Wednesday, April 28, 2010

നെരൂദ-പ്രണയഗീതകം 3



നിശിതമായ പ്രണയമേ, മുൾക്കിരീടം വച്ച വയലറ്റുപൂവേ,
അത്രയുമാസക്തികൾ മുനകൂർപ്പിച്ച കള്ളിമുൾക്കാടേ,
വേദനകളുടെ ശൂലമേ, രോഷത്തിന്റെ ദളപുടമേ,
നീയെന്നെക്കണ്ടെത്താനേതൊക്കെ വഴികൾ താണ്ടി?

എന്റെ ജീവിതപ്പാതയിൽ വീണുകിടന്ന കുളിരിലകൾക്കു മേൽ
നീയെന്തിനിത്ര പൊടുന്നനേ എരിതീ  കോരിയൊഴിച്ചു?
ആരു നിന്നെപ്പഠിപ്പിച്ചു, എന്നിലേക്കെത്തുന്ന ചുവടു വയ്ക്കാൻ?
ഞാനിരിക്കുമിടം നിനക്കു കാട്ടിത്തന്നതേതു പൂ,വേതുക,ല്ലേതു പുക  ?

നടന്നതെന്തെന്നാൽ- ആ ഭീഷണരാത്രി വിറപൂണ്ടു,
ചഷകങ്ങളായ ചഷകങ്ങളിലുഷസ്സതിന്റെ മദിര പകർന്നു,
സൂര്യനവന്റെ സ്വർഗ്ഗീയസാന്നിദ്ധ്യമറിയിച്ചു;

ക്രൂരമായ പ്രണയം പിന്നെയെന്നെ വലയം ചെയ്തു,
വാളുകൾ കൊണ്ടു വെട്ടി, മുള്ളുകൾ കുത്തിയിറക്കി,
എന്റെ നെഞ്ചിൽ പൊള്ളുന്ന വഴിയൊന്നതു വെട്ടിത്തുറന്നു.

()

1 comment:

Anonymous said...

ക്രൂരമായ പ്രണയമെന്നെ വലയം ചെയ്തു,
മുള്ളുകൾ കുത്തിയിറക്കി, വാളിനാൽ വെട്ടി
എന്റെ നെഞ്ചിൽ പൊള്ളുന്ന വഴിയതു വെട്ടിത്തുറന്നു.