Friday, May 7, 2010

ഒക്റ്റേവിയോ പാസ്‌-കവിതകൾ

 

image

ചിത്രശലഭം *

കാറുകൾക്കിടയിലൂടെ ഒരു ചിത്രശലഭം പറന്നുപോയി.
മാരീ ഹോസേ എന്നോടു പറഞ്ഞു:
അതു ഷുവാങ്ങ്‌-ത്‌സു ആയിരിക്കണം,
ആൾ ന്യൂയോർക്കിലേക്കു പോവുകയാവണം.
ചിത്രശലഭത്തിനു പക്ഷേ അറിയില്ലായിരുന്നു,
ഷുവാങ്ങ്‌-ത്‌സുവാണു താനെന്നു സ്വപ്നം കാണുന്ന
ചിത്രശലഭമാണോ താൻ അതോ,
ചിത്രശലഭമാണു താനെന്നു സ്വപ്നം കാണുന്ന
ഷുവാങ്ങ്‌-ത്‌സുവാണോ താനെന്ന്.
ചിതശലഭത്തിനു സന്ദേഹങ്ങളേയില്ല.
അതു പറന്നകന്നു.

 

രണ്ടുടലുകൾ

മുഖത്തോടുമുഖം രണ്ടുടലുകൾ
ചിലനേരമവ രണ്ടു തിരകൾ പോലെ
രാത്രി ഒരു പെരുംകടലും.

മുഖത്തോടുമുഖം രണ്ടുടലുകൾ
ചിലനേരമവ രണ്ടു കല്ലുകൾ പോലെ
രാത്രി ഒരു മണൽക്കാടും.

മുഖത്തോടുമുഖം രണ്ടുടലുകൾ
ചിലനേരമവ വേരുകൾ പോലെ
രാത്രിയിലവ കെട്ടുപിണയുന്നു.

മുഖത്തോടുമുഖം രണ്ടുടലുകൾ
ചിലനേരമവ രണ്ടു കത്തികൾ പോലെ
ഒരു മിന്നൽപ്പിണരാണു രാത്രി.

മുഖത്തോടുമുഖം രണ്ടുടലുകൾ
രണ്ടു നക്ഷത്രങ്ങൾ പോലെയാണവ
ഒഴിഞ്ഞ മാനത്തേക്കു പതിക്കുന്നവ.

 

സ്പർശം

എന്റെ കൈകൾ
നിന്റെ സത്തയുടെ പടുതകൾ തുറക്കുന്നു
മറ്റൊരു നഗ്നത നിന്നെയുടുപ്പിക്കുന്നു
നിന്റെയുടലിന്റെയുടലുകൾ വെളിവാക്കുന്നു
എന്റെ കൈകൾ
നിന്റെയുടലിൽ നിന്നു മറ്റൊരുടൽ സൃഷ്ടിക്കുന്നു.

 

* ചൈനീസ്‌ ദാർശനികനായ ഷുവാങ്ങ്‌-ത്‌സു താനൊരു ചിത്രശലഭമായെന്ന് ഒരിക്കൽ സ്വപ്നം കണ്ടു. ഉണർന്നപ്പോൾ അദ്ദേഹത്തിനു സംശയമായി, ചിത്രശലഭത്തെ സ്വപ്നം കണ്ട ഷുവാങ്ങ്‌-ത്‌സുവാണോ താൻ അതോ, ചിത്രശലഭം തന്നെ സ്വപ്നം കാണുകയാണോയെന്ന്.

 

 

image from wikimedia

No comments: