Wednesday, March 4, 2015

പ്രണയലേഖനങ്ങൾ(27)- കീറ്റ്സ്

keats1


ഫാന്നി ബ്രൗണിന്‌

1819 ജൂലൈ 1

...ഇത്രക്കെന്നെ കെട്ടിവരിയാനും എന്റെ സ്വാതന്ത്ര്യത്തെ നശിപ്പിക്കാനും മാത്രം അതിക്രൂരയായില്ലേ താനെന്നു നീ സ്വയമൊന്നു ചോദിച്ചുനോക്കൂ. ഒട്ടും വൈകാതെ എനിക്കെഴുതേണ്ട കത്തിൽ നീയതു സമ്മതിക്കുമോ? എന്നെ ആശ്വസിപ്പിക്കാൻ വേണ്ടതൊക്കെ നീ ചെയ്യുമോ? -എന്നെ ലഹരി പിടിപ്പിക്കാൻ അവീൻപൂക്കൾ പിഴിഞ്ഞെടുത്തപോലതിനെ വീര്യമുള്ളതാക്കൂ; എത്രയും മാർദ്ദവമുള്ള പദങ്ങൾ മാത്രമുപയോഗിക്കൂ; എന്റെ ചുണ്ടുകൾക്കു നിന്റെ ചുണ്ടുകളിരുന്നിടത്തൊന്നു തൊടാൻ വേണ്ടിയെങ്കിലും അതിലൊന്നു ചുംബിക്കുകയും ചെയ്യൂ. എന്റെ കാര്യമാവട്ടെ, ഇത്രയും സുന്ദരമായ ഒരു രൂപത്തോട് എനിക്കുള്ള ഭക്തി എങ്ങനെ പ്രകടിപ്പിക്കണമെന്നെനിക്കറിയുന്നില്ല: അതിനു ദീപ്തം എന്ന പദത്തെക്കാൾ ദീപ്തമായ ഒരു പദം എനിക്കു വേണം, സുന്ദരം എന്ന പദത്തെക്കാൾ സുന്ദരമായ ഒരു പദവും വേണം. മൂന്നു ഗ്രീഷ്മദിനങ്ങൾ മാത്രം ആയുസ്സുള്ള പൂമ്പാറ്റകളായിരുന്നുവെങ്കിൽ നാമെന്നുപോലും  ഞാൻ ആശിച്ചുപോകുന്നു- അമ്പതു സാധാരണ വർഷങ്ങൾക്കൊരിക്കലും തരാനാവാത്ത ആനന്ദം നിന്നോടൊരുമിച്ചുള്ള ആ മൂന്നു നാളുകൾ എനിക്കു നല്കിയേനെ. പക്ഷേ, മനസ്സിൽ എത്ര സ്വാർത്ഥിയാണെങ്കിലും പ്രവൃത്തിയിൽ സ്വാർത്ഥിയാവാൻ എനിക്കൊരിക്കലും കഴിയില്ല: ഹാംസ്റ്റെഡ് വിടുന്നതിന്‌ ഒന്നോ രണ്ടോ ദിവസം മുമ്പു ഞാൻ നിന്നോടു പറഞ്ഞപോലെ, വിധി എന്റെ ശീട്ടുകുത്തിൽ ഒരു ജാക്കോ, ഒരു രാജാവോ റാണിയോ എങ്കിലും തിരുകിത്തന്നില്ലെങ്കിൽ ലണ്ടനിലേക്കിനി ഞാനില്ല. എന്റെ സന്തോഷത്തിന്റെ കേന്ദ്രബിന്ദു നീ തന്നെയായിരിക്കുമെങ്കിലും നിന്റെ ഹൃദയത്തിന്റെ പൂർണ്ണാവകാശം എനിക്കായിരിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല- ഈ നിമിഷം എനിക്കു നിന്നോടുള്ള വികാരങ്ങൾ നിനക്കെന്നോടുമുണ്ടെന്നെനിക്കു തോന്നിയിരുന്നെങ്കിൽ ഒരാശ്ളേഷത്തിന്റെ ആനന്ദത്തിനായി നാളെ വീണ്ടും നിന്നെ കാണുന്നതിൽ നിന്നു സ്വയം തടുക്കാൻ എനിക്കു കഴിയുമെന്നു ഞാൻ കരുതുന്നില്ല. പക്ഷേ ഇല്ല- ഭാഗ്യത്തിലും പ്രതീക്ഷയിലും വിശ്വാസമർപ്പിച്ചു ഞാൻ കഴിയണം. അല്ല, സംഭവിക്കരുതാത്തതാണു സംഭവിക്കുന്നതെങ്കിൽ, അപ്പോഴും ഞാൻ നിന്നെ സ്നേഹിക്കും- പക്ഷേ, മറ്റേയാളോടുള്ള എന്റെ വെറുപ്പ് എത്ര കഠിനമായിരിക്കും!

keats_signature_150


No comments: