Monday, May 10, 2010

നെരൂദ-നാരങ്ങയ്ക്ക്‌

 

image

നിലാവടർത്തിവിട്ട
പൂക്കളിൽ നിന്ന്,
നിഷ്ഫലപ്രണയത്തിന്റെ
പരിമളത്തിൽ നിന്ന്,
ഒരു നാരകമരത്തിൽ നി-
ന്നൊഴുകിവീണു
മണത്തിൽ മുങ്ങിയൊരു
മഞ്ഞപ്പ്‌,
ഒരു സൗരയൂഥത്തിൽ-
ന്നുരുണ്ടുവീണു
നാരങ്ങകൾ.

മൃദുലമായ അങ്ങാടിച്ചരക്ക്‌!
നമ്മുടെ തുറമുഖങ്ങളിൽ
അതു വന്നു നിറഞ്ഞു,
നമ്മുടെ അങ്ങാടികളിൽ
വെളിച്ചം നിറഞ്ഞു,
ഒരു മരത്തിന്റെ
പൊന്നു തിളങ്ങി.
ഒരത്ഭുതത്തിന്റെ
രണ്ടു പകുതികൾ
നാം തുറന്നു,
ഒരു നക്ഷത്രത്തി-
ന്നർദ്ധഗോളങ്ങളിൽ നി-
ന്നിറ്റുവീണു
ഉറകൂടിയ അമ്ലം,
ഈ പ്രകൃതിയിലെ
തീക്ഷ്ണമദിര,
പകരമില്ലാത്തത്‌,
ജീവസ്സുറ്റത്‌,
സാന്ദ്രമായത്‌,
ഒരു നാരങ്ങയുടെ
പുതുമയിൽ നിന്ന്,
വാസനിക്കുന്നൊ-
രാലയത്തിൽ നിന്ന്,
അതിന്റെ അമ്ലത്തിൽ നിന്ന്,
നിഗൂഢമായ ചേരുവയിൽ നി-
ന്നതു പിറന്നുവീണു.

കത്തികൾ
നാരങ്ങയിൽ
വാർന്നെടുക്കുന്നു
ഒരു കുഞ്ഞുഭദ്രാസനപ്പള്ളി,
അൾത്താരകൾക്കു പിന്നിൽ മറഞ്ഞ
ജാലകങ്ങൾ
വെളിച്ചത്തിലേക്കു തുറക്കുന്നു
അമ്ലത്തിന്റെ വർണ്ണച്ചില്ലുകൾ,
അൾത്താരകളിൽ
കുളിരിന്റെ തച്ചിറ്റുന്നു
പുഷ്യരാഗത്തിന്റെ തുള്ളികൾ.

അങ്ങനെ,
മുറിച്ച നാരങ്ങയുടെ ഒരർദ്ധഗോളം
കിണ്ണത്തിനു മേൽ പിടിച്ചു പിഴിയുമ്പോൾ
നിങ്ങൾ ചൊരിയുന്നു
ഒരു പൊന്നിൻപ്രപഞ്ചം,
നിങ്ങൾ പകരുന്നു
അത്ഭുതങ്ങളുടെ മഞ്ഞക്കോപ്പ,
നിങ്ങൾ പിഴിഞ്ഞെടുക്കുന്നു
മണ്ണിന്റെ മണക്കുന്ന മുലക്കണ്ണ്‌,
കനിയായ ഒരു വെയിൽനാളം,
ഒരു ഗ്രഹത്തിന്റെ സൂക്ഷ്മാഗ്നി.

1 comment:

സലാഹ് said...

മാതളനാരങ്ങ പൂത്തു