Tuesday, May 13, 2014

മരീന സ്വെറ്റായേവ - പ്രാർത്ഥന


 

ഒരത്ഭുതത്തിനായി ഞാൻ ദാഹിക്കുന്നു, ക്രിസ്തുവേ, എന്റെ നാഥനേ!
ഇപ്പോൾ, ഇപ്പോൾ,  സൂര്യനുദിക്കും മുമ്പേതന്നെ!
ജീവിതമൊരു പുസ്തകം പോലെനിക്കു മുന്നിൽ കിടക്കുമ്പോൾ
ഞാൻ മരിക്കട്ടെ, ഞാനിവിടം വിട്ടുപോകട്ടെ.

നീ നീതിമാൻ. ഇല്ല, നീയിങ്ങനെ കടുപ്പിച്ചു പറയില്ല:
“ക്ഷമിക്കൂ. ഇനിയും നിന്റെ നേരമെത്തിയിട്ടില്ല.”
ഇതിനകം നീയെനിക്കെത്രയൊക്കെ തന്നിട്ടില്ല!
എല്ലാ വഴികളിലുമൊരുമിച്ചുനടക്കാൻ ഞാൻ ദാഹിച്ചു!

ഒരു ജിപ്സിഹൃദയത്തോടെ ഞാൻ കൊതിക്കുന്നു:
കട്ടും കവർന്നും പാട്ടും പാടിയെനിക്കു നടക്കണം,
പിയാനോ കേൾക്കുമ്പോഴെൻ്റെ ഹൃദയമാർദ്രമാകണം,
ആമസോണിനെപ്പോലെ പടനിലത്തിലേക്കെടുത്തു ചാടണം;

ഇരുണ്ട മേടയിലിരുന്നു നക്ഷത്രങ്ങളുടെ രഹസ്യം വായിക്കണം,
നിഴൽ വീണ പാതകളിൽ കുഞ്ഞുങ്ങൾക്കു വഴി കാണിക്കണം...
ഇന്നലെകളെ എനിക്കൊരു പഴംകഥയാക്കണം,
ഓരോ നാളുമെനിക്കു ഭ്രാന്തെടുത്തു നടക്കണം!

ഞാൻ സ്നേഹിക്കുന്നു, കുരിശിനെ, പട്ടിനെ, മാർച്ചട്ടയെ
ഒരു നിമിഷത്തേക്കു മിന്നിമറയുന്ന എന്റെ ആത്മാവിനെ...
യക്ഷിക്കഥ പോലെ സുന്ദരമായ ഒരു ബാല്യം നീയെനിക്കു തന്നു;
ഇനി ഞാൻ മരിക്കട്ടെ- ഈ പതിനേഴാമത്തെ വയസ്സിൽ!


(1909 സെപ്തംബർ 26)

No comments: