Sunday, January 17, 2010

റുബേൻ ദാരിയോ-തോൽച്ചുരുണ


File:Fra Angelico 027.jpg

 

നമ്മുടെ നാഥനായ യേശുക്രിസ്തുവിന്റെ പാർശ്വം മുറിപ്പെടുത്തിയതിന്റെ ശേഷം കൈയിൽ കുന്തവുമായി ലോംഗിനസ്‌ പാഞ്ഞുപോയതിൽപ്പിന്നെ കാൽവരിയിൽ വിഷാദത്തിന്റെ മുഹൂർത്തമായി; പാവനമായ വ്യഥയ്ക്കു തുടക്കമായതാ മുഹൂർത്തത്തിൽ.

ഊഷരമായ കുന്നിൻമേൽ മൂന്നു കുരിശുകൾ നിഴൽ വീഴ്ത്തി. ബലിയ്ക്കു സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയ പുരുഷാരം നഗരത്തിലേക്കു മടങ്ങുകയായിരുന്നു. ഉന്നതനായി, ഏകാകിയായി ക്രിസ്തുയേശു,ബലിയായ ദിവ്യപ്രേമത്തിന്റെ ലില്ലിപ്പൂ,ചോര വാർന്ന്, വിളർത്ത്‌ കുരിശിൽ തൂങ്ങിക്കിടന്നു.

അവന്റെ പിണഞ്ഞ ചുവടുകൾക്കരികിൽ മഗ്ദലനമറിയം,പ്രേമവതിയായവൾ,മുടിയഴിഞ്ഞുലഞ്ഞ്‌ കൈത്തലങ്ങളിൽ മുഖമമർത്തുന്നു. മാതൃസ്നേഹത്തോടെ വിലപിക്കുകയായിരുന്നു മേരി.

ശേഷം, ക്ഷണികമായ ഒരു സന്ധ്യ രാത്രിയുടെ ഇരുണ്ട വാഹനത്തിന്റെ വരവറിയിച്ചു. അന്തിത്തെന്നലിൽ ജറുസലെം മിന്നിത്തെളിഞ്ഞു.

ലോംഗിനസിന്റെ ചുവടുകൾ വേഗമേറിയവയായിരുന്നു. അവൻ വലതുകൈയിലേന്തിയിരുന്ന കുന്തത്തിന്റെ മുനയിൽ ഒരു താരത്തിന്റെ തെളിഞ്ഞ രക്തം പോലെന്തോ പ്രകാശിച്ചിരുന്നു.

അന്ധനായ ഒരു മനുഷ്യൻ സൂര്യവെളിച്ചത്തിന്റെ ആഹ്ലാദം വീണ്ടെടുത്തിരിക്കുന്നു.

തിരുമുറിവിലെ പുണ്യതീർത്ഥം വെളിച്ചത്തിന്റെ കോയ്മയെ തടുത്തിട്ട നിഴലുകളെയാകെ അവന്റെയാത്മാവിൽ നിന്നു കഴുകിക്കളഞ്ഞിരിക്കുന്നു.

അവൻ അന്ധനായിക്കിടന്ന വീടിന്റെ വാതിൽക്കൽ ഗംഭീരനായ ഒരു ദേവദൂതൻ ചിറകുകൾ വിടർത്തി, കൈകളുയർത്തി നിൽക്കുന്നു.

ലോംഗിനസ്‌, ലോംഗിനസ്‌! അന്നാൾ മുതൽ നിന്റെ കുന്തമുന മനുഷ്യനു പെരുതായ നന്മയായിരിക്കുന്നുവല്ലോ. അതു മുറിപ്പെടുത്തിയ ആത്മാവിൽ വിശ്വാസത്തിന്റെ സ്വർഗ്ഗീയവ്യാധി പകരുകയും ചെയ്തുവല്ലോ.

അതിനാലല്ലോ ശൗൽ ഇടിനാദം കേൾക്കാനിടവന്നു, പഴ്സീഫൽ നന്മ നിറഞ്ഞവനുമായി.

അക്കൽദാമയിൽ യൂദാ ജീവനെടുത്ത അതേ മുഹൂർത്തത്തിൽ ലോംഗിനസിന്റെ കുന്തത്തിൽ ആദർശത്തിന്റെ പൂ വിടരുകയും ചെയ്തു.

ഈ രണ്ടു രൂപങ്ങൾ മനുഷ്യന്റെ കണ്ണുകളിൽ നിത്യത വരിച്ചിരിക്കുന്നു.

ദൈവവരത്തിന്റെ ആയുധത്തെത്തള്ളി വഞ്ചകന്റെ കുരുക്കിനെ ആരു കൈക്കൊള്ളും?

 

WikiPedia link to St.Longinus

Painting-Fresco by Fra Angelico-1387

No comments: