Monday, January 25, 2010

റുബേൻ ദാരിയോ-ഹേമന്തഗീതം

File:James Abbot McNeill Whistler 009.jpg

മഴ പെയ്യുന്നു-കരിമേഘങ്ങൾ മറയ്ക്കുന്നു സൂര്യനെ; ശരീരങ്ങളിൽ ചൂടും വെട്ടവും വിതറി, ആത്മാക്കൾക്കു ചൂടും വെട്ടവും നൽകുന്ന ആ വെളിച്ചത്തെ.

തണുപ്പാണ്‌; പകൽ ഇരുണ്ടതാണ്‌. ഹൃദത്തിനുള്ളിലും തണുപ്പാണ്‌, ആത്മാവിൽ മഞ്ഞു വീഴുകയുമാണ്‌.

ഹിമപാതം കൊണ്ട്‌, ആഞ്ഞടിക്കുന്ന വടക്കൻകാറ്റു കൊണ്ട്‌ പൂക്കൾ തല്ലിക്കൊഴിക്കുന്നു പരുഷഹേമന്തം.

ഹേമന്തത്തിൽ പകലുകൾ രാവുകൾ പോലെ ഇരുണ്ടിട്ടാണ്‌.

ശവമാടത്തിൽ നിത്യരാത്രിയാണ്‌.

വേദന മധുരിക്കുമ്പോൾ നാം നിദ്രയിലാഴുന്നു; നിദ്രയിൽ നാം കിനാവുകൾ കാണുന്നു; കിനാവുകൾക്ക്‌ തുടുത്ത നിറവുമാണ്‌.

ഇനി നാമുറങ്ങേണ്ട ശവമാടത്തിൽ ദൈവമേ, സ്വപ്നങ്ങളേതു വിധം?

ഉറങ്ങിയുണരുമ്പോൾ കിനാവിലറിഞ്ഞ ആനന്ദങ്ങളെയോർത്ത്‌ നാം മന്ദഹാസം തൂകുന്നു. പിന്നെ നമ്മുടെ നെറ്റി ചുളിയുന്നു, കണ്ണുകൾ ഇരുളുന്നു, മുന്നിൽ വന്നുനിൽക്കുന്നു യാഥാർത്ഥ്യം-സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രമായിരുന്നു.

ശവമാടത്തിനുള്ളിലും ഉറക്കമുണരില്ലേ നാം? കെട്ടിപ്പൊക്കിയ മായകൾക്കു പിന്നാലെ മുറിപ്പെടുത്തുന്ന യാഥാർ ത്ഥ്യങ്ങൾ വന്നെത്തുകില്ലേ? ആത്മാവിലുണ്ടാവുമോ പുഷ്പഗന്ധം,നക്ഷത്രവെളിച്ചം,പുലരിവെട്ടം,മുഗ്ധഹാസം,സ്വർഗ്ഗീയോഷ്മളത? ഹേയ്‌, ആത്മാവുകൾക്കില്ല ഹിമപാതങ്ങൾ,കൊഴിഞ്ഞ പൂക്കൾ, നക്ഷത്രങ്ങളെ മറയ്ക്കുന്ന മേഘങ്ങൾ, കുഞ്ഞുതോണികൾ തകർക്കുന്ന മൂടൽമഞ്ഞുകൾ,ഹൃദയങ്ങൾക്കു കരുതിയ റോജാപ്പൂക്കളും മുള്ളുകളും, പാവം മാടപ്രാവുകളുടെ ചിറകുകൾ പറി യ്ക്കുന്ന മുൾക്കാടുകൾ.

ഈ ലോകത്ത്‌, പകലുനേരത്തെ വെയിൽച്ചൂടിനും നിലാവിന്റെ വെള്ളിവെട്ടത്തിനും ശേഷം,നക്ഷത്രദീപ്തികൾക്കു ശേഷം, വസന്തരാത്രികളിലെ, ഗ്രീഷ്മരാത്രികളിലെ മധുരമന്ത്രണങ്ങൾക്കു ശേഷം ഹേമന്തം വരികയായി-തണുപ്പും കൊണ്ടെത്തുന്ന ഹേമന്തം; പൂക്കളെയും വ്യ്യാമോഹങ്ങളെയും ഒപ്പം ജീവിതത്തെയും വീഴ്ത്തുന്ന ഹേമന്തം!

ദുഃഖഭരിതമാണു ഹേമന്തം; ദേഹത്തിനു സാന്ത്വനമണയ്ക്കാൻ ഊഷ്മളതകളൊന്നുമില്ലാത്ത, ആത്മാവിനു ജീവ നേകാൻ മധുരവ്യാമോഹങ്ങളൊന്നുമില്ലാത്ത ജീവികൾക്ക്‌ മനസ്സിടിയ്ക്കുന്നതാണു ഹേമന്തം.

എന്നാലും ധന്യ നീ പ്രാക്തനഹേമന്തമേ; അലസം പൊഴിയുന്ന മഴയ്ക്കു കാതോർക്കവെ,കനത്ത മൂടൽമഞ്ഞു ഞങ്ങളെ വന്നു പൊതിയവെ,ഞങ്ങൾക്കു മേലിഴഞ്ഞുകേറുന്ന മധുരനൊമ്പരവുമായി തണുപ്പു വന്നെത്തവെ, പതുപതുത്ത രോമക്കുപ്പായങ്ങളിൽ മൂടിപ്പുതച്ചിരുന്നു ഞങ്ങളറിയുന്നുണ്ടല്ലോ ആത്മാവിൽ പ്രകൃതിയ്ക്കന്യമായൊരു വെളിച്ചം; ഹൃദയത്തിൽ അത്രയകലെയായൊരു വസന്തവും.

ഞങ്ങൾ കേൾക്കുന്നുണ്ട്‌ കിളികൾ പാടുന്നതും തേനീച്ചകൾ മുരളുന്നതും;ഞങ്ങൾ കാണുന്നുണ്ട്‌ കൊലുമ്പൻ ഞെട്ടു കളിൽ ലില്ലിപ്പൂക്കൾ നിന്നു പതറുന്നത്‌; ഞങ്ങളിലേക്കെത്തുന്നുണ്ട്‌ സൂര്യകാന്തികളുടെയും മുല്ലപ്പൂക്കളുടെയും സൗഗന്ധം; കേൾക്കുന്നുണ്ട്‌ ദീർഘവൃക്ഷങ്ങളിൽ തെന്നലിന്റെ മർമ്മരം; കാണുന്നുണ്ട്‌ പച്ചപ്പുല്ലു നനയ്ക്കുന്ന മഞ്ഞിന്റെ മുത്തുമണികളും. ഒക്കെയും ഞങ്ങളുടെ ഹൃദയങ്ങൾക്കുള്ളിൽ.

മഞ്ഞു പെയ്യുന്നുവോ?

സ്വാഗതം! എന്തു വെളുപ്പാണാ ഹംസതൂലികാവർഷത്തിന്‌!

തണുപ്പുണ്ടെന്നോ?

അതറിയുന്നുമില്ല ഞങ്ങൾ. ഞങ്ങളുടെ ഹൃദയത്തിൽ ഒരു തീയെരിയുന്നുണ്ട്‌; അതു ഞങ്ങൾക്കു നൽകുന്നു ചൂടും വെളിച്ചവും ജീവനും.

ഈറനായി പൂപ്പൽ പിടിച്ചുവോ സർവ്വതും? റോജാപ്പൂക്കൾ ഉണങ്ങിക്കൊഴിഞ്ഞുവെന്നോ? നഗ്നമാണു മരങ്ങളെന്നോ?
അതു കേട്ടു മന്ദഹാസം തൂവുകയാണാത്മാവ്‌. ആത്മാവിലുണ്ട്‌ മദഗന്ധമാർന്ന പൂക്കൾ; ആത്മാവിലൂണ്ട്‌ മുളയെ ടുത്തുവളരുന്ന ദിവ്യവൃക്ഷങ്ങൾ, സുന്ദരവുമായവ; ആത്മാവിലുണ്ട്‌ സംഗീതം,ലയം,ഉയിരു നൽകുന്ന കവിതകളും; അതും കേട്ട്‌ കണ്ണുകൾ പാതിയടച്ച്‌ ഞങ്ങൾ സ്വപ്നങ്ങളിലാഴുന്നു; അപ്പോൾ ഞങ്ങൾക്കു കാണാറാകുന്നു ആകാ ശത്തിന്റെ നരച്ച ആവരണത്തിനുമപ്പുറം പുലരിയുടെ ചുവപ്പും നീലിമയും,സന്ധ്യയുടെ മൃദുഹാസം.

തണുപ്പാണ്‌,മഞ്ഞു പൊഴിയുകയാണ്‌,മഴ പെയ്യുകയാണ്‌. ആയിരം ദീപങ്ങളെരിയുന്ന നാടകശാലയിലേക്ക്‌, നൃത്തശാലയിലേക്കു പോവുക നാം! സ്റ്റൗവിൽ തീയാളിക്കത്തുന്നുണ്ട്‌; സംഗീതത്തിന്റെ ജയഘോഷം മുഴങ്ങുന്നു; കളിചിരികൾക്കിടയിൽ വട്ടം ചുറ്റി നൃത്തം വയ്ക്കുകയാണിണകൾ; തുമ്പു കെട്ട പൂമ്പാറ്റകളെപ്പോലെ ചുഴലം പറക്കുന്നു സ്വപ്നങ്ങളും. കണ്ണുകൾ ഒളി പായിക്കുന്നു-ചിലത്‌ കറുത്തതും ആഴമുള്ളതും, ചിലത്‌ നീലിച്ചതും ആർദ്രവും. ചുവന്ന ചുണ്ടുകൾ കഥയില്ലായ്മകൾ മൊഴിയുന്നു. മഴ പൊഴിയുന്നതു നാം കാതോർക്കുന്നു; ഒരു വെള്ളിവിരിപ്പു പോലെ മഞ്ഞു വന്നു വീഴുന്നത്‌ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ നാം കാണുന്നു; നാം നമ്മോടു തന്നെ പറയുകയാണ്‌:'എത്ര മനോഹരം! എത്ര മനോഹരമാണീ ഹേമന്തം!'

എത്ര ഭീതിദമാണതു പക്ഷേ, ഉള്ളു കൊണ്ടതിനെ നാമറിയുമ്പോൾ. നമ്മുടെ ആത്മാവിനുള്ളിൽ അതിന്റെ രാജ്യഭാരമാണ്‌; അതിനൊപ്പമുണ്ട്‌ മരണവുമായെത്തുന്ന തണുപ്പും.

എന്നാലും നമ്മുടെ സ്വപ്നോദ്യാനത്തിൽ റോജാപ്പൂക്കൾ കൊഴിയാതെ നിൽക്കുമ്പോൾ, പൂമ്പാറ്റകൾ പാറിനട ക്കുമ്പോൾ എന്തു രസം, കൂരകൾ വെളുക്കുന്നതും മരങ്ങൾ ഇല പൊഴിക്കുന്നതും ആകാശം കനക്കുന്നതും നോക്കിയിരിക്കാൻ.

ധന്യ നീ, പ്രാക്തനഹേമന്തമേ!

 

 

Painting-Nocturne by J M Whistler –1876

പ്രിന്റെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1 comment:

vasanthalathika said...

..വെള്ളിവിരിപ്പുപോലെ മഞ്ഞു വന്നു വീഴുന്നത് ...'മനസ്സില്‍ നിന്ന് മാറുന്നില്ല. മനോഹരം ആയ ഒരു വായനാനുഭവം.കൂടെ ചേര്‍ത്ത പെയിന്റിംഗ് ആരുടേതാണ്?അതുതന്നെ ഒരു വിഷാദ കാവ്യമാണ്.