Friday, January 31, 2014

മഹമൂദ് ദർവീശ് - ഒരു ഗദ്യകവിത പോലെ

The rectory garden in Nuenen with Pond and Figures Van Gogh - Der Pfarrgarten in Nuenen mit Teich und Figuren


കുന്നുകളിൽ വേനല്ക്കാലത്തിന്റെ ഒടുവുകാലം ഒരു ഗദ്യകവിത പോലെയാണ്‌. എന്റെ ഉടലു തൊടുന്നൊരു സൌമ്യതാളമാണു തെന്നലെങ്കിലും തലയെടുപ്പില്ലാത്ത മരങ്ങളിൽ എനിക്കതു കാതില്പെടുന്നില്ല. മഞ്ഞ പടർന്ന ചില്ലകൾ പ്രതീകങ്ങൾ കൊഴിക്കുന്നു, വാചാലത നയശാലികളായ ക്രിയകളെക്കൊണ്ട് ഉപമകളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. ഈ മലമ്പാതകളിൽ ആകെയുള്ളൊരാഘോഷം പ്രസരിപ്പുള്ള കുരുവികളുടെ വകയാണ്‌: അർത്ഥത്തിനും അർത്ഥശൂന്യതയ്ക്കുമിടയിൽ അവ തത്തിക്കളിക്കുന്നു. അത്തികളും മുന്തിരികളും മാതളങ്ങളും വിളയുന്ന കാലം വരെ, മറവിയിൽപ്പെട്ട തൃഷ്ണകളെ പുതുമഴ വിളിച്ചുണർത്തുന്ന കാലം വരെ ആഭരണങ്ങളഴിച്ചുവയ്ക്കുന്നൊരുടലാണു പ്രകൃതി. “എന്തെന്നെനിക്കറിയാത്തൊരു കാരണത്താൽ കവിത എനിക്കു വേണ്ടപ്പെട്ടതായതുകൊണ്ടാണ്‌, ഇല്ലെങ്കിൽ എനിക്കൊന്നിന്റെയും ആവശ്യം വരുമായിരുന്നില്ല,” കവി പറയുന്നു; പഴയ ഉത്സാഹമില്ലാത്തതിനാൽ പഴയ പോലെ അയാൾ പിശകുകളും വരുത്തുന്നില്ല. അയാൾ നടക്കുന്നുവെങ്കിൽ ഡോക്ടർമാർ അതു ശുപാർശ ചെയ്തതു കൊണ്ടാണ്‌, പ്രത്യേകിച്ചെവിടെയ്ക്കുമല്ലാതെയാണ്‌, ആരോഗ്യത്തിനു ഹിതകരമായ ഒരുതരം ഉദാസീനത ഹൃദയത്തെ പരിശീലിപ്പിക്കാൻ വേണ്ടിയാണ്‌. അയാളുടെ മനസ്സിൽ എന്തെങ്കിലും ഒരാശയം വരുന്നുവെങ്കിൽ അതൊരു ദാക്ഷിണ്യം പോലെ അയാൾക്കു വീണുകിട്ടുന്നതു മാത്രമാണ്‌. വേനൽ അപൂർവ്വമായേ കവിതയ്ക്കു വഴങ്ങാറുള്ളു. വേനൽ ഒരു ഗദ്യകവിതയാണ്‌; അങ്ങു മുകളിൽ വട്ടം ചുറ്റിപ്പറക്കുന്ന കഴുകന്മാരിൽ അതിനൊരു താല്പര്യവുമില്ല.


No comments: