Wednesday, July 31, 2013

ടാഗോർ - പരിത്യാഗം

zpage048

 


ലോകം മടുത്ത ഒരാൾ രാത്രിയുടെ നിശബ്ദതയിലിങ്ങനെ പറഞ്ഞു:
“ഞാനാരാധിക്കുന്ന ദൈവത്തെത്തേടി ഇന്നു രാത്രിയിൽ ഞാനിവിടം വിടും.
ഈ വീടിന്റെ ചുമരുകൾക്കുള്ളിലീവിധം തടവിലിടുന്നതാരാണെന്നെ?”
“ഞാൻ,” ദൈവം പറഞ്ഞു, അതു പക്ഷേ അയാളുടെ കാതുകൾ കേട്ടില്ല.
കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചയാളുടെ ഭാര്യ അരികിൽ കിടന്നിരുന്നു.
“ആരാണിവർ, മായയുടെ മുഖംമൂടി ധരിച്ചവർ?” അയാൾ ചോദിച്ചു.
“അവർ ഞാൻ തന്നെ,” ദൈവം പറഞ്ഞു, അതുമയാൾ കേട്ടില്ല.
“എവിടെയാണു നീ, പ്രഭോ?” കിടക്കയിൽ നിന്നിറങ്ങിക്കൊണ്ടയാൾ ചോദിച്ചു.
“ഇതാ, ഇവിടെത്തന്നെ,” ആ മറുപടിക്കുമയാൾ ബധിരനായിരുന്നു.
ഉറക്കത്തിൽ കുഞ്ഞുണർന്നു കരഞ്ഞുംകൊണ്ടമ്മയെ കെട്ടിപ്പിടിച്ചു.
“മടങ്ങൂ,” ദൈവം പറഞ്ഞു, ആ ശാസനയും പക്ഷേ അയാൾ കേട്ടില്ല.
ദൈവമൊടുവിൽ നെടുവീർപ്പിട്ടു. “കഷ്ടം,” അവൻ പറഞ്ഞു,
“എന്നെ വിട്ടെവിടെയ്ക്കാണിവൻ പോകുന്നത്, എന്റെ ഭക്തൻ!”

(ചെയ്ത്താലി -1896 മാർച്ച് 26)


No comments: