Monday, March 2, 2015

പ്രണയലേഖനങ്ങൾ(26)- കീറ്റ്സ്

John_Keats_by_William_Hilton


1819 ഒക്റ്റോബർ 13

എത്രയും പ്രിയപ്പെട്ട പെൺകുട്ടീ,
ചില കവിതകൾ തെറ്റു തിരുത്തി പകർപ്പെടുക്കാനുള്ള ഒരുക്കത്തിലാണു ഞാൻ. പക്ഷേ എന്തെങ്കിലും തരത്തിലുള്ള തൃപ്തിയോടെ മുന്നോട്ടു പോകാൻ എനിക്കു കഴിയുന്നില്ല. ഒന്നോ രണ്ടോ വരി നിനക്കെഴുതി അല്പനേരത്തേക്കെങ്കിലും നിന്നെ മനസ്സിൽ നിന്നു കളയാൻ പറ്റുമോയെന്നു നോക്കട്ടെ.

സ്വന്തം ഹൃദയത്തെപ്പിടിച്ചു ഞാൻ പറയട്ടെ, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ എനിക്കു കഴിയുന്നില്ല. ഒരു വാഗ്ദാനവും തരാനില്ലാത്ത എന്റെ ജീവിതത്തിന്റെ പ്രഭാതത്തെക്കുറിച്ചു നിനക്കു മുന്നറിയിപ്പു തരാനും നിന്നെ ഉപദേശിക്കാനും എനിക്കു ശക്തിയുണ്ടായിരുന്ന കാലം കഴിഞ്ഞു. എന്റെ പ്രണയം എന്നെ സ്വാർത്ഥിയാക്കിയിരിക്കുന്നു. നീയില്ലാതെ എനിക്കു ജീവിക്കാൻ കഴിയില്ലെന്നായിരിക്കുന്നു. ഒന്നും എനിക്കോർമ്മയിൽ നില്ക്കുന്നില്ല; പക്ഷേ നിന്നെ വീണ്ടും കാണുമ്പോഴാകട്ടെ-എന്റെ ജീവിതം അവിടെ നിലച്ചുപോവുകയാണ്‌- മറ്റൊന്നും പിന്നെ ഞാൻ കാണുന്നുമില്ല. നീയെന്നെ നിന്നിലേക്കു വലിച്ചെടുത്തുകഴിഞ്ഞു. ഞാൻ അലിഞ്ഞുതീരുകയാണെന്നു തോന്നുകയാണ്‌ ഇപ്പോഴെനിക്ക് - നിന്നെ ഉടനെ കാണാമെന്ന പ്രതീക്ഷയില്ലെങ്കിൽ ഞാൻ ദുരിതത്തിലാവും. എന്റെ ഫാന്നീ, നിന്റെ മനസ്സു മാറില്ലേ? എന്റെ പ്രിയേ, അതു മാറുമോ? എന്റെ പ്രണയമിപ്പോൾ പരിധിയറ്റതാണ്‌- നിന്റെ കത്ത് ഇതാ, ഇപ്പോൾ കിട്ടിയതേയുള്ളു; നിന്നിൽ നിന്നകന്ന് സന്തോഷത്തോടെയിരിക്കാൻ എനിക്കു കഴിയില്ല. മുത്തുകൾ കയറ്റിപ്പോകുന്ന ഒരു കപ്പലിനെക്കാൾ വിലയേറിയതാണത്. കളിയായിപ്പോലും എന്നെ ഭീഷണിപ്പെടുത്തരുതേ. മതത്തിനു വേണ്ടി രക്തസാക്ഷികളാവാൻ മനുഷ്യർക്കെങ്ങനെ കഴിയുന്നു എന്നു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്- അതോർത്തു ഞാൻ നടുങ്ങിപ്പോയിട്ടുണ്ട്. ആ നടുക്കം ഇപ്പോൾ എനിക്കില്ല- എന്റെ മതത്തിനു വേണ്ടി രക്തസാക്ഷിയാവാൻ ഞാനൊരുക്കമാണ്‌- പ്രണയമാണ്‌ എന്റെ മതം - അതിനു വേണ്ടി ഞാൻ ജീവൻ കളയാം. നിനക്കു വേണ്ടി ഞാൻ മരിക്കാം. പ്രണയമാണെന്റെ വിശ്വാസസംഹിത, അതിന്റെ ഒരേയൊരു പ്രമാണം നീയും. എനിക്കു തടുക്കാനാവതില്ലാത്ത ഒരു ബലത്താൽ നീയെന്നെ തകർത്തുകളഞ്ഞിരിക്കുന്നു; പക്ഷേ നിന്നെ നേരിൽ കാണുന്നതു വരെ എനിക്കു ചെറുത്തു നില്ക്കാൻ കഴിഞ്ഞിരുന്നു; പിന്നീടും, നിന്നെ കണ്ടതിനു ശേഷവും, പ്രണയത്തിന്റെ യുക്തികളെ യുക്തി കൊണ്ടു പ്രതിരോധിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അതിനി എനിക്കു പറ്റാതായിരിക്കുന്നു- അതിന്റെ വേദന അത്ര കഠിനമായിരിക്കും. എന്റെ പ്രണയം സ്വാർത്ഥിയാണ്‌. നീയില്ലാതെ എനിക്കു ശ്വാസമെടുക്കാനാവുന്നില്ല.

എന്നുമെന്നും നിന്റെയായ

ജോൺ കീറ്റ്സ്

keats_signature_150


No comments: