Sunday, January 31, 2010

നെരൂദ- ലജ്ജ

File:Neruda Argentina.jpg

ഞാനെന്നൊരാളുണ്ടെന്ന്
ഞാനായിട്ടറിയുമായിരുന്നില്ലെനിക്ക്‌;
ജീവിക്കാൻ, ജീവിച്ചുപോകാൻ
ഉറപ്പില്ലാതെ ജീവിച്ചു ഞാൻ.
എന്നെക്കാണരുതാരും,
ഞാനുണ്ടെന്നറിയരുതാരും.
വിളറി ഞാൻ, മെലിഞ്ഞു ഞാൻ,
ശ്രദ്ധ നിൽക്കാതെയായി ഞാൻ.
എന്നൊച്ച കേട്ടാരുമറിയരുതെന്നെ,
മിണ്ടാനേ പോയില്ല ഞാനതിനാൽ;
എന്നെക്കണ്ടാരെന്നറിയരുതാരും,
കൺവെട്ടത്തു പോയില്ല ഞാനതിനാൽ.
ഒരു നിഴൽ പമ്മിപ്പോകുമ്പോലെ
ചുമരോരം പറ്റി നടന്നു ഞാൻ.

ചെമ്പിച്ച മേച്ചിലോടിൽ,പുകയിൽ
മറഞ്ഞുനിൽക്കാൻ മോഹിച്ചു ഞാൻ:
എനിക്കവിടെ നിൽക്കണം,
എന്നാലാരും കാണാതെ,
എങ്ങും പോയിക്കൂടണം,
എന്നാലകലം വയ്ക്കണം.
വസന്തത്തിന്റെ താളത്തിൽ
ഇന്നതല്ലാത്ത ഞാനിനെ
തൊടുത്തുവയ്ക്കാൻ കൊതിച്ചു ഞാൻ.

ഒരു പെൺകുട്ടിയുടെ മുഖം,
ഒരോറഞ്ചിന്നർദ്ധഗോളങ്ങൾ പോലെ
പകലിനെ നെടുകേ പകുക്കുന്ന
ഒരു ചിരിയുടെ ശുദ്ധവിസ്മയം-
കാതരനായി, നിർവ്വീര്യനായി
തെരുവു മാറിപ്പോയി ഞാൻ.
ജലത്തിനത്രയരികത്തായി,
എന്നാലതിന്‍ കുളിരു നുകരാതെ,
തീയിനത്രയ്ക്കരികത്തായി
എന്നാലതിൻ നാളത്തെ മുകരാതെ
അഭിമാനത്തിന്റെ മുഖംമൂടിയിൽ
എന്നെപ്പൊതിഞ്ഞുവച്ചു ഞാൻ.
കുന്തം പോലെ മെലിഞ്ഞവൻ,
അതുപോലെ ധാർഷ്ട്യമുറ്റവൻ,
അന്യന്റെ വാക്കു കേട്ടില്ല
എന്റെ വാക്കു കേൾപ്പിച്ചുമില്ല
(അതിനുള്ളതു ഞാൻ ചെയ്തു).

പൊട്ടക്കിണറ്റിൽ വീണ നായയുടെ
ആഴം മൂടിയ മോങ്ങലായിരുന്നു
എന്റെ വിലാപം.

2 comments:

rajavu said...

nerudayile manushyan

റ്റോംസ് കോനുമഠം said...

ലജ്ജ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കാവ്യമാണ്‌. അത് മലയാളത്തില്‍ കണ്ടപ്പോള്‍ ഒത്തിരി സന്തോഷായീ
ആശംസകള്‍..!!
www.tomskonumadam.blogspot.com