Friday, May 28, 2010

നെരൂദ-സോക്സുകൾക്ക്

image

 
മരു മോരി
എനിക്ക്
ഒരു ജോഡി സോക്സുകൾ കൊണ്ടുതന്നു;
സ്വന്തം ഇടയക്കൈകൾ കൊണ്ട്
അവൾ തന്നെ തുന്നിയത്,
മുയലുകളെപ്പോലെ
പതുപതുത്ത രണ്ടു സോക്സുകൾ.
അവയിലേക്കു ഞാനെന്റെ
പാദങ്ങൾ കടത്തി,
അന്തിമിനുക്കത്തിന്റെയിഴകളും
കമ്പിളിനൂലും പിരിച്ചുനെയ്ത
രണ്ടു ചെപ്പുകളിലേക്കെന്നപോലെ.

വന്യമായ സോക്സുകൾ,
എന്റെ കാലടികൾ
രണ്ടു
കമ്പിളിമീനുകളായി,
ഒരു സ്വർണ്ണനൂലോടിയ
രണ്ടു വമ്പൻ നീലസ്രാവുകൾ,
രണ്ടു കൂറ്റൻ കരിങ്കിളികൾ,
രണ്ടു പീരങ്കികൾ:
രണ്ടു സ്വർഗ്ഗീയസോക്സുകളാൽ
എന്റെ പാദങ്ങളങ്ങനെ
അന്തസ്സാർന്നു.
എത്ര മനോഹരമായിരുന്നുവെന്നോ
അവ,
ഈ പാദങ്ങളെനിക്കു വേണ്ടെന്ന്
ഇതാദ്യമായി എനിക്കു തോന്നിപ്പോയി,
രണ്ടു ബലഹീനരായ
അഗ്നിശമനസേനാംഗങ്ങൾ,
ഈ മിനുങ്ങുന്ന സോക്സുകളുടെ
നെയ്തെടുത്ത അഗ്നിയ്ക്ക്

അരഹരല്ലവർ.

എന്നാലും
കുട്ടികൾ
മിന്നാമിന്നികളെ കുപ്പിയിലടച്ചു
വയ്ക്കുമ്പോലെ,
പണ്ഡിതന്മാർ
താളിയോലകൾ ശേഖരിക്കുമ്പോലെ
അവയെ സൂക്ഷിച്ചുവയ്ക്കാൻ
എനിക്കുണ്ടായൊരു
പ്രലോഭനത്തെ
ഞാൻ ചെറുത്തുനിന്നു.
ഒരു പൊന്നിൻകൂട്ടിൽ
അവയെ അടയ്ക്കാൻ,
മത്തന്റെ തുണ്ടവും
ധാന്യവും നിത്യം നൽകിപ്പോറ്റാൻ
എനിക്കുണ്ടായൊരാവേശത്തെ
ഞാൻ ചെറുത്തു.
അപൂർവഭംഗിയുള്ളൊരു
മാൻകുട്ടിയെ
അടുപ്പിലേക്കു വിട്ടുകൊടുക്കുകയും
ഖേദത്തോടെ ഭക്ഷിക്കുകയും ചെയ്യുന്ന
കാനനപര്യവേക്ഷകരെപ്പോലെ
ഞാൻ പാദങ്ങൾ നീട്ടി
ചന്തമുള്ള ആ സോക്സുകളണിഞ്ഞു,
പിന്നെ ഷൂസുമിട്ടു.

ഇതത്രേ
ഈ സ്തുതിയുടെ ഗുണപാഠം:
സൗന്ദര്യത്തിനു
സൗന്ദര്യമിരട്ടിയ്ക്കും,
നന്മയ്ക്കു
നന്മയുമിരട്ടിയ്ക്കും
മഞ്ഞുകാലത്ത്
രണ്ടു സോക്സുകളുടെ
കാര്യത്തിൽ.

 

a 12th century egyptian socks

1 comment:

സോണ ജി said...

ഇതത്രേ
ഈ സ്തുതിയുടെ ഗുണപാഠം:
സൗന്ദര്യത്തിനു
സൗന്ദര്യമിരട്ടിയ്ക്കും,
നന്മയ്ക്കു
നന്മയുമിരട്ടിയ്ക്കും
മഞ്ഞുകാലത്തെ
രണ്ടു സോക്സുകളുടെ
കാര്യത്തിൽ.