Wednesday, December 3, 2014

ഹാൻസ് ആൻഡേഴ്സൻ - ഒരമ്മയുടെ കഥ

index




ഒരമ്മ തന്റെ കുഞ്ഞിനരികിൽ ഇരിക്കുകയായിരുന്നു: അതു മരിച്ചുപോ കുമോ എന്ന പേടിച്ച് ആകെ ദുഃഖിതയാണവർ. അതിന്റെ കുഞ്ഞുമുഖം വിളറിവെളു ത്തിരിക്കുന്നു; അതിന്റെ കണ്ണുകൾ അടഞ്ഞുകിടക്കുന്നു. വിമ്മിഷ്ടപ്പെട്ടുകൊ ണ്ടാണ്‌ കുഞ്ഞ് ശ്വാസമെടുക്കുന്നത്; ചിലപ്പോൾ അതൊരു നെടുവീർപ്പു പോലെയാകും നമുക്കു തോന്നുക. അതു കേൾക്കു മ്പോൾ മുമ്പത്തേക്കാൾ ഏറിയ ദുഃഖത്തോടെ ആ അമ്മ കുഞ്ഞിനെ ഉറ്റുനോക്കും.
ഈ സമയത്താണ്‌ വാതിൽക്കൽ ആരോ മുട്ടുന്നത്; വളരെ പാവപ്പെട്ട ഒരു വൃദ്ധൻ കയറിവന്നു; കുതിരകളെ പുതപ്പിക്കുന്ന തരം വിരിപ്പു പോലൊന്നു കൊണ്ട് അയാൾ മൂടിപ്പുതച്ചിരിക്കുന്നു. മഞ്ഞുകാലമായതി നാൽ അതിന്റെ ചൂട് അയാൾക്കത്യാവശ്യവുമാണ്‌. പുറത്തു സർവതും പുതമഞ്ഞു മൂടിക്കിടക്കുക യാണ്‌; മുഖത്തു കത്തി കുത്തിക്കേറുന്ന പോലെയാണ്‌ തണുത്ത കാറ്റു വീശുന്നത്.
വൃദ്ധൻ തണുത്തു വിറയ്ക്കുന്നതു കണ്ടപ്പോൾ, ഈ സമയത്ത് കുഞ്ഞ് ഒന്നു സമാധാനപ്പെട്ടു കിടക്കുകയുമായിരുന്നു, അമ്മ അടുക്കളയിൽ പോയി ഒരു ചെറിയ പാത്രത്തിൽ ബിയറൊഴിച്ച് ചൂടാക്കാനായി അടുപ്പിൽ വച്ചു. വൃദ്ധൻ അടുത്തിരുന്ന് കുഞ്ഞു കിടക്കുന്ന തൊട്ടിൽ പതിയെ ആട്ടിക്കൊടുത്തു; അമ്മ അയാൾക്കരികിൽ പഴയൊരു കസേരയിലിരുന്നുകൊണ്ട് കുഞ്ഞിനെ നോക്കി; അത്ര വേദനയോടെ യാണ്‌ അതു ശ്വാസമെടുക്കുന്നത്. അവർ ആ കുഞ്ഞുകൈയിൽ പിടിച്ചു.
‘എനിക്കെന്റെ കുഞ്ഞിനെ നഷ്ടപ്പെടില്ലല്ലോ, ഇല്ലേ?’ അവർ അയാളോടു ചോദിച്ചു. ‘കരുണാമയനായ ദൈവം എന്റെ കുഞ്ഞിനെ കൊണ്ടുപോകില്ല!’
വൃദ്ധനാവട്ടെ-അതു മരണമായിരുന്നു- വല്ലാത്ത രീതിയിൽ ഒന്നു തലയാട്ടിയ തേയുള്ളു; അത് ഏതർത്ഥത്തിലുമാവാം. അമ്മ തല കുനിച്ചിരുന്നു; അവരുടെ കണ്ണുകളിൽ നിന്ന് കുടുകുടെ കണ്ണീരൊഴുകി. തലയ്ക്കു വല്ലാതെ ഭാരം തോന്നി യപ്പോൾ- കാരണം, മൂന്നു രാവും പകലും അവർ ഒന്നു കണ്ണടച്ചിട്ടില്ല- അവർ ഒന്നു മയങ്ങിപ്പോയി; അതും ഒരു നിമിഷത്തേക്കു മാത്രം. പെട്ടെന്നു തന്നെ തണുപ്പു കൊണ്ടു കിടുങ്ങി വിറച്ച് അവർ ഞെട്ടിയുണരുകയും ചെയ്തു.
‘എന്താത്?’ ചുറ്റും നോക്കിക്കൊണ്ട് അവർ ചോദിച്ചു; പക്ഷേ വൃദ്ധനെ എങ്ങും കാണാനുണ്ടായിരുന്നില്ല; അവരുടെ കുഞ്ഞിനേയും കാണാ നില്ല. അയാൾ അതിനെയുമെടുത്താണ്‌ പോയിരിക്കുന്നത്. മൂലയ്ക്കലി രുന്ന പഴയ ഘടികാരം ഞരങ്ങാനും വിറയ്ക്കാനും തുടങ്ങി. അതിന്റെ പെൻഡുലമൂരി തറയിൽ വീണു: ഠപ്പേ! അതു നിശ്ചലമാവുകയും ചെയ്തു. ആ പാവം അമ്മ തന്റെ കുഞ്ഞി നെയും വിളിച്ചു കരഞ്ഞു കൊണ്ട് വീട്ടിനു പുറത്തേക്കോടി.
പുറത്തു മഞ്ഞത്ത് നീണ്ടുകറുത്ത കുപ്പായം കൊണ്ടു ദേഹം മൂടി ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. അവർ പറഞ്ഞു, ‘മരണം നിന്റെ വീട്ടിൽ കയറിവന്നിരുന്നു. നിന്റെ കുഞ്ഞിനേയും കൈയിൽ വച്ച് അവൻ പോകുന്നതു ഞാൻ കണ്ടു. കാറ്റിലും വേഗത്തിലാണവൻ പോവുക; താനെടുത്തത് ഒരിക്കലുമവൻ തിരിച്ചുനൽകാറുമില്ല.’
‘ഏതു വഴിക്കാണയാൾ പോയതെന്നു മാത്രം പറഞ്ഞുതരൂ,’ അമ്മ പറഞ്ഞു. ‘വഴിയറിഞ്ഞാൽ എങ്ങനെയെങ്കിലും ഞാൻ അയാളെ കണ്ടുപി ടിച്ചോളാം.’
‘വഴിയൊക്കെ എനിക്കറിയാം,’ കറുപ്പുടുത്ത സ്ത്രീ പറഞ്ഞു. ‘അതു പറയണമെ ങ്കിൽ പക്ഷേ, നീ നിന്റെ കുഞ്ഞിനു പാടിക്കൊടുത്ത പാട്ടുകളൊക്കെ എനിക്കു വേണ്ടി ഒന്നു പാടണം. എന്നെ അറിയില്ലേ, ഞാനാണു രാത്രി.  നിന്റെ താരാട്ടുപാട്ടുകൾ എനിക്കു വളരെ ഇഷ്ടമാണ് . മുമ്പു പലപ്പോഴും ഞാനവ കേട്ടിരിക്കുന്നു. പാടുമ്പോൾ നിന്റെ കണ്ണീരും ഞാൻ കണ്ടിരിക്കുന്നു.’
‘എല്ലാം, എല്ലാം ഞാൻ പാടാം!’ അമ്മ പറഞ്ഞു. ‘എന്നാൽ ഇപ്പോൾ എന്നെ നിർബന്ധിക്കരുതേ. എനിക്കയാൾക്കൊപ്പമെത്തണം, എന്റെ കുഞ്ഞിനെ കണ്ടുപിടിക്കണം.’
രാത്രി പക്ഷേ മിണ്ടാതനങ്ങാതിരുന്നതേയുള്ളു; അമ്മ പാടി; കൈകൾ കൂട്ടിത്തി രുമ്മിയും തേങ്ങിക്കരഞ്ഞും കൊണ്ട് അവർ പാടി. അവർ എത്രയെത്ര പാട്ടു കൾ പാടി; അതിലുമെത്രയോ അധികമായിരുന്നു, അവരൊഴുക്കിയ കണ്ണുനീർ. ഒടുവിൽ രാത്രി പറഞ്ഞു, ‘വലത്തു തിരിഞ്ഞ് ഇരുണ്ട പൈന്മരക്കാട്ടിലേക്കു പൊയ്ക്കോളൂ. മരണം നിന്റെ കുഞ്ഞിനെയും കൊണ്ട് ആ വഴിക്കു പോകുന്നതു ഞാൻ കണ്ടു.’
കാട്ടിനു നടുവിൽ ഒരു നാൽക്കവലയിലെത്തിയപ്പോൾ പിന്നെ എങ്ങോട്ടു പോകണമെന്ന് അമ്മയ്ക്കു തിട്ടമില്ലാതായി. അവിടെ ഒരു കരിമുൾച്ചെടി നിന്നിരുന്നു, ഒരില പോലുമില്ലാതെ, ഒരു പൂവു പോലുമി ല്ലാതെ; മഞ്ഞുകാലമാ യതിനാൽ അതിൽ മഞ്ഞു കട്ട പിടിച്ചു തൂങ്ങിക്കിടന്നിരുന്നു.
‘എന്റെ കുഞ്ഞിനേയും കൊണ്ട് മരണം ഇതുവഴി പോകുന്നതു നീ കണ്ടോ?’
‘കണ്ടു,’ മുൾച്ചെടി പറഞ്ഞു. ‘പക്ഷേ എന്നെ നിന്റെ നെഞ്ചത്തടുക്കി പ്പിടിച്ച് എനിക്കൊരല്പം ചൂടു തന്നാലല്ലാതെ ഞാൻ വഴി പറഞ്ഞുതരാൻ പോകുന്നില്ല. ഞാൻ തണുത്തുമരിക്കാൻ പോവുകയാണ്‌. ഞാനുറഞ്ഞു മഞ്ഞാവാൻ പോവു കയാണ്‌.‘
അമ്മ ആ കരിമുൾച്ചെടിയെ തന്റെ നെഞ്ചോടമർത്തിപ്പിടിച്ച് അതിനു ചൂടു നല്കി. അതിന്റെ മുള്ളുകൾ അവരുടെ നെഞ്ചത്തു തറച്ചുകേറി; കടുംചുവ പ്പുനിറത്തിൽ അവരുടെ ചോര കുത്തിയൊലിച്ചു. അങ്ങനെ ആ തണുത്ത മഞ്ഞുകാലരാത്രിയിൽ ഒരു കരിമുൾച്ചെടിക്കു പൂക്കൾ വിരിഞ്ഞു, അതിനു തളിരിലകൾ വന്നു: അത്ര ചുടുന്നതാണ്‌ ദുഃഖിതയായ ഒരമ്മയുടെ ഹൃദയം! കരിമുൾച്ചെടി പിന്നെ അവർ പോകേണ്ട വഴി ആ അമ്മയ്ക്കു പറഞ്ഞുകൊ ടുക്കുകയും ചെയ്തു.
അവർ നടന്നെത്തിയത് വലിയൊരു തടാകത്തിന്റെ കരയിലാണ്‌; അതിൽ വഞ്ചിയോ കപ്പലോ ഒന്നും കാണാനില്ല. കയറി നടന്നു പോകാൻ പാകത്തിൽ അതുറഞ്ഞു കട്ടിയായിട്ടില്ല; ഇറങ്ങി നടന്നു പോകാൻ മാത്രം മഞ്ഞലിഞ്ഞതു മല്ല, ആഴം കുറഞ്ഞതുമല്ല. പക്ഷേ സ്വന്തം കുഞ്ഞിനെ കണ്ടെത്തണമെങ്കിൽ അതു കടന്നപ്പുറത്തെ ത്താതെയും പറ്റില്ല. അവർ തടാകത്തിന്റെ കരയിലിരുന്ന് അതു കുടിച്ചുവറ്റിക്കാൻ നോക്കി; ഒരു മനുഷ്യജീവിയെക്കൊണ്ടും പറ്റാത്തതൊ ന്നാണതെന്നതിനു സംശയമില്ല. പക്ഷേ ഒരത്ഭുതം സംഭവിച്ചുകൂടേ യെന്ന പ്രതീക്ഷയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു ആ പാവം സ്ത്രീ.
’ഇതു വിജയിക്കാൻ പോകുന്നില്ല,‘ തടാകം പറഞ്ഞു. ’നമുക്കു തമ്മിൽ ഒരൊത്തു തീർപ്പിലെത്തിയാലോ? മുത്തുകൾ ശേഖരിക്കുന്നത് എനിക്കു വളരെ ഇഷ്ട മാണ്‌; നിന്റെ കണ്ണുകൾ പോലെ ഇത്ര തെളിഞ്ഞ മുത്തു കൾ ഞാൻ ഇന്നേ വരെ കണ്ടിട്ടുമില്ല; നീ കരഞ്ഞുകരഞ്ഞവ വീഴ്ത്തി യാൽ ഞാൻ നിന്നെ മറുക രയിൽ മരണം പാർക്കുന്ന പുരയിലെ ത്തിക്കാം; അവിടെ മൂടിക്കെട്ടിയ ഒരു പുര യ്ക്കുള്ളിൽ അയാൾ മരങ്ങളും പൂച്ചെടികളും നട്ടുവളർത്തുന്നുണ്ട്; ഓരോന്നും ഓരോ മനുഷ്യജീവിതമത്രെ.‘
’ഹാ, എന്റെ കുഞ്ഞിനെ തിരിച്ചുകിട്ടാൻ എന്തുതന്നെ ഞാൻ നല്കില്ല,‘ ശോകാ കുലയായ ആ അമ്മ പറഞ്ഞു. കണ്ണീരൊഴുക്കിക്കൊണ്ടു കരഞ്ഞു; കരഞ്ഞു കരഞ്ഞ് അവരുടെ കണ്ണുകൾ തടാകത്തിന്റെ കയത്തിലേക്കു പൊഴിഞ്ഞുവീ ണു; അവ അനർഘമായ രണ്ടു മുത്തുമണികളുമായി. തടാകം അവരെ വാരി യെടുത്ത് ഒരൂഞ്ഞാലി ലിരുത്തിയാട്ടുന്ന പോലെ മറുകരയിലെത്തിച്ചു. അവിടെ എത്രയും വിചിത്രമായ ഒരു ഭവനം കണ്ടു; മൈലുകളോളം ദൈർഘ്യത്തിൽ അതു നീണ്ടുകിടന്നു. കാടുകളും ഗുഹകളും നിറഞ്ഞ ഒരു പർവതമാണോ അതോ പണിതെടുത്ത ഒരെടുപ്പാണോ അതെന്നു പറയാൻ നിങ്ങൾക്കു കഴി യില്ല. കരഞ്ഞുകരഞ്ഞു കണ്ണുകൾ കളഞ്ഞ ആ അമ്മയ്ക്കാവട്ടെ, അതു കാണാനും കഴിയുമായിരുന്നില്ല.
’എന്റെ കുഞ്ഞിനെയും കൊണ്ടു കടന്നുകളഞ്ഞ മരണം എവിടെയാണി രിക്കുന്നത്?‘ അവർ ചോദിച്ചു.
’അദ്ദേഹം തിരിച്ചെത്തിയിട്ടില്ല,‘ മരണത്തിന്റെ കെട്ടിയടച്ച ഉദ്യാനം പരിപാലി ക്കുന്ന തല വെളുവെളെ നരച്ച ഒരു വൃദ്ധ പറഞ്ഞു. ’നീയെ ങ്ങനെ ഇവിടെ യെത്തി? ആരാണു നിനക്കു വഴി പറഞ്ഞുതന്നത്?‘
’ദൈവമാണെന്നെ സഹായിച്ചത്,‘ അവർ പറഞ്ഞു. ’ദൈവം എന്നോടു കരുണ കാണിച്ചു; അതുപോലെ നിങ്ങളും എന്നോടു കരുണ കാണി ക്കില്ലേ? എവിടെയാണെന്റെ കുഞ്ഞ്?‘
’അതിനെ എനിക്കറിയില്ലല്ലോ,‘ വൃദ്ധ പറഞ്ഞു. ’നിനക്കാണെങ്കിൽ കാണാനും പറ്റില്ല. പക്ഷേ ഇന്നലെ രാത്രിയിൽ കുറേയധികം പൂക്കളും മരങ്ങളും വാടി വീണുപോയിട്ടുണ്ട്. അവ പറിച്ചുനടാൻ മരണം വൈകാതെ ഇവിടെ യെത്തും. ഓരോ മനുഷ്യജീവിക്കും, ഏതുതരം വ്യക്തിയാണയാൾ എന്നത നുസരിച്ച്, ഒരു ജന്മവൃക്ഷമോ ജന്മപുഷ്പമോ ഉണ്ടെന്നുള്ളത് നിനക്കറിയാവു ന്നതാണല്ലോ. കണ്ടാൽ മറ്റു സസ്യ ങ്ങളെപ്പോലെയാണവയെങ്കിലും അവ യ്ക്കോരോന്നിനും മിടിയ്ക്കു ന്നൊരു ഹൃദയമുണ്ടാവും. കുഞ്ഞുങ്ങളുടെ ഹൃദയ ങ്ങളും മിടിയ്ക്കും. നിന്റെ കുഞ്ഞിന്റെ ഹൃദയമിടിപ്പു നിനക്കറിയാവുന്നതല്ലേ. ഒന്നു കാതോ ർത്തു നോക്കൂ, നിനക്കതു തിരിച്ചറിയാൻ പറ്റിയെന്നു വരാം. ഇനിയെന്തു ചെയ്യണമെന്നു പറഞ്ഞുതന്നാൽ നീയെനിക്കെന്തു തരും?‘
’ഇനിയെനിക്കൊന്നും നല്കാനില്ല,‘ ആ പാവം അമ്മ പറഞ്ഞു. ’എന്നാൽ നിങ്ങൾക്കു വേണ്ടി ഞാൻ ഈ ലോകത്തിന്റെ ഏതറ്റം വരെയും പോകാം.‘
’അവിടെച്ചെന്നിട്ട് എനിക്കൊന്നും ചെയ്യാനില്ല,‘ വൃദ്ധ പറഞ്ഞു. ’നിന്റെ ഈ നീണ്ടുകറുത്ത മുടി എനിക്കു തന്നുകൂടേ? എത്ര മനോഹരമാണ തെന്നു നിനക്കു തന്നെ അറിയാം; എനിക്കാണെങ്കിൽ അതു വല്ലാതെ ഇഷ്ടമാവുകയും ചെയ്തു. ഞാൻ എന്റെ വെളുത്ത മുടി നിനക്കു തരാം; ഒന്നുമില്ലാത്തതിലും നല്ലതല്ലേ അത്.‘
’അത്രയേ വേണ്ടൂ?‘ അമ്മ ചോദിച്ചു. ’ഞാനതു സന്തോഷത്തോടെ തരാം.‘ എന്നിട്ടവർ തന്റെ മനോഹരമായ മുടി വൃദ്ധയ്ക്കു നല്കി; പകരം അവരുടെ വെളുത്ത മുടി സ്വീകരിക്കുകയും ചെയ്തു.
എന്നിട്ടവർ മരണത്തിന്റെ മൂടിക്കെട്ടിയ ഉദ്യാനത്തിലേക്കു പോയി. അവിടെ പൂക്കളും മരങ്ങളും എത്രയും വിചിത്രമായ മട്ടിൽ കെട്ടുപി ണഞ്ഞു നില്ക്കുക യാണ്‌. ഒരിടത്ത് അതിലോലമായ ലില്ലിപ്പൂക്കൾ ചില്ലുപാത്രങ്ങൾ കൊണ്ട് അടച്ചുവച്ചിരിക്കുന്നു; ചിലതു നല്ല പുതുമ യോടെ തന്നെ ഇരിക്കുന്നുണ്ട്; പക്ഷേ ചിലതാകട്ടെ, ദീനം പിടിച്ച പോലെ വാടിത്തളർന്നും കാണപ്പെട്ടു. ജലസസ്യ ങ്ങൾക്കിടയിലൂടെ നീർക്കോലികൾ പുളഞ്ഞുനടക്കുന്നുണ്ട്; കറുത്ത ഞണ്ടുകൾ തണ്ടുക ളിൽ ഇറുക്കിപ്പിടിച്ചിരിക്കുന്നു. പനമരങ്ങൾ നെട്ടനെ നില്ക്കുന്നു, പിന്നെ ഓക്കുമരങ്ങൾ, വാഴകൾ, അയമോദകം, സുഗന്ധവാഹികളായ കർപ്പൂ രതുളസികളും. ഓരോ പൂവിനും മരത്തിനും ഓരോ വ്യക്തിയുടെ പേരാണ്‌; അവർ ചൈനയിലോ ഗ്രീൻലന്റിലോ ഭൂമിയുടെ മറ്റേതോ കോണിലോ ഒക്കെ ജീവിച്ചിരിക്കുകയാണ്‌. ചെറിയ ചട്ടികളിൽ കുത്തി ക്കേറ്റി വച്ചിരിക്കുന്നതു കാരണം ചില കൂറ്റൻ മരങ്ങൾ വളർച്ച മുരടിച്ചു നില്ക്കുന്നു; മറ്റൊരിടത്താ കട്ടെ, നല്ല വളക്കൂറുള്ള മണ്ണും നിരന്തരമായ പരിചരണവുമുണ്ടായിട്ടും ഒട്ടും ആരോഗ്യമില്ലാതെ വളരുന്ന കുറേ പൂക്കൾ. ദുഃഖഭരിതയായ ആ അമ്മ ഓരോ കുഞ്ഞുപൂവിനും കുഞ്ഞുചെ ടിക്കും മേൽ കുനിഞ്ഞുനിന്നുകൊണ്ട് അവയുടെ മനുഷ്യഹൃദയത്തിന്റെ മിടിപ്പിനു കാതോർത്തു; കോടിക്കണക്കായ ഹൃദയമി ടിപ്പുകളിൽ നിന്ന് അവർ സ്വന്തം കുഞ്ഞിന്റേതു വേർതിരിച്ചറിയുകയും ചെയ്തു.
‘ഇതു തന്നെ!’ വാടിത്തളർന്ന്, ഒരു വശത്തേക്കു ചരിഞ്ഞു വീണുകിട ക്കുന്ന ഒരു ഐറിസ് പൂവിനു നേർക്കു കൈ നീട്ടിക്കൊണ്ട് അവർ വിളിച്ചുപറഞ്ഞു.
‘പൂവിൽ തൊടരുത്!’ വൃദ്ധ പറഞ്ഞു; ‘നീ ഇവിടെത്തന്നെ നില്ക്കുക; മരണം ഏതു നിമിഷവും വരാം. ആ ചെടി പിഴാൻ നീ അനുവദിക്കരുത്; അതു പിഴു താൽ മറ്റു ചെടികൾ നീ പിഴുതുകളയുമെന്ന് ഭീഷണിപ്പെ ടുത്തുക. അപ്പോൾ മരണത്തിനു പേടി വരും; കാരണം ഓരോ ചെടി യുടെ കണക്കും ദൈവത്തിനു മുന്നിൽ ബോധിപ്പിക്കാനുള്ളതാണ്‌; ദൈവം പറയാതെ ഒന്നു പോലും പിഴാൻ പാടുള്ളതല്ല.’
ഈ സമയത്ത് അവിടെയൊരു തണുത്ത കാറ്റു വീശി; മരണം തനിക്കരി കിൽ നില്ക്കുന്നത് അന്ധയായ അമ്മ അറിഞ്ഞു.
‘നീയെങ്ങനെ ഇവിടെയെത്തി?’ മരണം ചോദിച്ചു. ‘എനിക്കു മുമ്പേ ഇവിടെ യെത്താൻ നിനക്കു കഴിഞ്ഞതെങ്ങനെ?’
‘ഞാൻ അമ്മയാണ്‌’ അവർ പറഞ്ഞു.
മരണം തന്റെ മെല്ലിച്ച വിരലുകൾ ആ വാടിയ കുഞ്ഞുപൂവിനു നേർക്കു നീട്ടി; അവർ അതിനെ അടുക്കിപ്പിടിച്ചു നിന്നു; എന്നിട്ടും മരണം അതി ന്റെ ഒരിലയി ലെങ്ങാനും തൊടുമോ എന്നവർ പേടിച്ചു. അപ്പോൾ മരണം അവളുടെ കൈക ളിലേക്കു നിശ്വസിച്ചു; ഏതു തണുത്ത കാറ്റിലും തണുത്തതായിരുന്നു മരണ ത്തിന്റെ നിശ്വാസം. അവളുടെ കൈകൾ ശക്തി നശിച്ച് കുഴഞ്ഞുവീണു.
‘എന്നെ ചെറുക്കാനുള്ള ബലം നിനക്കില്ല,‘ മരണം അവരോടു പറഞ്ഞു.
’ദയാമയനായ ദൈവത്തിനതുണ്ടല്ലോ,‘ അവർ പറഞ്ഞു.
’അവിടത്തെ കല്പന ഞാൻ നിറവേറ്റുന്നുവെന്നേയുള്ളു,‘ മരണം പറഞ്ഞു. ’അവന്റെ തോട്ടക്കാരനാണു ഞാൻ. അവന്റെ പൂക്കളും മരങ്ങളും പറിച്ചെടുത്ത് സ്വർഗ്ഗത്തിലെ ഉദ്യാനത്തിൽ, ആ അജ്ഞാ തദേശത്ത് മാറ്റിനടുകയാണു ഞാൻ ചെയ്യുന്നത്. അതിനപ്പുറം, അവിടെ എങ്ങനെയവ വളരുന്നുവെന്നോ, എന്തൊക്കെയാണ വിടത്തെ കാര്യങ്ങളെന്നോ ഞാൻ പറയാൻ പാടുള്ളതല്ല.‘
’എനിക്കെന്റെ കുഞ്ഞിനെ മടക്കിത്തരൂ,‘ അമ്മ കരഞ്ഞും കൊണ്ടു യാചിച്ചു. പെട്ടെന്നവർ ഓരോ കൈ കൊണ്ടും അതിസുന്ദരമായ രണ്ടു പൂക്കളെ കടന്നുപിടിച്ചു; എന്നിട്ടു മരണത്തോടു വിളിച്ചുപറഞ്ഞു: ’ഞാൻ നിങ്ങളുടെ സകല പൂക്കളും പിഴുതുകളയും; അത്ര ആശ കെട്ടവളാണു ഞാൻ!‘
’അതിൽ തൊടരുത്!‘ മരണം പറഞ്ഞു. ’ദുഃഖിതയാണു നീയെന്നല്ലേ പറ ഞ്ഞത്? എന്നിട്ടിപ്പോൾ നീ മറ്റൊരമ്മയെ അത്രയും ദുഃഖിതയാക്കാനും പോകുന്നു!‘
’മറ്റൊരമ്മ?‘ ആ സാധു സ്ത്രീ ചോദിച്ചു; അവർ പൂക്കളുടെ പിടി വിട്ടു.
’ഇതാ നിന്റെ കണ്ണുകൾ,‘ മരണം പറഞ്ഞു. ’തടാകം കടക്കുമ്പോൾ കയത്തിൽ കിടന്നു തിളങ്ങുന്നതു കണ്ട് ഞാൻ മുങ്ങിയെടുത്തതാണവ. നിന്റേതാണെന്നു പക്ഷേ, എനിക്കറിയില്ലായിരുന്നു. ഇപ്പോഴവയ്ക്ക് മുമ്പത്തേക്കാൾ തെളിച്ചമു ണ്ട്. അതു വച്ച് ഈ കിണറ്റിനുള്ളി ലേക്കൊന്നു നോക്കൂ. നീ പിഴുതെടുക്കാൻ പോയ ആ രണ്ടു പൂക്കളുടെ പേരു ഞാൻ പറയാം; നീ നശിപ്പിക്കാൻ പോയ ആ മനുഷ്യജീവിത ങ്ങളുടെ ഭാവി നിനക്കപ്പോൾ മനസ്സിലാകും.‘
അമ്മ കിണറ്റിന്റെ ആഴത്തിലേക്കു നോക്കി. ഒരു ജീവിതം ലോകത്തി നാകമാനം അനുഗ്രഹമാകുന്നതു കണ്ടപ്പോൾ അവർ എത്ര സന്തോഷി ച്ചുവെന്നോ; അത്ര ആഹ്ളാദവും കാരുണ്യവും നിറഞ്ഞതായിരുന്നു അത്. അവർ പിന്നെ മറ്റേ ജീവിതം നോക്കിക്കണ്ടു; ദുഃഖവും ദുരിതവും ദാരിദ്ര്യവും ഭീതിയുമായിരുന്നു അതു നിറയെ.
’രണ്ടും ഒരേപോലെ ദൈവഹിതം തന്നെ,‘ മരണം പറഞ്ഞു.
’അതിലേതാണു ദൌർഭാഗ്യത്തിന്റെ പുഷ്പം, ഏത് സന്തുഷ്ടിയുടെ പുഷ്പം?‘
’അതെനിക്കു പറഞ്ഞുകൂട,‘ മരണം മറുപടി പറഞ്ഞു. ’എന്നാൽ ഇത്രയും ഞാൻ പറയാം. അതിൽ ഒരു പൂവ് നിന്റെ കുഞ്ഞിന്റേതാണ്‌. നീ കണ്ട ഒരു ജീവിതം നിന്റെ കുഞ്ഞിന്റെ വിധിയാണ്‌- നിന്റെ സ്വന്തം കുഞ്ഞിന്റെ ഭാവി!‘
അപ്പോൾ ആ അമ്മ ഭീതിയോടെ അലറിക്കരഞ്ഞു. ’അതിലേതാണെ ന്റെ കുഞ്ഞ്? അതു പറയൂ! നിഷ്കളങ്കനായ എന്റെ കുഞ്ഞിനെ രക്ഷിക്കൂ! അത്രയും ദുരിതം അവനു വരുത്തിവയ്ക്കരുതേ! അതിലും ഭേദം അവനെ കൊണ്ടുപോകു ന്നതാണ്‌! അവനെ ദൈവത്തിന്റെ രാജ്യത്തിലേക്കു കൊണ്ടുപൊയ്ക്കോളൂ! എന്റെ കണ്ണീരു മറന്നേക്കൂ, എന്റെ യാചനകൾ മറന്നേക്കൂ, ഞാൻ ചെയ്ത തൊക്കെയും മറന്നേക്കൂ!‘
’നീ പറയുന്നതെനിക്കു മനസ്സിലാകുന്നില്ല,‘ മരണം പറഞ്ഞു. ’നിനക്കു നിന്റെ കുഞ്ഞിനെ മടക്കിവേണോ അതോ നിനക്കജ്ഞാതമായ ഒരു ദേശത്തേക്കു ഞാനവനെ കൊണ്ടുപോകണോ?‘
ആ അമ്മയപ്പോൾ മുട്ടുകാലിൽ വീണുകൊണ്ട് ദൈവത്തിനോട് ഇങ്ങനെ പ്രാർത്ഥിച്ചു:
‘എന്റെ പ്രാർത്ഥന നിന്റെ ഹിതത്തിനെതിരാവുമ്പോൾ നീയതു കേൾക്കരുതേ! നിന്റെ ഹിതം തന്നെ ഏതിലും ഹിതം. നീയതു കേൾക്കരുതേ! നീയതു കേൾക്ക രുതേ!’ അവരുടെ തല കുനിഞ്ഞു നെഞ്ചത്തേക്കു വീണു.
മരണം അവരുടെ കുഞ്ഞിനെ ഒരജ്ഞാതദേശത്തേക്കു കൊണ്ടുപോവുകയും ചെയ്തു.
(1847)



















































No comments: