Sunday, April 25, 2010

നെരൂദ-ഒരു ലാബ്‌ ടെക്നിഷ്യന്‌

File:Gandhi microscope.jpg

അദൃശ്യനായ ഒരു മനുഷ്യൻ
ശേഷിമാനായ സൈക്ലോപ്സിൻ്റെ
ഒറ്റക്കണ്ണും വച്ച്‌
ഉറ്റുനോക്കിയിരിക്കുകയാണ്‌
കണ്ണിൽപ്പെടാത്ത വസ്തുക്കളെ,
രക്തത്തെ,
വെള്ളത്തുള്ളികളെ;
ഉറ്റുനോക്കുകയാണയാൾ,
പിന്നെ കുത്തിക്കുറിക്കുകയും
തിട്ടപ്പെടുത്തുകയുമാണ്‌;
ആ തുള്ളിയിൽ ചുറ്റിക്കറങ്ങുന്നുണ്ട്‌
പ്രപഞ്ചം,
ഒരു കുഞ്ഞുപുഴ പോലെ വിറകൊള്ളുന്നുണ്ട്‌
ആകാശഗംഗ;
ആ മനുഷ്യൻ
ഉറ്റുനോക്കുന്നു,
കുറിപ്പെടുക്കുന്നു;
ചോരയിൽ
സൂക്ഷ്മമായ ശോണബിന്ദുക്കൾ,
ഭ്രമണം ചെയ്യുന്ന
ഗ്രഹങ്ങൾ,
ഐതിഹാസികമായ
വെള്ളപ്പടകളുടെ അധിനിവേശങ്ങൾ;
കണ്ണു വച്ച മനുഷ്യൻ
ഒക്കെയും കണ്ടെഴുതുകയാണ്‌;
അവിടെ തളഞ്ഞുകിടക്കുകയാണ്‌
ജീവന്റെ അഗ്നിപർവ്വതം,
മിന്നിത്തിളങ്ങുന്ന നഭോമണ്ഡലമായി
ശുക്ലം,
കുതിച്ചുപായുന്ന,
തുടിയ്ക്കുന്ന
നിധി,
മനുഷ്യന്റെ സൂക്ഷ്മബീജങ്ങൾ;
പിന്നെ അയാളുടെ
നിറമില്ലാത്ത ഫലകത്തിൽ
ഒരു തുള്ളി മൂത്രം വെളിവാക്കുന്നു
മഞ്ഞിച്ച ദേശങ്ങൾ,
നിങ്ങളുടെ മാംസത്തിൽ
കുപ്പിക്കല്ലിന്റെ കുന്നുകൾ,
വിറപൂണ്ട പുൽപ്പരപ്പുകൾ,
ഹരിതതാരാപഥങ്ങൾ,
അയാൾ പക്ഷേ
കുറിപ്പെടുക്കുന്നതേയുള്ളു,
കുത്തിക്കുറിക്കുന്നതേയുള്ളു,
ഒരു ഭീഷണി
അയാൾ കണ്ടെത്തുന്നു,
പിളർന്നുപോയ സൂചിമുന,
ഒരു കരിമേഘം,
അയാൾ അതിനെ കണ്ടുപിടിക്കുന്നു,
തന്റെ ഗ്രന്ഥവുമായി
ഒത്തുനോക്കുന്നു,
അതിനിനി രക്ഷയില്ല,
നിങ്ങളുടെ ശരീരത്തിൽ
ഒരു വേട്ട നടക്കാൻ പോകുന്നു,
ഒരു ടെക്നിഷ്യന്റെ കണ്ണിൽ
തുടങ്ങിയ യുദ്ധം:
അമ്മയ്ക്കരികെ
രാത്രിയായിരിക്കും,
കുഞ്ഞിനരികെ
മരണമായിരിക്കും,
കാണാത്ത പേടിയുടെ
ചിറകുകൾ,
ഒരു വ്രണത്തിനുള്ളിലെ യുദ്ധം,
ഒക്കെത്തുടങ്ങിയത്‌
ആ മനുഷ്യനിൽ നിന്ന്,
ചോരയുടെ ആകാശത്ത്‌
ഒരശുഭനക്ഷത്രത്തെത്തിരഞ്ഞ
കണ്ണിൽ നിന്ന്.
വെളുത്ത കോട്ടുമിട്ടിരുന്ന്
അയാൾ
വേദനയുടെ
ഇഴ പിരിക്കുന്നു,
ജ്വരത്തിന്റെ
മുദ്ര കണ്ടെത്തുന്നു,
മനുഷ്യവളർച്ചയുടെ
ആദ്യലക്ഷണം തിരയുന്നു,
മരണത്തിന്റെയോ
ജീവിതത്തിന്റെയോ
ചിഹ്നത്തിനായി,
എണ്ണത്തിനായി,
നിറത്തിനായി
തന്റെ
അന്വേഷണം തുടരുന്നു.

അതിൽപ്പിന്നെ
ആരും കണ്ടെത്താത്ത
ആ കണ്ടെത്തലുകാരൻ,
നിങ്ങളുടെ സിരകളിലൂടെ
ഒരു യാത്ര നടത്തിയ
ആ മനുഷ്യൻ,
നിങ്ങളുടെ ആന്തരാവയവങ്ങളുടെ
തെക്കോ വടക്കോ
മുഖംമൂടി വച്ച ഒരാൾ
കടന്നുകയറിയെന്ന്
അറിയിപ്പു നൽകിയ ആ മനുഷ്യൻ,
കണ്ണു വച്ചു പേടിപ്പിക്കുന്ന
ആ മനുഷ്യൻ,
തന്റെ തൊപ്പിയെടുക്കുന്നു,
തലയിൽ വയ്ക്കുന്നു,
ഒരു സിഗററ്റു കൊളുത്തുന്നു,
പുറത്തേക്കു നടക്കുന്നു,
നടന്നുപോകുന്നു,
പിരിഞ്ഞുപോകുന്നു,
തെരുവുകളിലൂടെ
ഒഴുകിപ്പായുന്നു,
ആൾക്കൂട്ടത്തിൽ
അലിഞ്ഞുചേരുന്നു,
ഒടുവിൽ കാണാതെയുമാവുന്നു,
ഒരു വ്യാളിയെപ്പോലെ,
ലാബിലെ ഒരു തുള്ളിയിൽ
മറന്നിട്ട,
കണ്ണിൽപ്പെടാതെ പകരുന്ന
ആ രാക്ഷസനെപ്പോലെ.


Image: Mahatma Gandhi studying leprosy germs at Sevagram Ashram, 1940

3 comments:

സലാഹ് said...

അലിഞ്ഞുചേരുന്നു

junaith said...

നന്ദി..

Shajikumar said...

dear Raviyettan...
im always follwing ur blog with great interst...
hav keen interst in most of the fiction.
but i can't get a clear poetic enviornment in d field of poems .
It may be my own prblm...
i think wen transilating poems there happend the lack of poetic atm..
left of all trully different..
best wishes

with love
p v shajikumar