Monday, May 12, 2014

മരീന സ്വെറ്റായേവ - ജനാലയ്ക്കൽ മഴ മുട്ടിവിളിക്കുന്നു...


 

എന്റെ ജനാലയ്ക്കൽ മഴ മുട്ടിവിളിക്കുന്നു,
പണിക്കാരൻ കത്തി രാകുന്നതു കേൾക്കുന്നു.
ഞാനൊരിക്കലൊരു തെരുവുഗായികയായിരുന്നു,
നീയൊരു പ്രഭുവിന്റെ മകനുമായിരുന്നു.

എന്റെ കാലദോഷത്തെക്കുറിച്ചു ഞാൻ പാടി,
പൊന്നു പൂശിയ കൈവരിയിൽ ചാഞ്ഞുനിന്നു
നീയെനിക്കു തന്നതു റൂബിളല്ല, കോപ്പെക്കുമല്ല,
നീയുപഹാരം തന്നതൊരു മന്ദഹാസം.

ആ കിഴവൻ, നിന്റെ പിതാവതു കണ്ടുപിടിച്ചു:
നാണയങ്ങളയാൾ തട്ടിയെറിഞ്ഞു,
അ തേവിടിശ്ശിയെ മുറ്റത്തു നിന്നാട്ടിയോടിക്കൂ:
വേലക്കാരനയാൾ കല്പന കൊടുത്തു.

അന്നു രാത്രിയിൽ മത്തടിച്ചു ഞാൻ കിടന്നു!
ആ നിർവൃതിയുടെ ലോകത്തു പക്ഷേ,
ഞാനൊരു പ്രഭുവിന്റെ പുത്രിയായിരുന്നു,
നീയൊരു തെരുവുഗായകനുമായിരുന്നു.


No comments: