Thursday, January 21, 2010

കാൾ ക്രാസ്‌-തുറന്നെഴുത്തുകൾ-III


*
ഇത്രയധികം പേർ എന്നിൽ കുറ്റം കണ്ടുപിടുക്കുന്നതെന്തു കൊണ്ടാവാം? അവരെന്നെ പ്രശംസിക്കുന്നുവെങ്കിൽക്കൂടി ഞാനവരിൽ കുറ്റം കണ്ടുപിടിക്കുന്നുവെന്നതു തന്നെ.
*
ഒരു ചെയ്തിയെ ചിന്തയാക്കുക എന്നത്‌ എത്ര ദുഷ്കരമാണെന്നോ!
*
എന്റെ ഹാസ്യത്തിലൂടെ ഞാൻ അഗണ്യരായ മനുഷ്യരെ വലിയവരാക്കുന്നു; അങ്ങനെ അവർ എന്റെ ഹാസ്യത്തിനു യോഗ്യരായ ഇരകളുമാകുന്നു. അവർക്കു പിന്നെ എന്നെ കുറ്റം പറയാൻ പറ്റുമോ?
*
എന്നെ മോശക്കാരനാക്കുന്നവൻ എന്നെക്കാൾ ജനപ്രീതി നേടുകയാണ്‌.അത്രയ്ക്കുണ്ട്‌ എന്റെ ജനപ്രീതി.
*
തന്നോടുത്തരവാദിത്വമുള്ളവരാകണമെന്നേ ലോകം നിങ്ങളോടാവശ്യപ്പെടുന്നുള്ളു, അവനവനോടല്ല.
*
മനുഷ്യൻ പറക്കുന്നതല്ല, ഈച്ച പറക്കുന്നതു തന്നെയാണ്‌ എന്റെ കണ്ണിൽ വലിയ അത്ഭുതം.
*
കടമ്പകൾ കടക്കലാണ്‌ കാമവികാരം. ഏറ്റവും പ്രലോഭനീയവും ഏറ്റവും ജനകീയവുമായ കടമ്പയത്രെ, സദാചാരം.
*
കലയും പ്രണയവും ആശ്ലേഷിക്കുന്നത്‌ സുന്ദരമായതിനെയല്ല, ആ ആശ്ലേഷത്താൽ സുന്ദരമാകുന്നതിനെയാണ്‌.
*
കുത്തിയൊഴുകിവന്ന സ്ത്രീയുടെ ലൈംഗികതയെ പുരുഷൻ ചാലുവെട്ടി ഒഴുക്കിയിരിക്കുന്നു. ഇന്നതു കരയെ മുക്കിക്കളയുന്നില്ല, അതിനു വളക്കൂറും നൽകുന്നില്ല.
*
നാരങ്ങാവെള്ളം പോലെയാണ്‌ അവർക്കു സ്ത്രീ. സ്ത്രീകൾക്കും ദാഹിക്കാറുണ്ടെന്ന് അവർ കാണുന്നില്ല.
*
അവൾക്കു പൂർണ്ണത നേടാൻ ഒരു പിശകിന്റെ കുറവേ ഉണ്ടായുള്ളു.
*
കള്ളന്മാരെ വിളിച്ചുവരുത്തുന്ന നായക്കുരയാണ്‌ അസൂയ.
*
മൃഗത്തെപ്പോലെ പെരുമാറിയിട്ട്‌ ഒരുത്തൻ പറയുകയാണ്‌:'മനുഷ്യനാകുമ്പോൾ അങ്ങനെയാണ്‌.'അവനോട്‌ ഒരു മൃഗത്തെപ്പോലെ പെരുമാറിയാൽ അവൻ പറയും:'ഞാനും ഒരു മനുഷ്യനല്ലേ?'
*
തനിക്കു സിഗററ്റു തരാനൊന്നും എന്റെ കൈയിലില്ല, പരോപകാരി പറയുകയാണ്‌. ഇനി തനിക്കു തീ വേണമെന്നാണെങ്കിൽ വന്നോ; എരിയുന്ന ഒരു സിഗററ്റ്‌ എന്റെ ചുണ്ടിൽ ഏതു നേരവും കാണും.
*
എന്റെ നാട്ടിലെ ജളന്മാർ, എന്റെ ധർമ്മബോധത്തെ പരിഹസിക്കുന്നവർ, എന്റെ ഭാഷയെ ദുഷിപ്പിക്കുന്നവർ- ഇവരോട്‌ എന്നെ തളച്ചിടുന്ന സ്നേഹമാണ്‌ ദേശസ്നേഹം.
*
ഒരു തുലഞ്ഞ നിയമം! ഭ്രൂണഹത്യകൾ നടത്താത്തതിന്റെ ദുരന്തഫലങ്ങളാണ്‌ എന്റെ സ്വദേശികൾ മിക്കവരും.
*
മനുഷ്യർ ഇതിലും താഴുമെന്നു കരുതുന്നുണ്ടെങ്കിൽ പിശാചൊരു ശുഭാപ്തിവിശ്വാസക്കാരൻ തന്നെ.
*
വളരെ സാധാരണമായ ഒരു രോഗമാണ്‌ രോഗനിർണ്ണയം.
*
സ്വന്തം അച്ഛന്റെ കുമ്പസാരം കേൾക്കാൻ ദാഹിക്കുന്ന ഒരു വികാരിയച്ചനാണ്‌ സൈക്കോ അനലിസ്റ്റ്‌.
*
ചിന്തയുടെ മാതാവാണു ഭാഷ, അതിന്റെ കൈയാളല്ല.
*
ഉള്ളടക്കം കൊണ്ടു ജീവിക്കുന്നത്‌ ഉള്ളടക്കം കൊണ്ടു തന്നെ മരിക്കുന്നു. ഭാഷയാൽ ജീവിക്കുന്നത്‌ ഭാഷയിൽ ജീവിക്കുകയും ചെയ്യുന്നു.
*
തേവിടിശ്ശിയെ കന്യകയാക്കിയെടുത്തതാണ്‌ എന്റെ ഭാഷ.
*
ചിലർ എഴുന്നതെന്തുകൊണ്ടാണ്‌? എഴുതാതിരിക്കാനുള്ള സ്വഭാവഗുണം അവർക്കില്ലാത്തതു കൊണ്ടുതന്നെ.
*
വാക്കുംഅർത്ഥവും- ആ ബന്ധം ഒന്നു മാത്രമായിരുന്നു എന്റെ ജീവിതാന്വേഷണം.
*
നായ ആദ്യം മണത്തുനോക്കും, പിന്നെ കാലു പൊക്കും; ആ ഔചിത്യമില്ലായ്മയ്ക്ക്‌ നാം വിരോധമൊന്നും പറയുന്നില്ല. പക്ഷേ എഴുത്തുകാരൻ ആദ്യം വായിക്കുകയും പിന്നെ എഴുതുകയും ചെയ്യുന്നത്‌ ദയനീയം തന്നെ.
*
സമയമില്ലാത്തവരെ നമുക്കു പുച്ഛിക്കാം; പണിയില്ലാത്തവരോടു സഹതാപവുമാകാം. പക്ഷേ പണിയെടുക്കാൻ സമയമില്ലാത്തവർ-അവർ നമ്മുടെ അസൂയയ്ക്കു പാത്രമാകേണ്ടവർ തന്നെ!
*
ആ പ്രണയബന്ധം കൊണ്ടു ഫലമൊന്നും ഉണ്ടായില്ലെന്നല്ല. അയാൾ ഒരു കൃതിയെഴുതി ലോകത്തിനു നൽകി.
*
ഇന്നത്തെ സാഹിത്യം രോഗികൾ തന്നെ എഴുതിയ കുറിപ്പടികളാണ്‌.
*
എല്ലാ എഴുത്തുകാരെയും,നല്ലവരെയും മോശക്കാരെയും നിങ്ങൾ രണ്ടുതവണ വായിക്കണം. ആദ്യത്തെ കൂട്ടരെ നിങ്ങൾ തിരിച്ചറിയും, രണ്ടാമത്തവരുടെ മുഖംമൂടികൾ നിങ്ങൾക്കു കണ്ടെടുക്കുകയും ചെയ്യാം.
*
ഇത്രയധികം വായിക്കാതിരിക്കാനുള്ള സമയം എവിടുന്നു കിട്ടി എന്നാണെന്റെ അത്ഭുതം.
*
മരത്തലയൻ ചെളിത്തലയൻ കൂടിയാവുമ്പോൾ ആഴമുണ്ടെന്നു തോന്നാം.
*
ജീവിതത്തെ ചെറുക്കാനാവശ്യമായതിലേറെ പഠിക്കുകയുമരുത്‌.

No comments: