Tuesday, April 27, 2010

നെരൂദ-പല്ലിയ്ക്ക്‌

 

മണലത്ത്‌
ഒരു
പല്ലി,
മണലിന്റെ
വാലുമായി.
ഒരിലച്ചോട്ടിൽ
ഒരിലത്തല.

ഏതു ഗ്രഹത്തിൽ നിന്നോ,
തണുത്ത പച്ചക്കന-
ലേതിൽ നിന്നോ
നീ താഴെ വീണു?
ഏതു ചന്ദ്രനിൽ നിന്ന്?
ഏതുറഞ്ഞ സ്ഥലരാശിയിൽ നിന്ന്?
ഇനിയഥവാ
മരതകത്തിൽ നിന്നോ
നിന്റെ വർണ്ണം
വള്ളിമേലേറി?

ദ്രവിക്കുന്ന
മരക്കൊമ്പിൽ
ജീവനുറ്റ
കൂമ്പു നീ,
ഇലച്ചാർത്തിന്റെ
ചാട്ടുളി.
കല്ലിന്മേൽ
കല്ലു നീ,
അതിനുണ്ടു രണ്ടു
പൊടിക്കണ്ണുകൾ ,
പ്രാചീനനേത്രങ്ങൾ-
കല്ലിന്റെ കണ്ണുകൾ.
ആറ്റിനരികെ
നീ
നിശ്ശബ്ദൻ,
വഴുക്കുന്ന
ചെളി.
ഈച്ചയ്ക്കോ,
സംഹരിക്കുന്ന വ്യാളിയുടെ
ചാട്ടുളി.

എനിയ്ക്കോ,
എന്റെ ബാല്യം,
ആലസ്യം പൂണ്ട
പുഴയുടെ കരയിലെ
വസന്തം,
അതാണു നീ!
തണുത്ത
പച്ചയായ
ചെറുതായ
പല്ലി;
കുളിരുന്ന ചോലക്കരെ,
തുറക്കാത്ത പുസ്തകങ്ങൾക്കരികെ,
പണ്ടൊരു കാലത്തെ
ഉച്ചമയക്കമാണു നീ.

പുഴയൊഴുകുന്നു പാട്ടും പാടി.

തലയ്ക്കുമേൽ ആകാശമോ,
ഊഷ്മളമായൊരു ദളപുടം.

2 comments:

സലാഹ് said...

നന്ദി

Anonymous said...

palli !!!
Sona G