Wednesday, January 27, 2010

റുബേൻ ദാരിയോ – മൂന്നു കവിതകള്‍

സാന്നിധ്യം

ദൈവം കടന്നുപോകുമ്പോൾ
വെളിപാടു കൊണ്ടൊരാൾ വിറകൊള്ളുന്നു;
വെളിച്ചത്തിൻ കതിരു പോലെ
ഒരുവരി കവിത വിരിയുന്നു.
തലച്ചോറിൻ മടക്കുകൾക്കടിയിൽ
ബാക്കി കിടക്കുന്നതിത്രയും:
ഓർമ്മ വന്ന സ്ത്രീമുഖം,
സ്വപ്നം കണ്ട നീലിമ!

* * *

അമ്മയായി നിന്നെക്കാണാൻ
ഇഷ്ടമില്ല കറുമ്പിപ്പെണ്ണേ.
നിന്റെ വീടിന്നരികത്തായി
തോടൊന്നുണ്ടെന്നു കേൾക്കുന്നു;
നീന്താൻ പഠിച്ചിട്ടല്ല മനുഷ്യൻ
പിറക്കുന്നതെന്നും പറയുന്നു!

തത്വശാസ്ത്രം

സൂര്യനു കുശലം പറയുക ചിലന്തീ!
മുഷിഞ്ഞിരിക്കുന്നതെന്തിന്‌?
നന്ദി ചൊല്ലുക തവളേ നീ
ജീവൻ തന്ന ദൈവത്തിന്‌.
ഞണ്ടിന്റെ തോടിലാകെ
റോജാച്ചെടി പോലെ മുള്ളുകൾ-
ഭാര്യമാരും കക്കാജാതിയും
ഒരുമിക്കുന്നതങ്ങനെ!

രൂപമെടുത്ത സമസ്യകളേ,
നിങ്ങളായതു നിങ്ങളാവുക;
പ്രകൃതിയ്ക്കു വിടുക പിന്നെയൊക്കെ;
അവൾക്കു കൈമാറാൻ ദൈവമുണ്ട്‌.
(നിലാവിനെ കീർത്തിക്ക,ചീവീടേ!
കരടീ,മതിപോലെ നൃത്തം വയ്ക്കൂ!)

1 comment: