Monday, April 26, 2010

നെരൂദ-പുസ്തകത്തിന്‌ -II


File:Old books by bionicteaching.jpg

പുസ്തകമേ,
മനോഹരമായ
പുസ്തകമേ,
അത്രയ്ക്കു ചെറിയ
വനമേ,
ഓരോരോ
ഇലത്താളും
വാസനിയ്ക്കുന്നു
മൂലകങ്ങൾ;
ഉദയവും അസ്തമയവുമാണു
നീ,
ധാന്യമണിയും
കടലും നീ;
നിന്നാദ്യത്തെ താളുകളിലുണ്ട്‌
കരടിവേട്ടക്കാർ,
മിസ്സിസ്സിപ്പിയോരത്തെ
ആഴി കൂട്ടലുകൾ,
തുരുത്തുകളിലെ
ചിറ്റോടങ്ങളും;
പിൽക്കാലം
നിരത്തുകൾ,
പിന്നെയും നിരത്തുകൾ,
വെളിപാടുകൾ,
എതിരന്മാർ,
റിംബോ,
ചെളിക്കുണ്ടിൽ
ചോര വാർന്നു കിതയ്ക്കുന്ന
മുറിപ്പെട്ട മത്സ്യം,
സാഹോദര്യത്തിന്റെ
സൗന്ദര്യവും;
കല്ലിന്മേൽ കല്ലായി
മനുഷ്യന്റെ കോട്ട ഉയരുന്നു,
ഒരുമയും കരളുറപ്പും
സങ്കടങ്ങൾക്കു
ചാന്തുകൂട്ട്‌;
കീശയിൽ നിന്നു
കീശയിലേക്ക്‌
ഒരു പുസ്തകം
ഒളിച്ചുകടക്കുന്നു,
ഇരുട്ടത്തൊളിപ്പിച്ച
വിളക്കിന്റെ വെട്ടം,
ഒരു ചുവന്ന നക്ഷത്രം.

ഊരുതെണ്ടികളായ
കവികൾ
ഞങ്ങൾ
ലോകം മുഴുവൻ
പരതിനടന്നു,
ഓരോ വാതിൽക്കലും
ജീവിതം ഞങ്ങളെ വരവേറ്റു,
മണ്ണിന്റെ പോരാട്ടത്തിൽ
ഞങ്ങളും പങ്കു ചേർന്നു.
എന്തായിരുന്നു ഞങ്ങളുടെ വിജയം?
ഒരു പുസ്തകം,
മനുഷ്യരെക്കൊണ്ട്‌,
കുപ്പായങ്ങളെക്കൊണ്ട്‌
തിങ്ങി നിറഞ്ഞ
ഒരു പുസ്തകം,
ജീവിതം കൊണ്ട്‌,
മനുഷ്യരെയും
പണിയായുധങ്ങളെയും കൊണ്ട്‌
നുരയുന്ന
ഒരു പുസ്തകം,
ഞങ്ങൾക്കുള്ള വിജയമത്രെ
ഒരു പുസ്തകം.
എല്ലാ പഴങ്ങളെയും പോലെ
അതും പഴുത്തുവീഴുന്നു,
പുസ്തകത്തിനുണ്ട്‌
വെളിച്ചം,
നിഴലും,
അതും പക്ഷേ,
മങ്ങിപ്പോകും,
അതുമില കൊഴിക്കും,
തെരുവുകളിൽ
കാണാതെയാകും,
നിലം പറ്റും.
കവിതയുടെ
പ്രഭാതപുസ്തകമേ,
ഇനിയും
നിന്റെ താളുകളിൽ വളരട്ടെ
മഞ്ഞും പായലും,
കണ്ണുകളുടെ പാടുകൾ
അവയിൽ വീഴട്ടെ;
ഒരിക്കൽക്കൂടി ലോകത്തെ
ഞങ്ങൾക്കു വിവരിച്ചു തന്നാലും:
കാട്ടുപൊന്തകളിലെ
ചോലകൾ,
നെടുമരങ്ങളുടെ കാവുകൾ,
ധ്രുവങ്ങളിലെ ഗ്രഹങ്ങൾ,
വഴികളിൽ,
പുതുവഴികളിൽ
യാത്ര പോകുന്ന മനുഷ്യൻ,
കാട്ടിൽ,
നീറ്റിൽ,
ആകാശത്ത്‌,
കടലിന്റെ നഗ്നമായ ഏകാന്തതയിൽ
കടന്നുകയറുന്ന മനുഷ്യൻ,
ആത്യന്തികരഹസ്യങ്ങൾ
കണ്ടെത്തുന്ന മനുഷ്യൻ,
പുസ്തകവുമേന്തി
തിരിച്ചുവരുന്ന മനുഷ്യൻ,
പുസ്തകവുമായി
മടങ്ങുന്ന വേട്ടക്കാരൻ,
പുസ്തകം
കൊഴുവാക്കിയ
കർഷകൻ.

1 comment:

സലാഹ് said...

ജീവിതപ്പുസ്തകം