Thursday, May 13, 2010

സെസീലിയ മെയെർലെസ്‌-കവിതകൾ

image
ഛായാചിത്രം

ഈ മുഖമെനിക്കുള്ളതല്ല
എത്ര നിർവ്വികാരം
വിഷാദഭരിതം
ശുഷ്കിച്ചതും.

ഈ ഒഴിഞ്ഞ കണ്ണുകളുമെനിക്കുള്ളതല്ല
ദുഃഖം കടുപ്പിച്ച വായയും.

ഈ ബലം കെട്ട കൈകൾ എനിക്കുള്ളതല്ല
എത്ര നിശ്ചലം
മരവിച്ചതും
മരിച്ചതും.

ഈ ഹൃദയമെനിക്കുള്ളതല്ല
പുറമെയ്ക്കു വെളിച്ചപ്പെടുന്നുപോലുമില്ലത്‌.

ഈ മാറ്റം ഞാനറിഞ്ഞതേയില്ലല്ലോ
എത്ര ലളിതം
സുനിശ്ചിതം
അനായാസം.

എനിക്കെന്റെ മുഖം നഷ്ടമായതേതു കണ്ണാടിയിൽ?

 

പാതിരാത്രിയുടെ കവാടങ്ങൾ

മാലാഖമാരെത്തുന്നു പാതിരാവിന്റെ കവാടങ്ങൾ തുറക്കാൻ
അത്ര ഗാഢമാണു നിദ്രയാ മുഹൂർത്തത്തിൽ
അത്ര വ്യാപകം നിശ്ശബ്ദതയും.

ഉരുണ്ടുതുറക്കുന്നു കവാടങ്ങൾ
അറിയാതെ നിശ്വാസമുതിർക്കുന്നു നാം.

മാലാഖമാർ വരവായി സുവർണ്ണഗീതവും പാടി,
കഞ്ചുകങ്ങൾ പാറുന്നുണ്ടു പറുദീസയിലെ തെന്നലിൽ,
അറിയാത്ത ഭാഷയിൽ ഒഴുകുമ്പോലവർ പാടുന്നു.

പൂക്കളും കനികളുമായി മരങ്ങൾ പൊട്ടിപ്പുറപ്പെടുന്നു പിന്നെ,
വെയിലിന്റെ, നിലാവിന്റെ കതിരുകൾ തമ്മിൽപ്പിണയുന്നു,
മഴവില്ലിന്റെ നാടകളഴിയുന്നു,
നക്ഷത്രങ്ങൾ കലർന്നു പിന്നെ
മൃഗങ്ങളും വരവാകുന്നു.

മാലാഖമാരെത്തുന്നു പാതിരാവിന്റെ കവാടങ്ങൾ തുറക്കാൻ.

ഇനി നേരമില്ലെന്നറിയുന്നു നാം,
ഇനിയില്ല കാണാൻ ഒരു കാഴ്ചയും,
വിട ചൊല്ലാനുയർന്നുവല്ലോ നമ്മുടെ കൈകൾ,
മണ്ണിന്റെ പിടി വിടുന്നു നമ്മുടെ കാലടികൾ,
പിറവികൾ തന്നാരംഭത്തിൽ വിളംബരപ്പെട്ടതീ യാത്ര,
അന്നേ സ്വപ്നത്തിൽ വെളിപ്പെട്ടതും.

മാലാഖമാർ വന്നു ക്ഷണിക്കുന്നു നമ്മെ,
സ്വപ്നമല്ലിതെന്നു നാം സ്വപ്നവും കാണുന്നു.

 

 

link to cecilia meireles

1 comment:

സലാഹ് said...

സ്വപ്നജീവികള് നമ്മളെല്ലാം