Wednesday, January 20, 2010

കാൾ ക്രാസ്‌(1874-1936)-തുറന്നെഴുത്തുകൾ-II

*
ക്രിസ്തുവിന്റെ കുരിശാരോഹണം കഴിഞ്ഞു വരികയാണു തങ്ങളെന്ന മട്ടിൽ നടക്കുന്ന മനുഷ്യരെ നമുക്കിടയിൽ കാണാം; അപ്പോളദ്ദേഹം എന്തു പറഞ്ഞു എന്നറിയാൻ നടക്കുന്നവരെയും കാണാം; 'ഗാഗുൽത്തായിൽ നടന്ന സംഭവങ്ങൾ' എന്നപേരിൽ ഇതെല്ലാം എഴുതിവയ്ക്കുന്ന ചിലരുമുണ്ട്‌.
*
പറയാൻ കാര്യമായിട്ടൊന്നുമില്ലാത്തതു കൊണ്ടാണ്‌ പത്രക്കാരൻ എഴുതുന്നത്‌; അതിനാൽ അയാൾക്കു പറയാനെന്തെങ്കിലുമുണ്ടെന്നുമായി.
*
ചരിത്രകാരൻ എല്ലായ്പ്പോഴും പിന്നിലേക്കു നോക്കുന്ന പ്രവാചകനാകണമെന്നില്ല; സകലതും പിന്നീടു മുൻകൂട്ടിക്കാണുന്ന ഒരാളാണു പത്രക്കാരൻ പക്ഷേ എല്ലായ്പ്പോഴും.
*
സ്വന്തം വീട്ടിൽ അഴുക്കു കേറുമ്പോൾ അന്യന്റെ വീടു വൃത്തിയാക്കാൻ പോകുന്നൊരാളാണ്‌ മനഃശാസ്ത്രജ്ഞൻ.
*
ചികിത്സയും അതുതന്നെയായ മനോരോഗമത്രെ മനോവിശ്ലേഷണം.
*
നമ്മുടെ പോക്കറ്റടിക്കുന്ന പോലെയാണ്‌ അവർ നമ്മുടെ സ്വപ്നങ്ങൾ മോഷ്ടിക്കുന്നത്‌.
*
എന്റെ ബോധമനസ്സിന്‌ നിങ്ങളുടെ അബോധമനസ്സിനെക്കൊണ്ട്‌ വലിയ കാര്യമൊന്നുമില്ല; എന്നാൽ എനിക്കെന്റെ അബോധമനസ്സിനെ വലിയ വിശ്വാസമാണ്‌; നിങ്ങളുടെ ബോധമനസ്സിനെ അതു വേണ്ടവിധം കൈകാര്യം ചെയ്തുകൊള്ളും.
*
നിങ്ങളുടെ എന്തെങ്കിലും മോഷണം പോയാൽ പോലീസിനെ കാണാൻ പോകരുത്‌; അവർക്കതിൽ താൽപര്യമൊന്നുമില്ല. മനഃശാസ്ത്രജ്ഞനെയും കാണരുത്‌; മോഷ്ടിച്ചതു നിങ്ങളാണെന്നു വരുത്താനേ അയാൾക്കു താൽപര്യമുള്ളു.
*
പ്രസ്സ്‌ അവരുടേതാണ്‌, സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ അവരുടേതാണ്‌, ഇപ്പോഴിതാ അബോധമനസ്സും അവരുടേതായി.
*
മനുഷ്യാവകാശങ്ങളില്ലായിരുന്ന കാലത്ത്‌ വേറിട്ടുനിൽക്കുന്ന വ്യക്തിക്ക്‌ അതുണ്ടായിരുന്നു; അതു മനുഷ്യത്വരഹിതമായിരുന്നു. പിൽക്കാലത്ത്‌ അയാളിൽ നിന്ന് മനുഷ്യാവകാശങ്ങൾ എടുത്തുമാറ്റുകയും സമത്വം സ്ഥാപിക്കുകയും ചെയ്തു.
*
ജനാധിപത്യമെന്നാൽ ആരുടെയും അടിമയാകാനുള്ള സമ്മതം.
*
പണിയെടുക്കുന്നവരെന്നും മടിയന്മാരെന്നും ജനാധിപത്യം ആളുകളെ വേർതിരിക്കുന്നു; എന്നാൽ പണിയെടുക്കാൻ നേരമില്ലാത്തവരെക്കുറിച്ച്‌ അതു മിണ്ടുന്നേയില്ല.
*
തന്റെ ശ്രോതാക്കളെപ്പോലെ മൂഢബുദ്ധിയാണു താനെന്നു വരുത്തുക, അങ്ങനെ അയാളെപ്പോലെ മിടുക്കരാണു തങ്ങളെന്ന് അവർക്കു തോന്നലുണ്ടാക്കുക: അതാണ്‌ ജനനായകനെന്നു പറയുന്നവരുടെ രഹസ്യം.
*
ടെക്നോളജി എന്ന വേലക്കാരൻ അടുത്ത മുറി വൃത്തിയാക്കുന്നതിന്റെ ഒച്ചപ്പാടു കാരണം വീട്ടുകാരന്‌ തന്റെ പിയാനോവായന നടക്കുന്നില്ല.
*
ഒരു വൈദ്യസർപ്പം ദംശിച്ചാണ്‌ അയാൾ ചത്തത്‌.
*
കുറ്റം ചെയ്യാനുള്ള പ്രവണത പ്രകൃതം കൊണ്ടേയില്ലാത്തവരെ പിന്തിരിപ്പിക്കാനേ ശിക്ഷ കൊണ്ടു കഴിയൂ.
*
മനുഷ്യർക്കു വായ്പ്പൂട്ടും നായ്ക്കൾക്കു നിയമങ്ങളുമാണ്‌ നൽകേണ്ടിയിരുന്നത്‌; മനുഷ്യരെ തുടലിട്ടും നായ്ക്കളെ മതത്തിലിട്ടും നടത്തേണ്ടിയിരുന്നു. അങ്ങനെയെങ്കിൽ രാഷ്ട്രീയം കുറയുന്ന അതേ അളവിൽ പേപ്പട്ടിവിഷവും കുറഞ്ഞേനേ.
*
രതിരഹസ്യങ്ങളെക്കുറിച്ച്‌ കുട്ടികൾ തങ്ങളുടെ അച്ഛനമ്മമാരെ ബോധവാന്മാരാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
*
കുട്ടികൾ പട്ടാളം കളിക്കുന്നു; അതിൽ യുക്തികേടൊന്നുമില്ല. എന്നാൽ പട്ടാളം കുട്ടിക്കളിയെടുക്കുന്നതിന്റെ യുക്തിയോ?
*
സ്ത്രീകൾക്കു മോടിയുള്ള വസ്ത്രങ്ങളെങ്കിലുമുണ്ട്‌. പുരുഷന്മാർ ഏതൊന്നുകൊണ്ട്‌ സ്വന്തം ശൂന്യത മറയ്ക്കും?
*
സ്വകാര്യജീവിതത്തിന്മേലുള്ള കടന്നുകയറ്റമാണ്‌ കുടുംബജീവിതം.
*
അൽപ്പത്തരത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും ബാന്ധവമാണ്‌ കിടപ്പറയിൽ നടക്കുന്നത്‌.
*
സ്വഭാവം ചീത്തയായ സ്ത്രീകളെ സമൂഹത്തിനാവശ്യമുണ്ട്‌. ഒരു സ്വഭാവവുമില്ലാത്ത സ്ത്രീകളെ സംശയിക്കണം.
*
ആരെയൊക്കെ ഒഴിവാക്കണമെന്നു തീരുമാനിക്കുന്നതു നമ്മൾ തന്നെയായിരുന്നുവെങ്കിൽ ഏകാന്തത എത്ര കേമമായിരുന്നേനെ.
*
എന്നെ കൊല്ലാൻ നടക്കുന്ന പലരുണ്ട്‌. എന്നോടൊപ്പം ഒരു മണിക്കൂർ വർത്തമാനം പറഞ്ഞിരിക്കാൻ മോഹിക്കുന്നവരുമുണ്ട്‌. നിയമം എന്നെ ആദ്യത്തെക്കൂട്ടരിൽ നിന്നു രക്ഷിക്കുന്നു.
*
ലോകമെന്ന ഈ തടവറയിൽ ഏകാന്തത്തടവു തന്നെ ഭേദം.
*
ആൾക്കൂട്ടത്തിന്റെ പ്രശംസ വേണ്ടെന്നു വയ്ക്കുന്ന ഒരാൾ പക്ഷേ, ആത്മപ്രശംസയ്ക്കുള്ള ഒരവസരവും ഒഴിവാക്കാറില്ല.
*
എന്റെ സ്വകാര്യജീവിതത്തിൽ കൈ കടത്താൻ ഞാൻ ഇഷ്ടപ്പെടാറില്ല.
*
ലോകാവസാനം വരുമ്പോൾ വിശ്രമജീവിതം നയിക്കണമെനിക്ക്‌.
*
നായ കൂറുള്ള ജന്തുവാണെന്നതു ശരിതന്നെ. അതുകൊണ്ടു പക്ഷേ നാം അതിനെ മാതൃകയായിട്ടെടുക്കണമെന്നുണ്ടോ? അവന്റെ കൂറ്‌ മനുഷ്യനോടാണ്‌, മറ്റു നായ്ക്കളോടല്ല.
*
മൂഢത എന്ന പ്രകൃതിശക്തിയോട്‌ ഒരു ഭൂകമ്പവും കിട നിൽക്കില്ല.
*
മിക്കവരും കൈനീട്ടിവാങ്ങുന്നതും പലരും കൈമാറുന്നതും ചിലർ കൈയിൽ വയ്ക്കുന്നതുമായ ഒന്നാണ്‌ വിദ്യാഭാസം.
*

1 comment:

റ്റോംസ് കോനുമഠം said...

നല്ല വായന.ആശംസകള്‍