Monday, March 30, 2015

ടാഗോർ - ഒരു കസ്തൂരിമാനിനെപ്പോലെ

tagore


സ്വഗന്ധത്താൽ മത്തനായ കസ്തൂരിമാനിനെപ്പോലെ
ഓരോരോ കാടു തോറും വിഭ്രാന്തനായി ഞാനലയുന്നു.
ഫാൽഗുനമാസരാത്രിയിൽ തെക്കൻകാറ്റു വീശുമ്പോൾ
ദിഗ്ഭ്രമം വന്നവനെപ്പോലെ ഞാൻ വലഞ്ഞുപോകുന്നു.
ഞാനാഗ്രഹിച്ചതൊരിക്കലുമെനിക്കു കിട്ടുന്നില്ല,
എനിക്കു കിട്ടുന്നതൊരിക്കലും ഞാനാഗ്രഹിച്ചതുമല്ല.

എന്റെ തൃഷ്ണ നെഞ്ചിൽ നിന്നു പുറത്തേക്കു പറക്കുന്നു,
മരീചിക പോലൊരിടം വിട്ടൊരിടത്തേക്കു മാറുന്നു.
അതിനെപ്പിടിച്ചെനിക്കെന്റെ നെഞ്ചിനോടു ചേർക്കണം;
എന്നാലൊരിക്കലും, ഒരിക്കലുമതെന്നിലേക്കു മടങ്ങില്ല.
ഞാനാഗ്രഹിച്ചതൊരിക്കലുമെനിക്കു കിട്ടുന്നില്ല,
എനിക്കു കിട്ടുന്നതൊരിക്കലും ഞാനാഗ്രഹിച്ചതുമല്ല.

(ഉത്സർഗ്ഗ -1904)


 

No comments: