Sunday, July 7, 2013

വീസ്വാവ ഷിംബോർസ്ക - ചെളിക്കുണ്ടുകൾ

safe_image (1)

 


എന്റെ ആ ബാല്യകാലഭീതി എനിക്കിന്നും നല്ല ഓർമ്മയുണ്ട്:
ചെളിക്കുണ്ടുകളിൽ നിന്നു ഞാൻ മാറിനടക്കുമായിരുന്നു,
മഴ കഴിഞ്ഞ ഉടനേ രൂപപ്പെടുന്നവ വിശേഷിച്ചും.
അടിയറ്റതാണവയിലൊന്നെന്നു വന്നുകൂടേ,
ശേഷിച്ചവയെപ്പോലാണതെന്നു കാഴ്ചയിൽ തോന്നിയാൽ കൂടി?

ഞാൻ കാലെടുത്തു വച്ചതും അതെന്നെ വിഴുങ്ങിയെന്നു വരാം;
ഞാനുയരാൻ തുടങ്ങിയെന്നു വരാം, താഴേക്ക്,
പിന്നെ അതിലും താഴെ പ്രതിഫലിക്കുന്ന മേഘങ്ങളുടെ നേർക്ക്,
അതിനുമപ്പുറത്തേക്ക്.

പിന്നെ ആ ചെളിക്കുണ്ടു വരണ്ടുണങ്ങും,
എനിക്കു മേലടഞ്ഞുകൂടും,
എന്നെന്നേക്കുമായി ഞാൻ കുടുങ്ങിക്കിടക്കും,
ഉപരിതലത്തിലേക്കൊരിക്കലുമെത്താത്ത ഒരാക്രന്ദനത്തോടെ.

എനിക്കു വിവരം വച്ചതു പില്ക്കാലത്താണ്‌:
സംഭവിക്കുന്ന എല്ലാ അത്യാഹിതങ്ങളും
ലോകനിയമങ്ങൾക്കനുസരിച്ചാവണമെന്നില്ല,
വേണമെന്നു വച്ചാൽപ്പോലും
അവ സംഭവിക്കണമെന്നുമില്ല.


No comments: