കലും നടക്കാൻ പോകുന്നില്ല- അയാൾക്കു മുന്നിൽ പരന്നുകിടപ്പുണ്ടാവും സാമ്രാജ്യത്തിന്റെ തലസ്ഥാനം: നിറഞ്ഞുകുമിയുന്ന ഉച്ഛിഷ്ടങ്ങളുമായി ലോകത്തിന്റെ കേന്ദ്രബിന്ദു. അതു കടന്നുപോകാൻ ആർക്കുമാവില്ല, മരിച്ചുപോയ ഒരാളുടെ സന്ദേശവും കൊണ്ടുപോകുന്ന ഒരു ദൂതന്‌ ഒരിക്കലുമതാവില്ല- പക്ഷേ നിങ്ങളോ, നിങ്ങൾ നേരമിരുളുമ്പോൾ ജനാലയ്ക്കലിരുന്ന് ഇതെല്ലാം യാഥാർത്ഥ്യമാകുമെന്നു സ്വപ്നം കാണുന്നു.

 

(ചൈനയിലെ വന്മതിൽ എന്ന അപൂർണ്ണമായ നീണ്ടകഥയുടെ ഒരു ഭാഗം; 1919 ഡിസംബറിൽ “നാട്ടുമ്പുറത്തെ ഡോക്ടർ” എന്ന സമാഹാരത്തിലെ ഒരു കഥയായി പ്രസിദ്ധീകരിച്ചു. കഥയിലെ ചക്രവർത്തി അനഭിഗമ്യനാണ്‌; രാജാവും പ്രജയും തമ്മിലുള്ള ദൂരം അനന്തമാണ്‌. അയാളുടെ അധികാരത്തിന്റെ പ്രഭവം രാഷ്ട്രീയമോ നൈതികമോ ദൈവികമോ ആയ പ്രമാണങ്ങളൊന്നുമല്ല, മറിച്ച് പ്രജകളുടെ പരിപൂർണ്ണമായ, എതിരു പറയാത്ത വിധേയത്വമത്രെ. കാഫ്കയുടെ പിതൃരൂപമാണത്, അമൂർത്തമായ അധികാരസ്ഥാപനങ്ങളുടെ മൂർത്തരൂപം. ആ പ്രപഞ്ചകേന്ദ്രത്തിൽ നിന്ന് അതിന്റെ പുറംചക്രവാളത്തിലെ ഒരു നിസ്സാരബിന്ദുവിലേക്ക് ഏതൊരർത്ഥവ്യാപനം നടക്കുമെന്നാണു നാമാശിക്കുക? ആ കേന്ദ്രം തന്നെ ഇല്ലാതായിരിക്കെ നമ്മുടെ കാത്തിരിപ്പ് വ്യർത്ഥമാകുന്നു, അതിലുമുപരി പരിഹാസ്യവുമാകുന്നു.

തന്റെ രചനകളിൽ കൃത്യമായ ഒരർത്ഥം തേടുന്നവർക്കുള്ള മറുപടി കൂടിയാണ്‌ ഈ അന്യാപദേശമെന്നും പറയാം. മരിക്കാൻ കിടക്കുന്ന തന്റെ ചക്രവർത്തിയിൽ നിന്ന് അതിനിർണ്ണായകമായ ഒരു സന്ദേശം കാത്തിരിക്കുന്ന പ്രജയെപ്പോലെ വായനക്കാരനും വ്യർത്ഥമായി കാത്തിരിക്കുന്നു, എഴുത്തുകാരൻ തനിക്കായി കൊടുത്തയച്ചിരിക്കുന്ന ആത്യന്തികമായ ആ അർത്ഥത്തിനായി.)

fk_doodle_board


അന്യാപദേശങ്ങളെക്കുറിച്ച്

ജ്ഞാനികളുടെ വാക്കുകൾ വെറും അന്യാപദേശങ്ങളാണെന്നും നമുക്കാകെയുള്ള ജീവിതമായ ദൈനന്ദിനജീവിതത്തിൽ അതുകൊണ്ടു പ്രയോജനമൊന്നുമില്ലെന്നും പരാതിപ്പെടുന്നവർ അനവധിയാണ്‌. ‘അപ്പുറം കടക്കൂ,’ എന്ന് ഒരു ജ്ഞാനി പറയുമ്പോൾ നാം തെരുവിന്റെ മറ്റേ വശത്തേക്കു കടക്കണമെന്നല്ല അദ്ദേഹം വിവക്ഷിക്കുന്നത്; നമുക്കേതെങ്കിലും തരത്തിൽ ഉപകരിക്കുമെങ്കിൽ നാമെന്തായാലും അതിനു മുതിരുകയും ചെയ്യുമായിരുന്നു; അദ്ദേഹത്തിന്റെ മനസ്സിലുള്ളതു പക്ഷേ, ഐതിഹാസികമായ ഏതോ ഒരപ്പുറമാണ്‌; എന്തെന്നു നമുക്കറിയാത്തതും, ഇതിലധികം കൃത്യമായി അദ്ദേഹത്തിനു പോലും നിർവചിക്കാനാവാത്തതും, തന്മൂലം ഇവിടെ നമുക്കു പ്രയോജനപ്പെടാത്തതുമായതൊന്ന്. ഈ അന്യാപദേശങ്ങളെല്ലാം അർത്ഥമാക്കുന്നത് അഗ്രാഹ്യമായത് അഗ്രാഹ്യമായിത്തന്നെ ഇരിക്കുമെന്നാണ്‌; അതാകട്ടെ, അല്ലാതെതന്നെ നമുക്കറിയാവുന്നതുമാണ്‌. അതേ സമയം ഒരു വിരാമമെന്നതില്ലാതെ നമുക്കു മല്ലു പിടിക്കേണ്ടി വരുന്ന ദൈനന്ദിനജീവിതത്തിന്റെ വേവലാതികൾ, അതൊന്നു വേറെയത്രെ.

ഒരാൾ അപ്പോൾ ചോദിച്ചു: “നിങ്ങളെന്തിനു മടിച്ചുനില്ക്കുന്നു? അന്യാപദേശങ്ങളുടെ വഴിക്കു പോയിരുന്നെങ്കിൽ നിങ്ങൾ തന്നെ അന്യാപദേശങ്ങളാവുകയും അങ്ങനെ ദൈനദിനജീവിതത്തിന്റെ വേവലാതികളിൽ നിന്നു മുക്തനാവുകയും ചെയ്തേനെ.”

മറ്റൊരാൾ പറഞ്ഞു: “ഇതും ഒരന്യാപദേശമാണെന്ന് ഞാൻ വാതു വയ്ക്കാം.”

ഒന്നാമൻ പറഞ്ഞു: “നിങ്ങൾ ജയിച്ചു.”

രണ്ടാമൻ പറഞ്ഞു: “നിർഭാഗ്യത്തിനു പക്ഷേ, അന്യാപദേശത്തിൽ മാത്രം.”

ഒന്നാമൻ പറഞ്ഞു: “അല്ല, യഥാർത്ഥത്തിൽ; അന്യാപദേശത്തിൽ നിങ്ങൾ തോറ്റുപോയി.”

 

(ഒന്നു പറഞ്ഞ് മറ്റൊന്നർത്ഥമാക്കുന്നു എന്നു തോന്നിക്കുന്ന പാഠങ്ങൾക്കു മുന്നിൽ വായനക്കാരന്റെ അന്ധാളിപ്പിനെയാണ്‌ ഈ കഥ വിവരിക്കുന്നതെന്ന് ക്ളെയ്റ്റൺ കോയെൽബ്. അതേ സമയം പ്രതീകങ്ങളുടെ ലോകത്തെ ദൈനന്ദിനജീവിതത്തിന്റെ ‘യഥാർത്ഥ’ലോകത്തു നിന്നു മാറ്റിക്കാണുക എന്ന വിഫലശ്രമത്തെയാണതു സൂചിപ്പിക്കുന്നതെന്ന് എറിക് ഹെല്ലെർ. ദൈനന്ദിനജീവിതത്തിന്റെ വേവലാതികളിൽ പെട്ടുഴലുന്ന ഒരു ‘യഥാർത്ഥ’മനുഷ്യന്‌ അന്യാപദേശങ്ങളുടെ, പ്രതീകങ്ങളുടെ ലോകം ബൌദ്ധികമായ ഒരു ധൂർത്തഭാവനയായി തോന്നാം. നിത്യജീവിതത്തിന്റെ ആധികൾ കൊണ്ടു കെട്ടിയ കോട്ടയ്ക്കുള്ളിൽ അതീതയാഥാർത്ഥ്യത്തിന്റെ കടന്നുകയറ്റത്തെ ഭയക്കാതെ സുരക്ഷിതനായിരിക്കാം തനിക്കെന്ന് അയാൾ അഭിമാനിക്കുന്നുമുണ്ടാവാം. പക്ഷേ യഥാർത്ഥമെന്ന് അയാൾ കരുതുന്ന വിജയം ‘യഥാർത്ഥ’ത്തിൽ ഒരു പരാജയം തന്നെ; എന്തെന്നാൽ ഒരു യഥാർത്ഥസൌധത്തിന്റെ മൂലക്കല്ലാവേണ്ടിയിരുന്ന ‘പ്രതീക’ശിലയെയാണല്ലോ പ്രത്യക്ഷത്തിൽ യഥാർത്ഥമെന്നു തോന്നിയതൊന്നിനു വേണ്ടി അയാൾ തള്ളിക്കളഞ്ഞത്.

അന്യാപദേശങ്ങൾ സൃഷ്ടിക്കുന്നതിൽ അസാധാരണസിദ്ധിയുണ്ടായിരുന്നു കാഫ്കയ്ക്കെന്ന് വാൾട്ടർ ബന്യാമിൻ. പക്ഷേ അദ്ദേഹത്തിന്റെ അന്യാപദേശങ്ങൾ വ്യാഖ്യാനിച്ചാൽ ഒഴിയുന്നവയുമല്ല. മറിച്ച്, തന്റെ രചനകളെ വ്യാഖ്യാനങ്ങളിൽ നിന്നു രക്ഷിക്കാനുള്ള മുൻകരുതലുകളെടുക്കുകയായിരുന്നു അദ്ദേഹം. ജാഗ്രതയോടെ, അപകടം പിണയരുതെന്ന കരുതലോടെ വേണം നാം അവയിലൂടെ കടന്നുപോകാൻ.)

 

No comments: