Sunday, March 22, 2009

മുല്ലാനസ്രുദീൻകഥകൾ-11

111. പൂവനിട്ടൊരു പെട

നസ്രുദീൻ ഒരിക്കൽ ചന്തയിൽ പോയി ഒരു പൂവൻകോഴിയേയും കുറേ പിടകളേയും വാങ്ങി. പോരുന്ന വഴി അവയെ ഇറക്കിവിട്ടിട്ട്‌ എല്ലാറ്റിനെയും തന്റെ വീട്ടിലെത്തിക്കാൻ അയാൾ പൂവനെ ചട്ടം കെട്ടി. സ്വതന്ത്രരായ കോഴികളൊക്കെ പറന്നുപോയെന്നു പറയേണ്ടല്ലോ. പക്ഷേ പാവം പൂവനെ അയാൾക്കു പിടികിട്ടി. അവനിട്ടൊന്നു കൊടുത്തുകൊണ്ട്‌ മുല്ലാ അലറി: 'കഴുതേ, ആർക്കും കണ്ണു കണ്ടുകൂടാത്ത പുലർച്ചയ്ക്ക്‌ നിനക്കു സമയം നോക്കി തൊള്ള തുറക്കാനറിയാം; എന്നിട്ട്‌ എന്റെ നാട്ടിലേക്കുള്ള വഴി നിനക്കറിയില്ല, അല്ലേ!'
*



112. തിമൂറിനറിയാത്ത കാര്യം

തിമൂറിന്റെ കാലത്ത്‌ ശിക്ഷാവിധികൾ നിർദ്ദയമായിരുന്നു. ഏറ്റവും നിസ്സാരമായ കുറ്റത്തിനു പോലും ആളുകളെ കെട്ടിയിട്ടടിക്കുക പതിവായിരുന്നു. ഒരിക്കൽ നസ്രുദീൻ ഇതു കാണാനിടവന്നു. തിമൂർ ഒച്ചവയ്ക്കുകയാണ്‌: 'അവനഞ്ഞൂറ്‌! അവനായിരം!മറ്റവനായിരത്തഞ്ഞൂറ്‌!' അപ്പോൾ നസ്രുദീൻ ചോദിച്ചു: 'സുൽത്താനേ, അങ്ങെയ്ക്കു സകലതും അറിയാമോ?' 'പിന്നറിയില്ലേ!' തിമൂർ കോപത്തോടെ ചീറി. 'അങ്ങനെയല്ല,' നസ്രുദീൻ പറഞ്ഞു. 'അങ്ങേയ്ക്കറിയാത്ത ചിലതുണ്ട്‌. ആയിരത്തഞ്ഞൂറിന്റെ അർത്ഥമോ ചാട്ടയടിയുടെ ചൂടോ അങ്ങേയ്ക്കറിയില്ല!'
*


113. തിരിഞ്ഞതു കഴുത

എവിടെയോ യാത്രക്കിറങ്ങിയ നസ്രുദീൻ കഴുതപ്പുറത്തിരുന്നത്‌ തല തിരിഞ്ഞ്‌. 'നസ്രുദീനേ, താൻ കഴുതയ്ക്കു പുറം തിരിഞ്ഞാണിരിക്കുന്നത്‌!' ആളുകൾ വിളിച്ചുപറഞ്ഞു. 'ഹേയ്‌, അങ്ങനെയല്ല,' നസ്രുദീൻ അവരെ ബോധ്യപ്പെടുത്തി. 'കഴുതയാണു തിരിഞ്ഞുനിൽക്കുന്നത്‌.'
*


114. കോട്ടുവായ വരാനുള്ള കാരണങ്ങൾ

നസ്രുദീൻ ഒരിക്കൽ അടുത്തൊരു ഗ്രാമത്തിൽ പോയി. ആളുകൾ പക്ഷേ ലുബ്ധന്മാരായിരുന്നു. നസ്രുദീനു വിശന്നു. പക്ഷേ ആർക്കും അനക്കമില്ല. ഒരാൾ ചോദിക്കുകയാണ്‌: 'മുല്ലാ, ആളുകൾ കോട്ടുവായയിടുന്നതെന്തുകൊണ്ടാണ്‌?' 'രണ്ടുകാരണങ്ങളുണ്ട്‌,' നസ്രുദീൻ പറഞ്ഞു. 'ഒന്നുകിൽ ക്ഷീണം, അല്ലെങ്കിൽ വിശപ്പ്‌; എനിക്കു ക്ഷീണമില്ല!'
*


115. ചന്ദ്രന്റെ മതിപ്പുവില

നസ്രുദീൻ ഒരിക്കൽ അങ്ങാടിയിലൂടെ പോകുമ്പോൾ ഒരാൾ അടുത്തെചെന്ന് ഇങ്ങനെ ചോദിച്ചു: 'മുല്ലാ, ഇന്നത്തെ ചന്ദ്രനെങ്ങനെ, മൂന്നിലോ നാലിലോ?' 'അതെനിക്കെങ്ങനെയറിയാം? ഞാൻ ചന്ദ്രനെ കച്ചവടം ചെയ്യാറില്ല!'
*


116. ഏണിവിൽപ്പനക്കാരൻ

നസ്രുദീൻ തോട്ടത്തിന്റെ മതിലിൽ ഏണി ചാരി വച്ച്‌ ഉള്ളിൽക്കടന്നു. എന്നിട്ട്‌ ഏണിയും തോളിൽ വച്ചു നടക്കുമ്പോൾ തോട്ടക്കാരൻ ചെന്നു പിടികൂടി. 'താനാരാ? തനിക്കെന്താ ഇവിടെ കാര്യം?' 'ഏണി വിൽക്കാൻ വന്നതാണ്‌!' നസ്രുദീൻ കണ്ണു ചിമ്മാതെ പറഞ്ഞു. ' 'ഇതെന്താ ഏണി വിൽക്കാനുള്ള സ്ഥാലമാണോ?' തോട്ടക്കാരൻ വിടുന്ന മട്ടില്ല. 'മണ്ടച്ചാരേ,' നസ്രുദീനും വിട്ടില്ല 'ഇന്നയിടത്തേ ഏണി വിൽക്കാവൂ എന്നുണ്ടോ!'
*


117. പിടകൾക്കൊരു പൂവൻ

ഒരിക്കൽ കുറേ തെരുവുപിള്ളേർ നസ്രുദീനെ പിടിച്ച്‌ സ്നാനഗൃഹത്തിലേക്കു കൊണ്ടുപോയി. അവർ വസ്ത്രത്തിനുള്ളിൽ രഹസ്യമായി ഒരോ മുട്ടയും കരുതിയിരുന്നു. ഉള്ളിൽക്കടന്നിട്ട്‌ അവർ പറഞ്ഞു:'എല്ലാവരും മുട്ടയിട്ടാട്ടെ; മുട്ടയിടാത്തയാൾ ഇന്നത്തെ ചെലവു നടത്തണം.' എന്നിട്ടവർ പിടക്കോഴികളെപ്പോലെ കൊക്കിക്കൊണ്ട്‌ മുട്ടകളെടുത്തെറിയാൻ തുടങ്ങി. അവരുടെ കളി മനസ്സിലായ നസ്രുദീൻ പെട്ടെന്നു ചാടിയെഴുനേറ്റ്‌ ഒരു പൂവൻകോഴിയെപ്പോലെ കൂവാൻ തുടങ്ങി. 'നിങ്ങൾക്കെന്തു പറ്റി, നസ്രുദീനേ!' പിള്ളേർ അമ്പരന്നുപോയി. 'ഇത്രയും പിടകളുള്ളിടത്ത്‌ ഒരു പൂവനെങ്കിലും വേണ്ടേടാ മക്കളേ!' നസ്രുദീൻ ചിരിച്ചു.
*


118. കിണറ്റിൽ വീണ ചന്ദ്രൻ

നസ്രുദീൻ ഒരിക്കൽ കിണറ്റിൽ നിന്നു വെള്ളം കോരാൻ ചെന്നു. നോക്കുമ്പോൾ ചന്ദ്രൻ കിണറ്റിൽ വീണുകിടക്കുകയാണ്‌. ചന്ദ്രനെ പുറത്തെടുക്കേണ്ടേ!. അയാൾ വീട്ടിലേക്കോടി കയറും കൊളുത്തുമെടുത്തുകൊണ്ടുവന്ന് ചന്ദ്രനെ വെളിയിലെടുക്കാനുള്ള ശ്രമം തുടങ്ങി. അതിനിടയിൽ കൊളുത്ത്‌ കിണറ്റിനുള്ളിൽ എതോ കല്ലിൽ ഉടക്കിപ്പിടിച്ചു. നസ്രുദീൻ സർവ്വശക്തിയുമെടുത്ത്‌ ആഞ്ഞുവലിച്ചു. കയറു പൊട്ടി അയാൾ മലർന്നടിച്ചുവീഴുകയും ചെയ്തു. എന്നിട്ടു നോക്കുമ്പോൾ അതാ ആകാശത്തു ചന്ദ്രൻ വിളങ്ങിക്കൊണ്ടു നിൽക്കുന്നു! അയാൾ ആശ്വസിച്ചു, 'ഞാൻ വീണാലെന്ത്‌, ചന്ദ്രനെ അകാശത്തെത്തിച്ചില്ലേ!'


119. വാക്കു മാറാത്തയാൾ

'നസ്രുദീനേ, തനിക്കെത്ര വയസ്സായി?'
'നാൽപത്‌.'
ഇതുതന്നെയല്ലേ ആർകൊല്ലം മുമ്പും താൻ പറഞ്ഞത്‌?'
'ഞാൻ പറഞ്ഞതു മാറ്റിപ്പറയുന്നയാളല്ല!'
*


120. ഭാര്യയുടെ പേര്‌

നസ്രുദീനും ചങ്ങാതിയും കൂടി തങ്ങളുടെ ഭാര്യമാരെക്കുറിച്ചു ചർച്ച ചെയ്യുകയായിരുന്നു. നസ്രുദീൻ ഒരിക്കലും തന്റെ ഭാര്യയുടെ പേരു പറഞ്ഞിട്ടില്ലെന്ന കാര്യം ചങ്ങാതിക്കോർമ്മ വന്നു.
'തന്റെ ഭാര്യയുടെ പേരെന്താ?' അയാൾ ചോദിച്ചു.
'അറിഞ്ഞുകൂടാ.' നസ്രുദീൻ സമ്മതിച്ചു.
'അതു കൊള്ളാം, തന്റെ കല്യാണം കഴിഞ്ഞിട്ടെത്ര കാലമായി?'
'ഇരുപതുകൊല്ലം,' നസ്രുദീൻ പറഞ്ഞു. 'പക്ഷെ അന്നെന്റെ വിചാരം ഈ കല്യാണം അധികകാലം നീണ്ടുനിൽക്കാൻ പോകില്ലെന്നായിരുന്നു; അതിനാൽ ഞാൻ അവളുടെ പേരു പഠിക്കാൻ ശ്രമിച്ചതുമില്ല!'
*

No comments: