Thursday, March 19, 2009

നസ്രുദീൻകഥൾ-10

101. ശവപ്പറമ്പിലേക്കുള്ള വഴി

നസ്രുദീൻ വലിയൊരു മരത്തിൽ കയറിയിരുന്ന് അതിന്റെ കൊമ്പു മുറിക്കാൻ തുടങ്ങി. അതുവഴി പോയ ഒരാൾ അലറിവിളിച്ചു:
'ഹേയ്‌, താനെന്താണീ കാണിക്കുന്നത്‌! ഇരിക്കുന്ന കൊമ്പു മുറിക്കുകയോ? താൻ താഴെ വീണു ചാവും!'
നസ്രുദീൻ അതു ഗൗനിക്കാതെ മരംവെട്ടു തുടർന്നു; അധികം താമസിയാതെ അയാൾ മരക്കൊമ്പിനൊപ്പം താഴെ വീഴുകയും ചെയ്തു. വീണയാൾ പക്ഷേ ചതവും മുറിവുമൊന്നും കണക്കാക്കാതെ തന്റെ വീഴ്ച മുൻകൂട്ടിക്കണ്ടയാളിന്റെ പിന്നാലെ പാഞ്ഞു. 'ഞാൻ വീഴാൻ പോവുകയാണെന്നു പ്രവചിച്ച നിങ്ങൾക്ക്‌ ഞാൻ എന്നു മരിക്കുമെന്നുകൂടി പറയാൻ പറ്റും. അതെപ്പോഴാണെന്നൊന്നു പറയാമോ?' തനിക്കതൊന്നുമറിയില്ല എന്നു മറ്റേയാൾ പറഞ്ഞിട്ടും നസ്രുദീൻ വിട്ടില്ല. ഒടുവിൽ ശല്യം തീരട്ടെയെന്നുവച്ച്‌ അയാൾ ഇങ്ങനെയൊരു പ്രവചനം നടത്തി: 'നസ്രുദീന്റെ കഴുത വലിയൊരു കെട്ടു വിറകുമായി കുന്നു കയറിപ്പോകുമ്പോൾ അതു മൂന്നുവട്ടം കരയും; അന്നയാൾ മരിക്കും.' അങ്ങനെ നസ്രുദീൻ കഴുതയുമായി കുന്നു കയറിപ്പോകുമ്പോൾ കഴുത മൂന്നുവട്ടം കരഞ്ഞു. അയാളുടനെ 'ഞാൻ ചത്തു!' എന്നു പറഞ്ഞുകൊണ്ട്‌ തറയിൽ മലർന്നുകിടന്നുകിടക്കുകയും ചെയ്തു.
നാട്ടുകാർ അയാളെയെടുത്ത്‌ വിട്ടിൽക്കൊണ്ടുപോയി കുളിപ്പിച്ച്‌ ശവപ്പെട്ടിയിലാക്കി കുഴിച്ചിടാൻ കൊണ്ടുപോയി. പോകുന്നവഴിയ്ക്ക്‌ പാത രണ്ടായിപ്പിരിയുന്നിടത്ത്‌ അവർ നിന്നു; ഏതുവഴിയേ പോകണമെന്ന് അവർക്കു സംശയമായി. ക്ഷമ നശിച്ച നസ്രുദീൻ തല പുറത്തേക്കിട്ടുകൊണ്ട്‌ വിളിച്ചുപറഞ്ഞു: 'ജീവിച്ചിരുന്നപ്പോൾ ഞാൻ വഴിയാണ്‌ ശ്മശാനത്തിലേക്കു പോകാറുള്ളത്‌!'
*



102. ചെന്നായയെ എന്തിനു ശല്യപ്പെടുത്തണം

നസ്രുദീൻ മലയിൽ കയറി മരംവെട്ടുമ്പോൾ ഒരു ചെന്നായ വന്ന് അയാളുടെ കഴുതയെ കൊന്നു തിന്നുകളഞ്ഞു. ഇതു കണ്ട ആരോ അയാളെ വിളിച്ചുപറഞ്ഞു, 'നസ്രുദീനേ, തന്റെ കഴുതയെക്കൊന്ന ചെന്നായ അതാ കുന്നു കയറി പോകുന്നു!'
നസ്രുദീൻ തന്റെ കഴുതയുടെ അവശിഷ്ടങ്ങൾ നോക്കിയിട്ട്‌ ഇങ്ങനെ പറഞ്ഞു: ', ഇനിയെന്തു ചെയ്യാനാ? നിറഞ്ഞ വയറുമായി കുന്നു കയറാൻ നോക്കുന്ന ഒരു ചെന്നായയെ നമ്മളെന്തിനു ശല്യപ്പെടുത്തണം!'
*


103. മാറ്റമൊന്നുമില്ല

നസ്രുദീൻ ഒരിക്കൽ കഴുതപ്പുരത്തു കയറിപ്പോകുമ്പോൾ വഴിയേ പോയ ഒരാൾ ചോദിച്ചു,
'തന്റെ കഴുതയ്ക്ക്‌ എത്ര കാലുണ്ട്‌, നസ്രുദീനേ?'
നസ്രുദീൻ കഴുതപ്പുറത്തു നിന്നിറങ്ങിവന്ന് കഴുതയുടെ കാലുകൾ ഓരോന്നായി എണ്ണിത്തിട്ടം വരുത്തിയിട്ടു പറഞ്ഞു: 'നാലുകാലുണ്ട്‌.'
ഇതു കണ്ടുനിന്ന ചിലർ ചോദിച്ചു,
'തന്റെ കഴുതയ്ക്ക്‌ എത്ര കാലുണ്ടെന്ന് തനിക്കറിഞ്ഞൂടേടോ?'
'അറിയുകയൊക്കെച്ചെയ്യാം,' നസ്രുദീൻ പറഞ്ഞു. 'ഞാൻ ഏറ്റവും ഒടുവിൽ എന്റെ കഴുതയുടെ കാലുകളെണ്ണിയത്‌ ഇന്നലെ രാത്രിയിലാണ്‌; അതിനു ശേഷം എന്തെങ്കിലും മാറ്റം വന്നോയെന്നുറപ്പുവരുത്തണമല്ലോ?'
*


104. നിരപരാധിയായ കള്ളൻ

നസ്രുദീന്റെ കഴുത മോഷണംപോയി. വന്നുകൂടിയവർ പക്ഷേ അയാളെ കുറ്റപ്പെടുത്താണാണു തുടങ്ങിയത്‌ : 'തനിക്കെന്താ തൊഴുത്തു പൂട്ടിക്കൂടായിരുന്നോ? 'രാത്രിയിൽ അനക്കമൊന്നും കേട്ടില്ലേ?' 'കഴുതയെ നല്ലപോലെ കെട്ടിയിടണമായിരുന്നു.' നസ്രുദീൻ കുറെയൊക്കെ കേട്ടുക്ഷമിച്ച ശേഷം പറഞ്ഞു: 'ശരി, എല്ലാവരും കൂടി എന്നെയാണല്ലോ കുറ്റപ്പെടുത്തുന്നത്‌. കള്ളന്റെ മേൽ കുറ്റമൊന്നുമില്ല, അല്ലേ!'
*


105. മീനാരങ്ങൾ പണിയുന്ന രീതി

നസ്രുദീൻ ഒരിക്കൽ പട്ടണത്തിലേക്കു പോകുമ്പോൾ ഒരു ചങ്ങാതിയെക്കൂടിക്കൂട്ടി. പട്ടണത്തിലെ ഉത്തുംഗങ്ങളായ മീനാരങ്ങൾ കണ്ടപ്പോൾ ചങ്ങാതിക്കതിശയമായി.
'ഇത്രയും ഉയരത്തിൽ ഇവയെങ്ങിനെയാ പണിതൊപ്പിക്കുന്നത്‌?' അയാൾ ചോദിച്ചു.
'അതറിയില്ലേ,' നസ്രുദീൻ പറഞ്ഞു. 'കിണറുകളെടുത്ത്‌ കുത്തിനിർത്തുന്നതാണ്‌!'
*


106. വാത്തിനെത്ര കാല്‌?

തിമൂർ നസ്രുദീന്റെ നാട്ടിലെത്തി. നസ്രുദീൻ സുൽത്താനു കാഴ്ചവയ്ക്കാനായി ഒരു വാത്തിനെയും പൊരിച്ചെടുത്തുകൊണ്ട്‌ യാത്രയായി. പോകുന്ന വഴി അയാൾ കൊതി നിൽക്കാതെ വാത്തിന്റെ ഒരു കാലെടുത്തു തിന്നുകളഞ്ഞു.
ഒരു കാലു പോയ വാത്തിനെ കണ്ടപ്പോൾ തിമൂറിനു ദേഷ്യം പിടിച്ചു. മുടന്തനായ തന്നെ ആക്ഷേപിക്കാനായി മുല്ലാ മന:പൂർവം ചെയ്തതാണതെന്ന് അയാൾ ധരിച്ചു.
'വാത്തിന്റെ മറ്റേക്കാലെവിടെ?' തിമൂർ ഗർജ്ജിച്ചു.
' നാട്ടിലെ വാത്തുകൾക്ക്‌ ഒറ്റക്കാലേയുള്ളു, സുൽത്താനേ,' നസ്രുദീൻ താഴ്മയോടെ ഉണർത്തിച്ചു. പാടത്തു വെയിലും കൊണ്ടുനിൽക്കുന്ന വാത്തുകളെ അയാൾ ചൂണ്ടിക്കാണിച്ചു. ഒക്കെ ഒറ്റക്കാലിൽ നിൽക്കുകയാണ്‌!
'കന്നത്തം പറയുന്നോ!' തിമൂറിന്റെ ദേഷ്യം ഇരട്ടിച്ചു. വാത്തുകളെ ഓടിക്കാൻ സുൽത്താൻ ഭടന്മാരോടാജ്ഞാപിച്ചു. അവർ ഒച്ചയും ബഹളവുമായി ഇരച്ചുചെന്നപ്പോൾ വാത്തുകൾ രണ്ടുകാലും വച്ച്‌ ഓടിപ്പോവുകയും ചെയ്തു.
'ഇപ്പോൾ രണ്ടുകാൽ എവിടുന്നു വന്നു?' തിമൂർ നസ്രുദീനു നേരേ തിരിഞ്ഞു.
'ഇങ്ങനെ വിരട്ടാൻ ചെന്നാൽ അങ്ങായാലും രണ്ടല്ല, നാലുകാലും വച്ചോടിയേനേ!'
*


107. ചുമട്ടുകൂലി

നസ്രുദീൻ ഒരിക്കൽ അങ്ങാടിയിൽ നിന്നു സാധനം വാങ്ങി വീട്ടിലേപ്പിക്കാനായി ഒരു ചുമട്ടുകാരന്റെ കൈയിൽ കൊടുത്തുവിട്ടു. അയാൾ പക്ഷേ അതും കൊണ്ട്‌ എവിടെയോ മറഞ്ഞുകളഞ്ഞു. നസ്രുദീൻ കുറേ അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. അത്ഭുതമെന്നു പറയട്ടെ, പത്തുദിവസം കഴിഞ്ഞ്‌ അതേ ചുമട്ടുകാരൻ അതേ ചുമടുമായി നടക്കുന്നത്‌ നസ്രുദീന്റെ കണ്ണിൽപ്പെട്ടു. ഇത്തവണ നസ്രുദീനാണ്‌ ഒളിച്ചുപോയത്‌. 'താനെന്താ അവനെ കണ്ടിട്ടും പോയിപ്പിടിക്കാതിരുന്നത്‌?' ആളുകൾ ചോദിച്ചു. 'പത്തുദിവസം ചുമടും കൊണ്ടുനടന്നതിന്‌ അവൻ കൂലി ചോദിച്ചാൽ ഞാനെന്തു ചെയ്യും?' നസ്രുദീന്റെ സംശയം അതായിരുന്നു.
*


108. സുൽത്താന്റെ വില

തിമൂർ ഒരിക്കൽ നസ്രുദീനോടു ചോദിച്ചു, 'ഞാൻ ഒരടിമയായിരുന്നെങ്കിൽ എനിക്കെന്തു വില കിട്ടിയേനേ?'
'അമ്പതു വരാഹൻ,' നസ്രുദീൻ സംശയമൊന്നുമില്ലാതെ പറഞ്ഞു.
'എന്റെ വേഷത്തിനുതന്നെ അത്രയും വിലയാകുമല്ലോടോ!' തിമൂറിനു നീരസമായി.
"അതിന്റെ വിലയാണു ഞാൻ പറഞ്ഞതും!'
*


109. വാത്തു പൊരിച്ചത്‌

ഒരാൾ പൊരിച്ച വാത്തിനെയും കൊണ്ടു പോകുന്നതു കണ്ടതായി ഒരു ചങ്ങാതി വഴിയിൽ വച്ചു നസ്രുദീനോടു പറഞ്ഞു.
'അതിനെനിക്കെന്താ?' നസ്രുദീൻ ചോദിച്ചു.
'അതു തന്റെ വീട്ടിലേക്കാണെടോ കൊണ്ടുപോയത്‌.'
'അതിനു തനിക്കെന്താ?'
*


110. ആരാണു നസ്രുദീൻ?

നസ്രുദീന്റെ തമാശകളെക്കുറിച്ചറിഞ്ഞ അന്യനാട്ടുകാരനായ ഒരാൾ നസ്രുദീന്റെ നാട്ടിലെത്തി. മതിലും ചാരി നിൽക്കുന്ന ഒരാളോട്‌ നസ്രുദീനെ അറിയാമോയെന്ന് അയാൾ ചോദിച്ചു. തനിക്കാളെ അറിയാമെന്നും പക്ഷേ തനിക്കീ മതിലു വീഴാതെ താങ്ങിനിത്തേണ്‍ടതു കൊണ്ട്‌ തനിക്കു പോയി അന്വേഷിക്കാൻ പറ്റില്ലെന്നും, ഇനിയഥവാ അത്ര അത്യാവശ്യമാണെങ്കിൽ തനിക്കു പകരം മതിലൊന്നു താങ്ങി നിൽക്കാമെങ്കിൽ താൻ പോയി ആളെ തേടിപ്പിടിച്ചുകൊണ്ടുവരാമെന്നും മതിലു താങ്ങുന്നയാൾ പറഞ്ഞു. മറ്റേയാൾ അതു സമ്മതിച്ച്‌ മതിൽ താങ്ങിപ്പിടിച്ചുകൊണ്ടുനിന്നു. പക്ഷേ മണിക്കൂറുകൾ കഴിഞ്ഞിട്ടും നസ്രുദീനെ അന്വേഷിച്ചുപോയ ചങ്ങാതി തിരിച്ചുവന്നില്‍ല. ഒടുവിൽ അയാൾ വഴിയേ പോയ ചിലരോട്‌ കാര്യം പറഞ്ഞു. അവർക്കു ചിരി വന്നു:
'നസ്രുദീൻ വലിയ തമാശക്കാരനാണെന്നു നിങ്ങൾക്കറിയില്ലേ? നിങ്ങൾ സംസാരിച്ചതു നസ്രുദീനോടു തന്നെയാണ്‌!'*

No comments: