Tuesday, May 20, 2014

ഹെർമ്മൻ ഹെസ്സെ - നീയില്ലാതെ

Hermann_Hesse_1946
 
കുഴിമാടത്തിന്റെ കല്പലക പോലെ ശൂന്യമായി
രാത്രിയിൽ എന്റെ തലയിണ എന്നെ നോക്കിക്കിടക്കുന്നു;
ഞാനോർത്തതേയില്ല,
ഇത്ര കഠിനമാകും ഒറ്റയ്ക്കാവുകയെന്നാലെന്ന്,
നിന്റെ മുടിയിഴകളിൽ നിന്നു വേർപെട്ടുപോയാലെന്ന്. 

 
നിശബ്ദമായൊരു വീട്ടിൽ ഒറ്റയ്ക്കു ഞാൻ കിടക്കുന്നു,
വിളക്കുകളണഞ്ഞു കഴിഞ്ഞു,
നിന്റെ കൈ കവരാനായി
പതുക്കെ ഞാനെന്റെ കൈ നീട്ടുന്നു,
ഊഷ്മളമായ ചുണ്ടുകൾ നിന്റെ മുഖത്തേക്കടുപ്പിക്കുന്നു,
എന്റെ ചുണ്ടുകളമരുന്നതു പക്ഷേ,
ബലം കെട്ട, തളർന്ന എന്നിൽത്തന്നെ.
ഞെട്ടിയുണരുമ്പോൾ
തണുത്ത രാത്രിയുടെ മൌനം എന്നെപ്പുണരുന്നു.
ജനാലയിൽ ഒരു നക്ഷത്രത്തിന്റെ തിളക്കം-
എവിടെ, നിന്റെ പൊൻമുടിയിഴകൾ?
എവിടെ നിന്റെ തേനിറ്റുന്ന ചുണ്ടുകൾ?

ഇന്നെന്റെ ചഷകത്തിലെല്ലാം വിഷം കലർന്നിരിക്കുന്നു,
എന്റെ ആഹ്ളാദങ്ങളിലെല്ലാം ശോകം കലർന്നിരിക്കുന്നു.


ഞാനോർത്തതേയില്ല,
ഇത്ര കഠിനമാകും ഒറ്റയ്ക്കാവുകയെന്നാലെന്ന്,
നീയില്ലാതൊറ്റയ്ക്കാവുകയെന്നാലെന്ന്.




No comments: