Tuesday, April 27, 2010

നെരൂദ-തക്കാളികൾക്ക്‌


File:Tomato400ppx.png
തെരുവിൽ നിറഞ്ഞൂ
തക്കാളികൾ,
മധ്യാഹ്നവും
വേനലും,
വെളിച്ചം
രണ്ടായി വെടിയ്ക്കുന്നു
ഒരു
തക്കാളി പോലെ,
അതിന്റെ ചാറൊഴുകുന്നു
തെരുവുകളിലൂടെ.
ഡിസംബറിൽ
നിർത്തില്ലാതെ
അടുക്കളകൾ
കൈയേറുന്നു
തക്കാളികൾ,
ഉച്ചയൂണിന്റെ നേരത്തതു
വന്നുകയറുന്നു,
മേശപ്പുറങ്ങളിൽ
അലസം വന്നിടം പിടിയ്ക്കുന്നു
ഗ്ലാസ്സുകൾക്കിടയിൽ,
വെണ്ണത്തളികകൾക്കിടയിൽ,
ഉപ്പുഭരണികൾക്കിടയിൽ.
അതു പ്രസരിപ്പിക്കുന്നു
സ്വന്തം ദീപ്തി,
സൗമ്യപ്രൗഢി.
കഷ്ടമേ, നമുക്കതിനെ
കൊല ചെയ്യേണ്ടിവരുന്നു:
കത്തിയാഴ്‌ന്നിറങ്ങുന്നു
പച്ചമാംസത്തിൽ,
ചോരച്ച കുടലിൽ,
ഒരു ശീതളസൂര്യൻ,
അക്ഷയമഗാധം,
ചിലിയിലെ സലാഡുകളിൽ
കുടിയേറുന്നു,
തെളിമയേറിയ ഉള്ളിയെ
സസന്തോഷം
പരിണയിക്കുന്നു,
ആ വേഴ്ചയെ കൊണ്ടാടാനത്രെ
അതിന്നർദ്ധഗോളങ്ങളില്‍
നാം
എണ്ണ പകരുന്നു,
ഒലീവിന്റെ
സത്തായ സന്തതി,
കുരുമുളകതിന്റെ
സുഗന്ധം നൽകുന്നു,
ഉപ്പതിന്റെ
കാന്തപ്രഭാവവും;
അയമോദകം
തന്റെ
കൊടിയുയർത്തുന്നു,
ഊറ്റം പൂണ്ടുതുള്ളുന്നു
ഉരുളക്കിഴങ്ങുകൾ,
പൊരിച്ച മണം
വാതിൽക്കൽ
വന്നു മുട്ടുന്നു,
ഒക്കെക്കാലമായി!
വരൂ, വരൂ!
അങ്ങനെ
മേശപ്പുറത്ത്‌,
വേനലിന്റെ നടുപ്പകുതിയ്ക്ക്‌,
തക്കാളി,
ഭൂമിയിലെ നക്ഷത്രം,
ഉർവ്വരതയുടെ
പുനർജ്ജനിക്കുന്ന നക്ഷത്രം,
അതിന്റെ മോടികൾ
വിളിച്ചുകാട്ടുന്നു,
അതിന്റെ ചുഴലികൾ,
ചാലുകൾ,
വിസ്തൃതികൾ,
സമൃദ്ധിയും,
തുളയില്ല,
തോടില്ല,
ഇലയും മുള്ളുമില്ല,
തക്കാളി കാഴ്ച വയ്ക്കുന്നു
അതിന്റെ ഉപഹാരം,
അഗ്നിയുടെ വർണ്ണം,
ശീതളമായ പൂർണ്ണത.

2 comments:

v m rajamohan said...

vinayachandran sir kaananda

സലാഹ് said...

തക്കാളിച്ചോപ്പില് പുനര്ജനിക്കുന്നു