Thursday, May 6, 2010

നെരൂദ-കിടക്കയ്ക്ക്‌

image

കിടക്കയിൽ നിന്നു
കിടക്കയിലേക്കത്രേ
ഈ യാത്ര,
നമ്മുടെ ജീവിതയാത്ര.
കൈക്കുഞ്ഞ്‌, മുറിപ്പെട്ടവൻ,
മരണാസന്നൻ,
കാമുകൻ, കിനാവു കാണുന്നവൻ,
ഏവരും
കിടക്കയിൽ നിന്നു വരുന്നു,
കിടക്കയിലേക്കു പോകുന്നു,
നമ്മൾ വരുന്നതും പോകുന്നതും
ഈ തീവണ്ടിയിൽ, ഈ കപ്പലിൽ,
എല്ലാ ജീവിതങ്ങളും നടക്കുന്നത്‌
ഈ നദിയിൽ,
ഇതിൽത്തന്നെ
എല്ലാ മരണങ്ങളും.
ഭൂമിയൊരു കിടക്ക,
പ്രണയമതിനെ അലങ്കരിക്കുന്നു,
ചോര കറ പറ്റിയ്ക്കുന്നു,
സെപ്തംബറിന്റെയുടലും
അതിന്റെ തെളിമയും കാട്ടി
മാനത്തിന്റെ വിരികളുണങ്ങുന്നു,
അഗാധതയുടെ ഹരിതകടാഹത്തിന്റെ
പ്രഹരമേറ്റ്‌
ഇരുണ്ടുവെളുത്ത തുണികളിളക്കി
കടലു കേഴുന്നു.

കടലേ,
ഭയാനകമായ കിടക്കേ,
ജീവിതത്തിന്റെ, മരണത്തിന്റെ,
പ്രചണ്ഡവാതത്തിന്റെ, തൂവാനത്തിന്റെ
നിരന്തരചലനമേ,
നിന്നിലുറങ്ങുന്നു
മീനും രാവും
തിമിംഗലങ്ങളും.
കെട്ടടങ്ങുന്ന ഉൽക്കകളുടെ
സ്വർഗ്ഗീയഭസ്മം വന്നുവീഴുന്നതും
നിന്നിൽത്തന്നെ,
നിന്നിലുറങ്ങിക്കിടക്കുന്നവരുമായി
നീ തുടിയ്ക്കുന്നു,
സ്വപ്നങ്ങളൊടുങ്ങാത്ത മണവറക്കിടക്ക
നീ പണിതെടുക്കുന്നു,
തട്ടിത്തകർക്കുന്നു.

പൊടുന്നനേയൊരിടിമിന്നൽ പാളുന്നു,
അതിനുണ്ട്‌ രണ്ടു തൊട്ടാവാടിക്കണ്ണുകൾ,
ദന്തമോ, ആപ്പിളോ വച്ചൊരു നാസിക;
അതു നമുക്കു കാട്ടിത്തരുന്നു
ലില്ലിപ്പൂക്കളുടെ തെളിമയാർന്ന
പതാകകൾ പോലെ
പതുപതുത്ത പുതപ്പുകൾ,
അതിന്റെയാശ്ലേഷത്തിലേക്കു നാം
നൂണ്ടുകടക്കുന്നു.
പിന്നെ
തുരുമ്പിച്ച കൈകളും
ക്ലാവു പിടിച്ച നാവുമായി
മരണം   
നമ്മുടെ കിടക്കയിലേക്കു കയറുന്നു
നീണ്ട പാത  പോലെ നീണ്ടൊരു വിരലു ചൂണ്ടി
അവൻ നമുക്കൊരു തീരം കാട്ടിത്തരുന്നു,
നമ്മുടെ ഒടുക്കത്തെ നോവുകളിലേക്കുള്ള കവാടം.

painting by Lautrec

2 comments:

സലാഹ് said...

കിടക്കപ്പൊറുതി

ചുള്ളിപ്പാറക്കാരൻ said...

മരണം
ഒടുക്കത്തെ നോവുകളിലേക്കുള്ളകവാടം
സ്വപ്നങ്ങളൊടുങ്ങാത്ത മണവറക്കിടക്ക