Monday, January 18, 2010

കാൾ ക്രാസ്‌(1874-1936)-തുറന്നെഴുത്തുകൾ-1

*
ഞാനും സമൂഹവും തമ്മിൽ എന്തു മനപ്പൊരുത്തമാണെന്നോ: ഞാൻ പറയുന്നതുന്നല്ല അതു കേൾക്കുന്നത്‌, അതു കേൾക്കാനിഷ്ടപ്പെടുന്നതു ഞാൻ പറയാറുമില്ല.
*
പേന കൈയിലെടുക്കുമ്പോൾ അജയ്യനാണു ഞാൻ; കാലമേ, അതോർക്കുക.
*
ഞാനെഴുതുന്നതൊക്കെ രണ്ടുതവണ വായിച്ചുനോക്കണമെന്നു ഞാനപക്ഷിച്ചത്‌ വലിയ ധാർമ്മികരോഷത്തിനിടയാക്കിയിരിക്കുന്നു. അതിന്റെ ആവശ്യമില്ല. അതൊരു തവണ വായിക്കണമെന്നുമല്ലല്ലോ ഞാൻ പറഞ്ഞത്‌.
*
കലയിൽ പ്രധാനം നിങ്ങളുടെ കൈവശം മുട്ടയും എണ്ണയുമുണ്ടായിരിക്കുക എന്നതല്ല, തീയും തവയും ഉണ്ടായിരിക്കുക എന്നതാണ്‌.
*
എത്ര കേമനായൊരു പിയാനോവായനക്കാരൻ; പക്ഷേ അത്താഴം കഴിഞ്ഞ ഒരു ഭദ്രലോകത്തിന്റെ ഏമ്പക്കംവിടലുകളെക്കാളുമുയരത്തിൽ കേൾക്കണമല്ലോ അയാളുടെ വായന.
*
അനേകം കുതിരക്കച്ചവടക്കാർ ഇപ്പോൾ തങ്ങളുടെ പ്രതീക്ഷയർപ്പിക്കുന്നത്‌ പെഗാസസിലാണ്‌.
*
അൽപ്പനെ വിശ്വസിക്കാൻ പറ്റില്ല; അവൻ പ്രശംസിക്കുന്ന ഒരു കലാസൃഷ്ടി നന്നായെന്നും വരാം.
*
ഒരു പൂരണത്തിൽ നിന്നൊരു സമസ്യ ജനിപ്പിക്കാൻ കഴിയുന്നവനേ കലാകാരനാകുന്നുള്ളു.
*
ആശയം ജാരസന്തതിയാണ്‌; അഭിപ്രായം ബൂർഷ്വാസമൂഹം അംഗീകരിക്കുന്നതും.
*
ഒരു കാതിലൂടെ കേട്ട്‌ മറ്റേ കാതിലൂടെ കളയുക: അപ്പോഴും ഇടത്താവളമായി തല മാറുന്നുണ്ടല്ലോ. എന്റെ കാതിൽപ്പെടുന്നത്‌ അതേ കാതിലൂടെത്തന്നെ പുറത്തുപോകണം.
*
പലരും എന്റെ വീക്ഷണങ്ങൾ പങ്കുവയ്ക്കാറുണ്ട്‌; ഞാനൊരിക്കലും അവരുമായി അവ പങ്കുവയ്ക്കാറില്ല.
+
ഒഴിഞ്ഞ തലയിൽ അറിവിനിടം ഏറെയാണ്‌.
*
മതം,സദാചാരം,ദേശസ്നേഹം-എതിർക്കപ്പെടുമ്പോൾ മാത്രം പ്രത്യക്ഷമാകുന്ന വികാരങ്ങളാണവ.
*
കുട്ടിയെ കുളിപ്പിച്ച വെള്ളത്തോടൊപ്പം കുട്ടിയെക്കൂടി എടുത്തുകളയുന്ന പ്രവണതയ്ക്കാണ്‌ സദാചാരം എന്നു പറയുന്നത്‌.
*
ശൈലീസംബന്ധമായ പല പ്രശ്നങ്ങൾക്കും ഞാൻ പരിഹാരം കണ്ടെത്തിയിട്ടുള്ളത്‌ ആദ്യം തല ഉപയോഗിച്ചും പിന്നെ തലയും വാലും നോക്കിയുമാണ്‌.
*
ഒന്നും മനസ്സിലാകാത്ത വാക്കുകൾ വരുന്നത്‌ തങ്ങളെ മനസ്സിലാക്കിക്കുക എന്നതല്ലാതെ മറ്റൊന്നിനും ഭാഷയെ ഉപയോഗപ്പെടുത്താത്തവരിൽ നിന്നാണ്‌.
*
അന്യരുടെ ഭാഷകൾ വശത്താക്കാനേ ഞാൻ ശ്രമിക്കാറുള്ളു. എന്റെ ഭാഷ എന്നെക്കൊണ്ട്‌ അതിനാവശമുള്ളതു നടത്തുന്നുണ്ട്‌.
*
നിങ്ങൾ ഒരു വാക്കിനെ എത്ര സൂക്ഷ്മമായി നോക്കുന്നു, അത്രയകലെ നിന്നാണ്‌ അതു തിരിഞ്ഞു നോക്കുന്നത്‌.
*
ആ എഴുത്തുകാരൻ അത്ര ആഴമുള്ളയാളായതിനാൽ വായനക്കാരനായ എനിക്ക്‌ അയാളുടെ ഉപരിതലത്തിലെത്താൻ തന്നെ ഏറെക്കാലമെടുത്തു.
*
എനിക്കിന്നും തെളിഞ്ഞുകിട്ടാത്ത ഒരു സംഗതിയുണ്ട്‌: ഒരു പാതിമനുഷ്യന്‌ ഒരു മുഴുവരി എഴുതാൻ കഴിയുമെന്നത്‌. ഒരു കഥാപാത്രത്തിന്റെ പൂഴിമണ്ണിൽ ഒരു കൃതി പടുത്തുയർത്താമെന്നത്‌.
*
എന്റെ ശൈലി എന്റെ കാലത്തിന്റെ എല്ലാ ശബ്ദങ്ങളും പിടിച്ചെടുക്കട്ടെ. എന്റെ സമകാലികർക്ക്‌ അതൊരു മനശ്ശല്യമായെന്നുവരാം. പക്ഷേ വരുംതലമുറ ഒരു കടൽച്ചിപ്പി പോലെ അതിനെ കാതോടു ചേർക്കുമ്പോൾ അവർക്കു കേൾക്കാം ഒരു ചെളിക്കടലിന്റെ സംഗീതം.
*
ഒരു പരിചയക്കാരൻ എന്നോടു പറയുകയുണ്ടായി, എന്റെയൊരു ലേഖനം ഉറക്കെ വായിച്ചതു വഴിയാണ്‌ തനിക്കു തന്റെ ഭാര്യയെ കിട്ടിയതെന്ന്. എന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഞാനിതിനെ കണക്കാക്കുന്നു. അങ്ങനെയൊരു ദുരവസ്ഥയിൽ ഞാൻ എത്ര അനായാസം ചെന്നുപെട്ടേനെ.
*
ഉന്മാദത്തിന്റെ കണ്ണാടിയിൽ സ്വന്തം ആത്മാവിനെ കാണുക എന്നതിനെക്കാൾ ഭീതിദമായി മറ്റൊന്നില്ല. സ്വന്തം ശൈലി അന്യന്റെ കൈകളിൽ കാണുന്നതിനെക്കാൾ അധമമായി മറ്റൊന്നില്ല. എന്നെ അനുകരിക്കുക എന്നാൽ എന്നെ ശിക്ഷിക്കുക എന്നുതന്നെ.
*

wikipedia link to Karl Craus

1 comment:

ഉല്ലാസ് said...

കാള്ക്രൌസ്, എന്റെ നമസ്കാരം.