Sunday, January 3, 2010

ബോദ്‌ലെയർ-കാമുകിമാരുടെ ചിത്രങ്ങൾ

Baudelaire-Gustave_Courbet_033

ആണുങ്ങൾക്കുള്ള ഒരു ബൂദ്വാറിൽ-എന്നു പറഞ്ഞാൽ ഒരു ചൂതാട്ടക്ലബ്ബിനോടു ചേർന്ന് പുകവലിക്കാർക്കായി മാറ്റി വച്ച മുറിയിൽ- വർത്തമാനവും പുകവലിയുമായി സമയം കഴിക്കുകയാണ്‌ നാലു പേർ. കൃത്യമായി ചെറുപ്പക്കാ രെന്നോ വൃദ്ധന്മാരെന്നോ, സുന്ദരന്മാരെന്നോ വിരൂപന്മാരെന്നോ പറയാനാവാത്തവർ. പക്ഷേ പ്രായമേതുമാകട്ടെ, സുഖങ്ങൾ പയറ്റിത്തെളിഞ്ഞവരുടെ ആ മുദ്ര അവരിൽ വീണുകിടപ്പുണ്ടായിരുന്നു; ഇന്നതെന്നു പറയാനാവാത്ത എന്തോ ഒന്ന്, വിരക്തിയും പുച്ഛവും കലർന്ന ആ വിഷാദഭാവം തുറന്നുപ്രഖ്യാപിക്കുകയാണ്‌:'ഞങ്ങൾ ജീവിതം ജീവിച്ചുകഴിഞ്ഞു; ഞങ്ങൾക്കിനി വേണ്ടത്‌ സ്നേഹിക്കാനും ആരാധിക്കാനും പറ്റിയതെന്തെങ്കിലുമാണ്‌.'

കൂട്ടത്തിലൊരാൾ സംഭാഷണത്തിന്റെ ഗതി സ്ത്രീവിഷയത്തിലേക്കു തിരിച്ചുവിട്ടു. അവരെക്കുറിച്ച്‌ ഒന്നും മിണ്ടാതിരി ക്കുകയാവും ചിന്തിക്കുന്നവർ ചെയ്യുക; എന്നാൽ ഒന്നുരണ്ടു ഗ്ലാസ്സ്‌ അകത്തുചെന്നുകഴിഞ്ഞാൽപ്പിന്നെ കൊച്ചുവർത്ത മാനത്തിലേർപ്പെടാൻ വിരോധമില്ലാത്ത ചില മിടുക്കന്മാരുണ്ടല്ലോ. അങ്ങനെയുള്ള അവസരങ്ങളിൽ നൃത്തസംഗീ തത്തിനു കാതുകൊടുക്കുമ്പോലെയാണു നാം അതു കേട്ടിരിക്കുക.

'ഓരോ മനുഷ്യനും,' ഒരാൾ പറയുകയായിരുന്നു,'ഒരു മാലാഖക്കാലമുണ്ട്‌; ഒരു വനദേവതയെ കിട്ടിയില്ലെങ്കിൽ ഒരോക്കുമരത്തെച്ചെന്നു പുണരുന്ന കാലമാണത്‌. പ്രണയത്തിന്റെ ആദ്യഘട്ടം. രണ്ടാമത്തെ ഘട്ടത്തിൽ നമ്മൾ തെരഞ്ഞെടുപ്പു തുടങ്ങുന്നു. ആലോചിച്ചു തീരുമാനിക്കാൻ കഴിയുക എന്നാൽത്തന്നെ തളർച്ചയുടെ ഒരു ലക്ഷണ മാണ്‌. സൗന്ദര്യത്തെത്തേടി മിനക്കെട്ടിറങ്ങുകയാണു നാം. എന്റെ കാര്യത്തിലാകട്ടെ, ചങ്ങാതിമാരെ, നിർണ്ണായ കമായ മൂന്നാം ഘട്ടത്തിലെത്തിനിൽക്കുകയാണു ഞാനെന്ന് അഭിമാനത്തോടെ പറയട്ടെ; ഇനിയെന്നെ തൃപ്തനാ ക്കാൻ പട്ടും പരിമളവും മറ്റും സ്വാദിഷ്ടമാക്കാത്ത വെറും സൗന്ദര്യം പോരാ. അജ്ഞാതമായ ഒരാനന്ദത്തിനു വേണ്ടി ചിലനേരം ഞാൻ കൊതിച്ചുപോകാറുണ്ടെന്നും ഞാൻ സമ്മതിക്കട്ടെ: പരമശാന്തിയുടേതായ നാലാമതൊരു ഘട്ടം. പക്ഷേ ആ മാലാഖക്കാലമൊഴിവാക്കിയാൽ എന്റെ ജീവിതകാലം മൊത്തം നമ്മെ ദേഷ്യം പിടിപ്പിക്കുന്ന ആ മൂഢത, സ്ത്രീകൾക്കു പൊതുവായിട്ടുള്ള ആ ശരാശരിമട്ടിനെക്കുറിച്ച്‌ മറ്റാരെക്കാളും ബോധവാനായിരുന്നു ഞാൻ. അവയുടെ ആർജ്ജവം ഒന്നുകൊണ്ടുമാത്രം മൃഗങ്ങളെ എനിക്കിഷ്ടമാണ്‌. എന്റെ ഒടുവിലത്തെ സംബന്ധക്കാരി എന്നെ എന്തൊക്കെ അനുഭവിപ്പിച്ചുവെന്ന് ഒന്നു കേട്ടുനോക്കൂ.

'ഒരു രാജകുടുംബാംഗത്തിന്റെ ജാരസന്തതിയായിരുന്നു അവൾ. സുന്ദരിയായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ: അല്ലെങ്കിൽപ്പിന്നെ ഞാൻ അവളുടെ പിന്നാലെ പോകുമോ? പക്ഷേ മര്യാദയില്ലാത്തതും ലക്ഷണം കെട്ടതുമായ ഒരാഗ്രഹം കൊണ്ട്‌ അവൾ ആ മഹത്തായ ഗുണത്തെ കെടുത്തിക്കളഞ്ഞു. എപ്പോഴും പുരുഷന്റെ ഭാഗം താനെടു ക്കുമെന്നു വാശി പിടിക്കുന്ന ഒരു പെണ്ണായിരുന്നു അവൾ. 'നിങ്ങളൊരാണാണോ! ഹാ, ഞാനൊരാണായിരുന്നെ ങ്കിൽ! നമ്മളിൽ ആണെന്നു പറയേണ്ടതെന്നെയാണ്‌!' ഗാനങ്ങൾ മാത്രം ചിറകു മുളച്ചുയരണമെന്നു ഞാനാശിച്ച ആ വായിൽ നിന്നുയർന്നത്‌ അസഹ്യമായ ഈ പല്ലവികളായിരുന്നു. ഞാനിഷ്ടപ്പെടുന്ന ഒരു പുസ്തകത്തെയോ കവിത യെയോ ഒപ്പേറയോ കുറിച്ച്‌ എന്തെങ്കിലുമൊന്ന് എന്റെ വായിൽ നിന്നു പുറത്തു ചാടിയാലാകട്ടെ, എടുത്തടിച്ച പോലെ വരും ഉടനേ അവളുടെ മറുപടി:'അതത്രയ്ക്കങ്ങു കേമമാണോ? അല്ലെങ്കിലും നല്ലതു കണ്ടാൽ നിങ്ങൾ ക്കുണ്ടോ മനസ്സിലാകുന്നു!' എന്നിട്ടവൾ അതിൽപ്പിടിച്ചു തർക്കിക്കാൻ തുടങ്ങും.

‘പിന്നീട്‌ പെട്ടെന്നൊരു ദിവസം അവൾ രസതന്ത്രം പഠിക്കാൻ തീരുമാനിച്ചു; അതോടെ എന്റെയും അവളുടെയും ചുണ്ടുകൾക്കിടയിൽ ചില്ലു കൊണ്ടൊരു മുഖാവരണം വന്നുവീണു. ഒപ്പം പെട്ടെന്നു മുഷിയുന്ന ഒരു പ്രകൃതവും. വല്ല പ്പോഴും ഞാൻ അവളെയൊന്നു പ്രേമപൂർവ്വം അമർത്തിത്തൊട്ടാൽ ഉടനേയവൾ ചീറിപ്പുളയും, അനാഘ്രാതപുഷ്പ മായ തന്നെ ആരോ കശക്കിയെറിയാൻ ചെല്ലുന്നപോലെ...'

'സംഗതി എങ്ങനെ അവസാനിച്ചു?' കേട്ടിരുന്നവരിൽ ഒരാൾ ചോദിച്ചു.'തനിക്കിത്ര ക്ഷമയുണ്ടെന്ന് എനിക്കറിയില്ലാ യിരുന്നു.'

'രോഗത്തോടൊപ്പം അതിനുള്ള മരുന്നും ദൈവം കൊടുത്തയക്കുമല്ലോ,' അയാൾ പറഞ്ഞു.' ഒരു ദിവസം ഞാൻ കാണുമ്പോൾ നമ്മുടെ ആ മിനർവ്വ, ആദർശബലത്തിനു ദാഹിക്കുന്നവൾ, എന്റെ വേലക്കാരനുമായി അത്ര പന്തി യല്ലാത്തൊരു കിടപ്പിലാണ്‌. രണ്ട്പേരെയും മോശക്കാരാക്കേണ്ടെന്നു കരുതി ഞാൻ മാറിപ്പോയി. അന്നു വൈകു ന്നേരം ശമ്പളബാക്കിയും കൊടുത്ത്‌ രണ്ടിനെയും ഞാൻ പറഞ്ഞയക്കുകയും ചെയ്തു.'

'എന്റെ കാര്യം പറയാനാണെങ്കിൽ' നേരത്തെ ചോദിച്ചയാൾ പറഞ്ഞു,'എനിക്കെന്നെത്തന്നെയേ പഴിക്കാനുള്ളു. ആനന്ദം എന്നോടൊപ്പം പാർക്കാൻ വന്നു, പക്ഷേ ഞാനതു കാണാതെപോയി. വളരെക്കാലം മുമ്പല്ല, വിധി എന്റെ പേർക്കൊരു സ്ത്രീയെ അയച്ചുതന്നു; അത്രയ്ക്കോമനയായ, വിധേയയായ, സമർപ്പിതയായ ഒരു ജീവി; അമിതോ ത്സാഹം കാട്ടാതെതന്നെ സദാ സന്നദ്ധയായവൾ. 'നിങ്ങൾക്കിഷ്ടമല്ലേ, എനിക്കും സമ്മതമാണ്‌' അതായിരുന്നു അവളുടെ സ്ഥിരം പല്ലവ്‌ഇ. ആ മതിലിലോ ഈ സോഫയിലോ ഒന്നിടിച്ചുനോക്കൂ, ഏറ്റവും തീവ്രമായ സന്ദർഭ ത്തിലും അവളുടെ ചുണ്ടിൽ നിന്നുയർന്നതിനേക്കാൾ നിശ്വാസങ്ങൾ അവയിൽ നിന്നു പുറത്തുവരും. ഒരുകൊല്ലത്തെ ഒരുമിച്ചുതാമസത്തിനു ശേഷം അവൾ കുമ്പസാരിച്ചു താനിതേവരെ സുഖമറിഞ്ഞിട്ടില്ലെന്ന്. ഒരാൾ മാത്രം പോരാ ടുന്ന ആ ദ്വന്ദ്വയുദ്ധത്തിൽ എനിക്കു മടുപ്പായി; അവൾ ആരെയോ വിവാഹം കഴിക്കുകയും ചെയ്തു. പിന്നൊരിക്കൽ അവളെയൊന്നു കാണാൻ തോന്നി ഞാൻ ചെല്ലുമ്പോൾ ഭംഗിയുള്ള ആറു മക്കളെ കാട്ടി അവൾ പറയുകയാണ്‌:'എ ന്താ സുഹൃത്തേ, നിങ്ങളുടെ കാമുകിയെപ്പോലെ കന്യകയാണ്‌ ഈ ഭാര്യയും!' അവൾക്കൊരു മാറ്റവും വന്നിട്ടില്ല. ചിലപ്പോൾ എനിക്കൊരു നഷടബോധം തോന്നാറുണ്ട്‌; ഞാനവളെ വിവാഹം കഴിക്കേണ്ടതായിരുന്നു.'

മറ്റുള്ളവർ ചിരിച്ചു; മൂന്നാമത്തെയാളുടെ ഊഴമായി:

'സുഹൃത്തുക്കളേ, നിങ്ങൾ ഒരുപക്ഷേ അവഗണിച്ചിരിക്കാവുന്ന ചില സന്തോഷങ്ങൾ ഞാനറിഞ്ഞിട്ടുണ്ട്‌. പ്രണയ ത്തിലെ ഹാസ്യഭാവത്തെക്കുറിച്ചാണു ഞാൻ പറയുന്നത്‌; ആദരവു പിടിച്ചുപറ്റുന്നതുമാണത്‌. നിങ്ങളിരുവരും നിങ്ങ ളുടെ കാമുകിമാരെ എന്തുമാത്രം വെറുക്കുകയോ സ്നേഹിക്കുകയോ ചെയ്തുവോ, അതിലുമെത്രയോ അധികമായി രുന്നു എനിക്ക്‌ എന്റെ ഒടുവിലത്തെ കാമുകിയോടുള്ള ആരാധന എന്നാണെന്റെ വിശ്വാസം. ആ കണക്കിനായിരുന്നു മറ്റുള്ളവർക്കും അവളോടുള്ള ആരാധന. ഞങ്ങൾ ഒരു ഹോട്ടലിൽ ചെന്നുകയറിയാൽ ആളുകൾ തീറ്റ നിർത്തി അവ ളെയും തുറിച്ചുനോക്കി ഇരുപ്പാകും. വെയിറ്റർമാരും കൗണ്ടറിലെ സ്ത്രീകളും വരെ തങ്ങളുടെ ജോലി മറന്നിട്ട്‌ ആ പകരുന്ന നിർവൃതിക്കടിമകളാകും. എന്തിനു പറയുന്നു, ഒരു ജീവൽപ്രതിഭാസവുമായി അടുത്ത ബന്ധത്തിലായിരുന്നു കുറേക്കാലത്തേക്ക്‌ എന്റെ ജീവിതം. അവൾ തിന്നുകയും ചവയ്ക്കുകയും കടിക്കുകയും വിഴുങ്ങുകയും ഇറക്കുകയും ചെയ്യുന്നത്‌ ലോകത്തൊരിക്കലും കാണാത്ത മാതിരി അത്ര ലാഘവത്തോടെയും അലക്ഷ്യമായിട്ടുമായിരുന്നു. ഏറെ ക്കാലം അവളെന്നെ ഒരു ഹർഷമൂർച്ചയിൽ തളച്ചിട്ടു. 'എനിക്കു വിശക്കുന്നു!' എന്നു പറയാൻ മാധുര്യമൂറുന്നതും സ്വപ്ന ത്തിലെന്നപോലെയും ഇംഗ്ലീഷുമട്ടിലുള്ളതും കാൽപനികവുമായ ഒരു രീതി അവൾക്കുണ്ടായിരുന്നു. ഈ ലോകത്തെ ഏറ്റവും മനോഹരമായ പല്ലുകൾ പുറത്തു കാണിച്ചുകൊണ്ട്‌ രാത്രിയും പകലും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കും അവൾ. ഒരേസമയം നിങ്ങളുടെ മനസ്സിളക്കുന്നതും നിങ്ങളെ ആഹ്ലാദിപ്പിക്കുന്നതുമായിരുന്നു അത്‌. എനിക്കു വേണ മെങ്കിൽ വിശപ്പടങ്ങാത്ത സത്വം എന്ന പേരുമിട്ട്‌ ഉത്സവപ്പറമ്പുകളിൽ അവളെക്കൊണ്ടുപോയി പ്രദർശിപ്പിച്ച്‌ പണം വാരാമായിരുന്നു. ഞാനവൾക്ക്‌ വേണ്ടതെല്ലാം കൊടുത്തുപോന്നു; എന്നിട്ടും അവൾ എന്നെ വിട്ടുപോയി...'

'വല്ല പലചരക്കുകാരന്റെയും കൂടെ പോയിക്കാണും, അങ്ങനെയല്ലേ?'

'എന്നുവേണമെങ്കിൽ പറയാം,മിലിട്ടറിയിലെ ഒരു ഡിപ്പോക്ലർക്ക്‌ തനിക്കു മാത്രമറിയാവുന്ന ഏതോ മന്ത്രവിദ്യയുടെ സഹായത്താൽ കുറേ പട്ടാളക്കാരുടെ റേഷൻ കൊണ്ട്‌ ആ പാവം പെണ്ണിന്റെ വിശപ്പടക്കിക്കാണണം. എന്നാ ണെന്റെ തോന്നൽ.'

'എന്റെ കാര്യം പറയാനാണെങ്കിൽ,'നാലാമത്തെയാൾ പറഞ്ഞു,'സ്ത്രീകളുടെ താൻപ്രമാണിത്തം എന്നു പൊതുവേ പറയാറുള്ളതിനു വിരുദ്ധമായ തരത്തിൽപ്പെട്ട കൊടിയ ദുരിതങ്ങളാണ്‌ എനിക്കനുഭവിക്കേണ്ടിവന്നത്‌. സുഖങ്ങൾ ഏറെയനുഭവിച്ച പുരുഷന്മാരേ, സ്വന്തം പെണ്ണുങ്ങളുടെ ദൗർബല്യങ്ങളെക്കുറിച്ചു പരാതിപ്പെടുന്നത്‌ നീതിയല്ലെന്നേ ഞാൻ പറയൂ!'

പ്രസന്നവും അക്ഷോഭ്യവുമായ മുഖഭാവമുള്ള ഒരാളാണ്‌ ഗൗരവം മുറ്റിയ സ്വരത്തിൽ ഇങ്ങനെ പറഞ്ഞത്‌. ഒരു വികാരിയച്ചന്റേതെന്നു പറയാവുന്ന ആ മുഖത്തെ തെളിഞ്ഞ രണ്ടു നരയൻകണ്ണുകൾ നിരുന്മേഷമായി തിളക്കു ന്നുണ്ട്‌; ആ കണ്ണുകളുടെ നോട്ടങ്ങൾ പറയുകയാണ്‌:'അതു നടക്കട്ടെ!' അല്ലെങ്കിൽ 'നിങ്ങളതു ചെയ്യണം!' അതുമ ല്ലെങ്കിൽ 'ഞാൻ മാപ്പു കൊടുക്കില്ല!' എന്നുവരെ.

'മനസ്സടക്കമില്ലാത്ത ജീ, ചങ്കുറപ്പില്ലാത്തവരായ നിങ്ങൾ രണ്ടുപേർ കേ,ജേ- എനിക്കറിയാവുന്ന ഒരു സ്ത്രീയുമായി ബന്ധപ്പെടാൻ നിങ്ങൾക്കിടവന്നിരുന്നെങ്കിൽ നിങ്ങൾ ഒന്നുകിൽ ഇതിനകം ഒളിച്ചോടിയിരിക്കും അല്ലെങ്കിൽ ജീവൻ വെടിഞ്ഞിരിക്കും. ഞാൻ പക്ഷേ അതിജീവിച്ചു, അതല്ലേ ഞാനിപ്പോൾ നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്‌. അറി ഞ്ഞോ അറിയാതെയോ ഒരു തെറ്റും വരുത്താത്ത ഒരു സ്ത്രീയെ ഒന്നു സങ്കൽപ്പിച്ചു നോക്കൂ; നിങ്ങളുടെ മനസ്സിടി ക്കുന്ന ഒരു സ്വഭാവനൈർമ്മല്യം, പകിട്ടും നാടകവുമൊന്നുമില്ലാത്ത ഒരു വിധേയത്വം, ദുർബലമല്ലാത്ത ഒരു സൗമ്യത, ഹിംസാത്മകമല്ലാത്ത ഒരൂർജ്ജം ഇതൊക്കെയുള്ള ഒരു സ്ത്രീയെ ഒന്നു മനസ്സിൽ കണ്ടുനോക്കൂ. എന്റെ പ്രണയത്തിന്റെ കഥ നിർമ്മലവും തേച്ചുവിളക്കിയതുമായ ഒരു കണ്ണാടിയുടെ പ്രതലത്തിലൂടെയുള്ള അന്തമറ്റ യാത്ര യായിരുന്നു; തലതിരിക്കുന്ന രീതിയിൽ ഏകതാനമായിരുന്നു അത്‌. സ്വന്തം മനഃസാക്ഷിയുടെ കൃത്യതയോടെ എന്റെ വികാരങ്ങളും ചേഷ്ടകളും അതിൽ പ്രതിഫലിച്ചു; അതുകൊണ്ടെന്താ, എന്നെ വിട്ടുപിരിയാത്ത ആ ബാധയുടെ സത്വരശകാരത്തിനു കാരണമാകുമെന്നു പേടിച്ച്‌ യുക്തിക്കു നിരക്കാത്ത ഒരു ചിന്തയിലോ ചെയ്തിയിലോ മുഴുകാനും എനിക്കു സാധ്യമായിരുന്നില്ല. പ്രേമം എനിക്കൊരു ശിക്ഷണമായിത്തോന്നി. എന്തൊക്കെ അസംബന്ധങ്ങൾ ചെയ്യുന്നതിൽ നിന്ന് അവളെന്നെ തടഞ്ഞിരിക്കുന്നു-ചെയ്യേണ്ടതായിരുന്നുവെന്ന് ഞാനിപ്പോൾ ഖേദിക്കുന്നവ! എന്റെ ഹിതത്തിനെതിരായി എത്രയോ കടങ്ങൾ അവൾ എന്നെക്കൊണ്ടു വീട്ടിച്ചിരിക്കുന്നു! സ്വന്തം മണ്ടത്തരം കാരണം എനിക്കു ലഭിച്ചേക്കുമായിരുന്ന സകല പ്രയോജനങ്ങളും അവളെനിക്കു നിഷേധിച്ചുകളഞ്ഞു. വികാര ശൂന്യവും അലംഘ്യവുമായ നിയമങ്ങൾ കൊണ്ട്‌ അവളെന്റെ ചാപല്യങ്ങൾക്കു തടയിട്ടു. അതുമല്ല ഭീകരം, അപകടം തരണം ചെയ്തുകഴിഞ്ഞാൽ ഒരു നന്ദിവാക്കു പോലും അവൾ എന്നിൽ നിന്നു പ്രതീക്ഷിക്കുകയുമില്ല! അവളുടെ തൊണ്ടയ്ക്കു കയറിപ്പിടിച്ചിട്ട്‌ അലറാൻ എത്രതവണ ഓങ്ങിയിട്ടുള്ളതാണെന്നോ ഞാൻ:' അൽപമൊന്നപൂർണ്ണ യാകെടീ,നികൃഷ്ടേ! മനസ്വാസ്ഥ്യത്തോടെ, ദേഷ്യം പിടിക്കാതെ ഞാൻ നിന്നെയൊന്നു പ്രേമിച്ചോട്ടെ!'ഏറെ വർഷങ്ങൾ ഹൃദയം നിറയെ വെറുപ്പുമായി ഞാനവളെ ആരാധനയോടെ കൊണ്ടുനടന്നു. പക്ഷെ ഒടുവിൽ മരിച്ചതു ഞാനല്ല!'

'ഹൊ,' മറ്റുള്ളവർ ചോദിച്ചു,'അപ്പോൾ അവൾ മരിച്ചോ?'

'ഉവ്വ്‌! അതങ്ങനെ അധികകാലം മുന്നോട്ടു പോകാൻ കഴിയുമായിരുന്നില്ല. പ്രണയം എന്നെ സംബന്ധിച്ചിട ത്തോളം ഞെരിക്കുന്നൊരു പേക്കിനാവായി മാറിയിരുന്നു. രാഷ്ട്രീയക്കാർ പറയാറുള്ളപോലെ വിജയം അല്ലെങ്കിൽ മരണം,അതായിരുന്നു തെരഞ്ഞെടുക്കാനായി വിധി എനിക്കു വച്ചുനീട്ടിയത്‌. ഒരുദിവസം രാത്രിയിൽ കാട്ടിലൂടെ നട ക്കുമ്പോൾ,,,കുളത്തിനരികിൽ വച്ച്‌...ആകാശത്തിന്റെ സൗമ്യതയെ കണ്ണുകളിലാവാഹിച്ച്‌ അവൾ,നരകം തിള യ്ക്കുന്ന നെഞ്ചുമായി ഞാൻ...വിഷാദം നിറഞ്ഞ ഒരു നടത്തയും കഴിഞ്ഞ്‌ ഞങ്ങൾ മടങ്ങുമ്പോൾ...'

'എന്ത്‌!'

'അതെന്താ!'

'താനെന്താ പറയുന്നത്‌!'

'അതൊഴിവാക്കാൻ പറ്റില്ലായിരുന്നു. പിഴ വരുത്താത്ത ഒരു വേലക്കാരിയെ തല്ലാനോ,അധിക്ഷേപിക്കാനോ, പിരി ച്ചുവിടാനോ എന്റെ നീതിബോധം അനുവദിക്കില്ല. അതേസമയം ആ നീതിബോധവും ഈ ജീവി എന്നിലുളവാക്കിയ ഉൾക്കിടിലവും തമ്മിൽ പൊരുത്തപ്പെടുത്തേണ്ടതായുമിരുന്നു. അവളോട്‌ ഒരപമര്യാദയും കാണിക്കാതെ ആ സത്വ ത്തിന്റെ ശല്യം തീർക്കുക. അത്രയ്ക്കു പരിപൂർണ്ണയായ സ്ഥിതിയ്ക്ക്‌ ഞാനവളെ പിന്നെന്തു ചെയ്യണം?'

മറ്റു മൂന്നുപേരും നിശ്ചയം പോരാത്തതും അൽപം മന്ദിച്ചതുമായ ഒരു ഭാവത്തോടെ അയാളെ നോക്കി; തങ്ങൾക്കതു ശരിക്കു മനസ്സിലായില്ലെന്ന പോലെ; എത്ര ബോധ്യം വരുന്ന രിതിയിലാണു സംഗതി വിശദീകരിച്ചതെങ്കിൽക്കൂടി അത്രയും പരുഷമായ ഒരു ചെയ്തിക്കു ത്രാണിയുള്ളവരാണു തങ്ങളെന്ന് തങ്ങൾ സ്വയം കരുതുന്നില്ലെന്നു പര സ്പരം ഉള്ളിൽ ഏറ്റുപറയുന്നപോലെ.

പിന്നെയവർ വീണ്ടും കുപ്പികൾ വരുത്തി-ജീവിതത്തെ നിർദ്ദയം വരിഞ്ഞുമുറുക്കുന്ന കാലത്തെ കൊല്ലാൻ,അത്രമേൽ മന്ദഗതിയായ ജീവിതത്തെ വേഗപ്പെടുത്താൻ.

1 comment:

അരുണ്‍ said...

ഹൊ


ഇപ്പോള്‍ ഈ കമന്റ് ബോക്സില്‍ ഇടാന്‍ പാടില്ലാത്ത ഒന്നേ എനിക്കുള്ളൂ

ഒരു സ്മൈലി

:-)